കോവിഡ്: പ്ലാസ്മ തെറപ്പി ചികിത്സ ഫലപ്രദം
text_fieldsദോഹ: ഖത്തറിലെ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന് നടത്തുന്ന പ്ലാസ്മ തെറപ്പി ചികിത്സ ഫലപ്രദം. രോഗം ഭേദമായവരിൽനിന്നുള്ള പ്ലാസ്മ മറ്റ് രോഗികളിൽ ഉപയോഗിക്കുന്ന കാൻവലെസൻറ് പ്ലാസ്മ തെറപ്പി രീതിയാണ് പിന്തുടരുന്നത്. സുഖംപ്രാപിച്ച രോഗിയിൽനിന്നുള്ള പ്ലാസ്മ ഒന്നോ രണ്ടോ രോഗികള്‍ക്ക് ഉപയോഗിക്കാൻ കഴിയും.
രക്തത്തിെൻറ ദ്രാവകഭാഗത്തെയാണ് പ്ലാസ്മയെന്ന് വിളിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആൻറിബോഡികളുള്ളതും നിലവില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നതുമാണ് പ്ലാസ്മ. കോവിഡ് അണുബാധയേറ്റവരുടെ പ്ലാസ്മയില്‍ ആൻറിബോഡികള്‍ ഉൽപാദിപ്പിക്കപ്പെടുകയും പിന്നീടത് വൈറസിനെതിരെ രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്യുന്നുണ്ട്. രോഗം മാറിയാലും അയാളുടെ പ്ലാസ്മയില്‍ വലിയ അളവില്‍ ആൻറിബോഡി അടങ്ങിയിരിക്കും. പ്രതിരോധശേഷി കുറവുള്ളവര്‍ക്ക് വൈറസിനെതിരെ പോരാടാനും വേഗത്തില്‍ സുഖംപ്രാപിക്കാനും ഇത്തരം പ്ലാസ്മ നൽകുന്നതിലൂടെ സഹായിക്കും.
കോവിഡ് നെഗറ്റിവായതിന് ശേഷം 14 ദിവസം കഴിഞ്ഞവർക്കാണ് പ്ലാസ്മ ദാനം ചെയ്യാനാവുക. പ്രായം 18ന് മുകളിലും ശരീരഭാരം 50 കിലോഗ്രാമില്‍ കൂടുതലുമുള്ള പുരുഷന്മാര്ക്ക് പ്ലാസ്മ ദാനം ചെയ്യാവുന്നതാണ്. ദാനം ചെയ്യുന്നതിന് മുമ്പ് ശാരീരികമായ വിശ്രമവും നല്ല ഉറക്കവും ഉണ്ടായിരിക്കണം. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് പ്ലാസ്മ ശേഖരിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ തവണ പ്ലാസ്മ ദാനം ചെയ്യാവുന്നതാണ്. ഏകദേശം 45 മുതല്‍ 60 മിനിറ്റുവരെ സമയത്തിനുള്ളിലാണ് പ്ലാസ്മ ദാനത്തിെൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുക. പ്ലാസ്മ ദാനംചെയ്യാന് ആഗ്രഹിക്കുന്നവര്‍ക്ക് കമ്യൂണിക്കബിള്‍ ഡിസീസ് സെൻററിലെ 40254003 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ആധുനിക സൗകര്യങ്ങളോടെ പ്ലാസ്മ സെൻറർ
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എച്ച്.എം.സിക്ക് കീഴിലെ സി.ഡി.സിയിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വകുപ്പുമായി സഹകരിച്ച് പ്ലാസ്മ സെൻറർ തുറന്നിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. രക്തത്തിൽനിന്ന് ഉപകരണംവഴി പ്ലാസ്മ വേർതിരിക്കുകയും അതേസമയം തന്നെ ദാതാവിലേക്ക് മറ്റു ഘടകങ്ങൾ തിരികെയെത്തിക്കുകയും ചെയ്യുന്നു.
ദീർഘകാല ഉപയോഗങ്ങൾക്കായി പ്ലാസ്മ പ്രിസർവേഷൻ ഉപകരണവും സെൻററിൽ സ്ഥാപിച്ചിട്ടുണ്ട്.പ്ലാസ്മ ചികിത്സക്ക് വിധേയമായ രോഗികളിലെ ഓക്സിജെൻറ അളവ് മെച്ചപ്പെടുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. കൂടാതെ, പ്രതിരോധശേഷി നിലനിർത്തുന്ന ലിംഫോസൈറ്റുകളുടെ പ്രവർത്തനക്ഷമത വർധിച്ചതായും നെഞ്ച് എക്സ്റേ മെച്ചപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. മെക്കാനിക്കൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടതോ എക്സ്ട്രാ കോർപോറിയൽ മെംേബ്രൻ ഓക്സിജൻ ചികിത്സക്ക് വിധേയമാക്കപ്പെട്ടതോ ആയ രോഗികൾക്കാണ് പ്ലാസ്മ ചികിത്സ നൽകുന്നത്.
ഖത്തറിൽ കോവിഡ് രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഇറ്റലിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.ഖത്തർ ഫൗണ്ടേഷനും ഹമദ് മെഡിക്കൽ കോർപറേഷനും ഖത്തറിലെ ഇറ്റാലിയൻ എംബസിയും തമ്മിലുള്ള പങ്കാളിത്തത്തിെൻറ ഭാഗമായാണിത്. കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ ഘടകങ്ങൾ ഇത്തരം പ്ലാസ്മയിലുണ്ടെന്ന് പരിശോധിക്കുകയാണ് ഖത്തർ-ഇറ്റലി ശാസ്ത്ര സഹകരണത്തിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.