ഹോട്ടലുകളിൽ ഡെലിവറി മാത്രം, ബാർബർഷോപ്പുകൾ പൂട്ടും
text_fieldsദോഹ: രാജ്യത്ത് കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെ നടന്ന വാരാന്തയോഗത്തിലാണ് പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നത്.
പ്രധാന നിയന്ത്രണങ്ങൾ ഇവ
റസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പകരം പാഴ്സലും ഡെലിവറിയും മാത്രം.ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.
പള്ളികൾ നിലവിലുള്ളതുപോലെ എല്ലാ നമസ്കാരത്തിനും ജുമുഅക്കും തുറക്കും. പള്ളികളിൽ 12 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാൽ, പള്ളികളിൽ റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാവില്ല. എല്ലാവരും വീടുകളിൽനിന്ന് തറാവീഹ് നമസ്കരിക്കണമെന്നാണ് നിർദേശം. മെട്രോയും പൊതുബസുകളും വെള്ളിയും ശനിയും ഉണ്ടാവില്ല. ബാക്കിയുള്ള ദിവസങ്ങളിൽ 20 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ചില റൂട്ടുകളിൽ കർവ ബസുകൾ സർവിസ് നിർത്തും. മ്യൂസിയങ്ങൾ, ലൈബ്രറികൾ, നഴ്സറികൾ എന്നിവ അടക്കും.
പൊതുപാർക്കുകളിലും കോർണിഷുകളിലും ആളുകൾ കൂടിനിൽക്കരുത്.വാക്സിനെടുത്തവരാണെങ്കിൽ അഞ്ചുപേർക്ക് പുറത്തുള്ള സ്ഥലങ്ങളിൽ ഒരുമിച്ചുനിൽക്കാം.എല്ലാ സിനിമ തിയറ്ററുകളും അടക്കും.ബ്യൂട്ടിപാർലറുകളും ബാർബർഷോപ്പുകളും അടക്കും.ഇവൻറുകൾ മാറ്റിവെക്കും. നിലവിൽ നടത്താനിരുന്ന സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മറ്റു മേളകൾ എന്നിവ മാറ്റിവെക്കണമെന്ന് മന്ത്രിസഭ ഉത്തരവിട്ടു. വെള്ളിയാഴ്ച മുതൽ രാജ്യത്ത് നടപ്പാക്കുന്ന വിവിധ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണിത്.
സർക്കാർ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ വെള്ളിയാഴ്ച മുതൽ 50 ശതമാനം ആളുകൾ മാത്രമേ ഓഫിസുകളിൽ നേരിെട്ടത്തി ജോലി ചെയ്യാൻ പാടുള്ളൂ. എന്നാൽ മിലിട്ടറി, സുരക്ഷ വിഭാഗം, ആരോഗ്യവിഭാഗം മേഖലകളിലുള്ളവർക്ക് ഇത് ബാധകമല്ല.തൊഴിൽകേന്ദ്രങ്ങളിലെ യോഗങ്ങൾ ഓൺലൈനായി നടത്തണം. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അഞ്ച് ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം ഒാൺലൈനിലൂടെ മാത്രമേ പാടുള്ളൂ.ഭിന്നശേഷിക്കാർക്കായുള്ള വ്യക്തിഗത വിദ്യാഭ്യാസ പരിശീലനംപോലുള്ളവക്ക് തുടരാം. എന്നാൽ, ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം.
അന്താരാഷ്ട്രതലത്തിലുള്ള കായികമേളകൾക്ക് ആരോഗ്യമന്ത്രാലയത്തിൻെറ മുൻകൂർ അനുമതി വേണം. സ്വകാര്യ ആശുപത്രികളിൽ അടിയന്തരസേവനങ്ങൾ മാത്രമേ അനുവദിക്കൂ. ബാക്കിയുള്ള സേവനങ്ങൾ ഓൺലൈനായി തുടരണം. ക്ലീനിങ് ആൻഡ് ഹോസ്പിറ്റാലിറ്റി കമ്പനികളുടെ സേവനങ്ങൾ സ്ഥാപനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ പാടില്ല.
സർക്കാർ സ്വകാര്യ സ്കൂളുകളിൽ ഓൺലൈനിൽ മാത്രമേ ക്ലാസുകൾ പാടുള്ളൂ. ഇതടക്കം നേരത്തേ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ അതുപോലെ തുടരുകയും ചെയ്യും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.