ആരോഗ്യ വിഭാഗത്തിന് ആശ്വാസത്തിന്റെ ഈദ്; അപകടങ്ങളും അത്യാഹിതങ്ങളും കുറഞ്ഞു
text_fieldsഎച്ച്.എം.സിയുടെ എയർ ആംബുലൻസ് (ഫയൽ ചിത്രം)
ദോഹ: ഈദ് അവധിയുടെ തിരക്കേറിയ ദിവസങ്ങൾ അവസാനിക്കുമ്പോൾ ആശ്വാസത്തോടെ ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി വിഭാഗവും ആംബുലൻസ് സർവിസ് വിഭാഗവും. പെരുന്നാളിന്റെ പ്രധാന അവധി ദിനങ്ങൾ അവസാനിച്ച്, സ്വകാര്യ മേഖലകളിലെ ഓഫിസുകൾ ബുധൻ, വ്യാഴം ദിവസങ്ങളിൽതന്നെ സജീവമായിരുന്നു.
പ്രധാന കേന്ദ്രങ്ങളിലെ വിനോദ പരിപാടികളും അവസാനിച്ചു. എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് അവധിക്കാലത്തെ അപകടങ്ങളും ആശുപത്രികളിലെ എമർജൻസി അന്വേഷണങ്ങളും കുറഞ്ഞതായി ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
ഈദ് അവധി ദിനങ്ങളിൽ ആംബുലൻസ് സേവനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള നോൺ എമർജൻസി വിളികൾ കുറഞ്ഞതായി എച്ച്.എം.സി ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദാർവിഷ് പറഞ്ഞു. ‘വേർ ഫോർ യുവർ കെയർ’ എന്ന പേരിൽ ദേശീയതലത്തിൽ നടന്ന കാമ്പയിന്റെ ഫലമായി അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കുള്ള ആംബുലൻസ് കാൾ കുറഞ്ഞതായാണ് വിലയിരുത്തൽ. പൊതുജനങ്ങളെ എമർജൻസി മെഡിക്കൽ കണ്ടീഷൻ സംബന്ധിച്ച് ബോധവത്കരിച്ചതിന്റെ ഫലംകൂടിയാണ് ഇതിൽ പ്രകടമാവുന്നത്.
പെരുന്നാളിലെ ആദ്യ മൂന്നു ദിവസങ്ങളിൽ 971 സർവിസ് കാളുകളാണ് ആംബുലൻസ് വിഭാഗത്തിലെത്തിയത്. 2024 ചെറിയ പെരുന്നാളിന്റെ മൂന്നു ദിനങ്ങളിൽ ഇത് 2846 കാളുകളായിരുന്നു. നിരന്തരമായ ബോധവത്കരണത്തിലൂടെ 65 ശതമാനം വരെ കുറക്കാൻ കഴിഞ്ഞു.
അനാവശ്യമായ കാളുകൾ കുറയുന്നതിലൂടെ ജീവൻ അപകടത്തിലുള്ള എമർജൻസി കേസുകളിൽ കൃത്യമായ ആംബുലൻസ് മെഡിക്കൽ സേവനം എത്തിക്കാൻ വഴിയൊരുക്കുന്നതാണ്. കഴിഞ്ഞ വർഷം 13 തവണയാണ് എയർ ആംബുലൻസ് സർവിസ് ഉപയോഗിക്കേണ്ടി വന്നതെങ്കിൽ ഇത്തവണ ആറായി കുറഞ്ഞു.
വിവിധ ഭാഗങ്ങളിൽ 65 സ്റ്റേഷനുകളിലായി 120ഓളം ആംബുലൻസുകളാണ് അടിയന്തര മെഡിക്കൽ സാഹചര്യം നേരിടാനായി സജ്ജമാക്കിയത്. സൂപ്പർവൈസർ, പാരാമെഡിക്സ് ഉൾപ്പെടെ വിവിധ സംവിധാനങ്ങളോടെയാണ് ആംബുലൻസുകൾ ഒരുക്കിയത്. നഗര പ്രദേശങ്ങൾക്കും ആഘോഷ കേന്ദ്രങ്ങൾക്കും പുറമെ, ഡ്യൂൺ ഏരിയകളിലും ആംബുലൻസ് സേവനം ഉറപ്പാക്കി. സീലൈൻ, ഖോർ അൽ ഉദൈദ് ഉൾപ്പെടെ പ്രദേശങ്ങളിൽ എയർ ആംബുലൻസും ഏർപ്പെടുത്തിയിരുന്നു.
അവധി ദിനങ്ങളിൽ ആശുപത്രിയിലെത്തിയ കേസുകളുടെ എണ്ണത്തിലും മുൻ വർഷത്തേക്കാൾ കാര്യമായ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. മൂന്നു ദിനങ്ങളിലായി 1926 എമർജൻസി കേസുകളാണ് എച്ച്.എം.സിയിലെത്തിയത്. ഇവയിൽ ഏറെയും നിസ്സാരമായ ആരോഗ്യ കേസുകളായിരുന്നു.
ചെറുതും വലുതുമായി 119 അപകട കേസുകളും റിപ്പോർട്ട് ചെയ്തു. 22 കാർ അപകട കേസുകൾ ഉൾപ്പെടെയാണിത്. മുൻ വർഷങ്ങളേക്കാൾ കേസുകളുടെ എണ്ണം കുറഞ്ഞതായി ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലെ ഡോ. ആയിഷ അൽ സദ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.