ഓസ്റ്റിനിൽ അട്ടിമറിക്കായ്
text_fieldsകോൺകകാഫ് ഗോൾഡ് കപ്പ് സെമിയിൽ ഇന്ന് രാത്രി അമേരിക്കയെ നേരിടുന്ന ഖത്തർ ടീം അംഗങ്ങൾ പരിശീലനത്തിൽ
ദോഹ: ഖത്തറിലെ ഫുട്ബാൾ പ്രേമികൾക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ രാജ്യത്തിെൻറ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിനിറങ്ങുന്ന ദിനം.
ഒരു വട്ടം ഏഷ്യകപ്പ് കിരീടവും, മൂന്നുതവണ അറബ് കപ്പും, ഒരുതവണ ഏഷ്യൻ ഗെയിംസ് സ്വർണവുമെല്ലാം നേടിയിരുന്നെങ്കിലും അതെല്ലാം സ്വന്തം വൻകരയുടെ അതിരുകൾക്കുള്ളിലായിരുന്നു. എന്നാൽ, ഇന്ന് മറ്റൊരു വൻകരയിൽ, തങ്ങളേക്കാൾ ഏറെ കരുത്തരായ എതിരാളികൾക്കുമുന്നിലാണ് ഖത്തർ ബൂട്ടുകെട്ടുന്നത്.
കോൺകകാഫ് ഫുട്ബാൾ സെമിയിൽ ഇന്ന് അർധരാത്രി കഴിഞ്ഞ് നടക്കുന്ന മത്സരത്തിൽ അമേരിക്കയെ വീഴ്ത്തിയാൽ ഖത്തറിന് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടാം. ടെക്സാസിലെ ഓസ്റ്റിൻ എഫ്.സിയുടെ കളിയിടമായ ക്യൂ2 സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം. ഖത്തർ സമയം, വെള്ളിയാഴ്ച പുലർച്ച 2.30ന്. ഗ്രൂപ് റൗണ്ടിൽ കരുത്തരായ ഹോണ്ടുറസിനെ അടക്കം വീഴ്ത്തി ഒന്നാം സ്ഥാനക്കാരായും, ക്വാർട്ടറിൽ എൽസാൽവഡോറിനെ തോൽപിച്ചുമാണ് ഫെലിക്സ് സാഞ്ചസിെൻറ കുട്ടികൾ സെമിയിലെത്തിയത്. ഇതുവരെ ഒരു കളിയും തോറ്റിട്ടില്ലെന്ന ക്രെഡിറ്റും സ്വന്തമായുണ്ട്. നാലു കളിയിലായി 12 ഗോളുകളാണ് അൽമോയസ് അലിയും അക്രം അഫീഫിയും നയിക്കുന്ന മുൻനിര അടിച്ചുകൂട്ടിയത്.
ഇതിനകം നാലു ഗോളടിച്ച അൽമോയസാണ് ടൂർണമെൻറിലെ ടോപ് സ്കോറർ. എതിരാളികളായ അമേരിക്ക ഖത്തറിനേക്കാൾ ഒരുപടി മുന്നിലാണുള്ളത്. ആതിഥേയരെന്ന ആനുകൂല്യവും, ഫിഫ റാങ്കിങ്ങിൽ 20ാം സ്ഥാനവും കരുത്താവും. മുൻ താരം കൂടിയായ ഗ്രെഗ് ബെർഹാൾട്ടറാണ് പരിശീലകൻ. എല്ലാ കളിയും ജയിച്ചാണ് ടീമിെൻറ സെമി വരെയുള്ള യാത്ര.
ജർമൻ ക്ലബ് ഷാൽകെയുടെ താരം മാത്യൂ ഹോപ് നയിക്കുന്ന മുന്നേറ്റത്തിൽ ക്യാപ്റ്റൻ പോൾ അറിയോള, ഡാരിൽ ഡികെ എന്നിവരാണ് പ്രധാനികൾ. സെമിയിൽ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അമേരിക്ക തോൽപിച്ചത്. ഓരോ മത്സരത്തിനുശേഷവും ടീമിെൻറ കളിയും, താരങ്ങളുടെ ആത്മവിശ്വാസവും മെച്ചപ്പെടുന്നതായി ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസ് വിലയിരുത്തുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.