പെരുന്നാൾ സന്തോഷമൊഴിയാതെ നാട് കതാറയിൽ സന്ദർശകരുടെ തിരക്ക്
text_fieldsദോഹ: ബലിപെരുന്നാൾ സന്തോഷം തീരാതെ നാട്. ആഗസ്റ്റ് ആറുവരെ രാജ്യത്ത് ബലിപെരുന്നാൾ പൊതുഅവധിയാണ്. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ഈദ് അവധി ജൂലൈ 30ന് വ്യാഴാഴ്ച മുതലാണ് തുടങ്ങിയത്. ആഗസ്റ്റ് ആറിന് വ്യാഴാഴ്ചയാണ് അവധി അവസാനിക്കുക. പിന്നീടുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിനങ്ങളും കഴിഞ്ഞ് ആഗസ്റ്റ് ഒമ്പതിനായിരിക്കും ഈ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങുക. ഇതിനാൽതന്നെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ്.
കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് എല്ലായിടത്തും സന്ദർശകർ എത്തുന്നത്. കതാറ സാംസ്കാരിക ഗ്രാമത്തിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. നിരവധി പേരാണ് കുടുംബങ്ങളും കൂട്ടുകാരുമൊത്ത് കതാറയിലെത്തുകയും ഉല്ലസിക്കുകയും ചെയ്തത്. കുഞ്ഞുങ്ങൾക്കായി കതാറയുടെ ഈദ് സമ്മാന വിതരണം തുടരുന്നുണ്ട്. കുടുംബങ്ങളും കുട്ടികളും ബീച്ചുകളിലെത്തി നീന്താനിറങ്ങുകയും മറ്റുകായിക വിനോദ പരിപാടികളിലേർപ്പെടുകയും ചെയ്യുകയാണ്. കോവിഡ്–19 നിയന്ത്രണങ്ങൾക്ക് വിധേയമായി കർശന സുരക്ഷാ മുൻകരുതലുകളോടെയാണ് സന്ദർശകർക്കായി കതാറ കവാടങ്ങൾ തുറന്നിരിക്കുന്നത്. പെരുന്നാൾ ദിനങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളാണ് കതാറയിൽ നടക്കുന്നത്. അവധി ദിവസങ്ങളും ഒഴിവുവേളകളും ആസ്വദിക്കുന്നതിനും ചെലവഴിക്കുന്നതിനുമായി അധികപേരും തിരഞ്ഞെടുക്കുന്ന ജനപ്രിയ കേന്ദ്രങ്ങളിലൊന്നാണ് കതാറ സാംസ്കാരിക ഗ്രാമം. യുവർ ഈദ് ഇൻ യുവർ കാർ എന്ന തലക്കെട്ടിലൂന്നിയാണ് ഇത്തവണത്തെ ഈദ് സമ്മാന പരിപാടിയായ ഈദിയ്യാത്ത് നടക്കുന്നത്.
ഈദ് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ സമീപത്ത് കാറെത്തുമ്പോഴാണ് കുട്ടികൾക്കായി സമ്മാനം നൽകുന്നത്. കുട്ടികളുടെ പ്രായം പരിഗണിച്ച് വ്യത്യസ്തവും വൈവിധ്യവുമാർന്ന സമ്മാനങ്ങളാണ് കിറ്റുകളിൽ ഉൾപ്പെടുത്തുന്നത്.കുടുംബങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി നീന്തുന്നതിനും ഉല്ലസിക്കുന്നതിനും ഏറ്റവും അനുയോജ്യമായ ബീച്ചുകളിലൊന്നാണ് കതാറയിലേത്. കോവിഡ്–19 പശ്ചാത്തലത്തിൽ വൈകീട്ട് മൂന്നുമുതൽ രാത്രി 10 വരെയാണ് ബീച്ചുകളിലേക്ക് പ്രവേശനം.കോവിഡ്–19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ മത്സരങ്ങളും പരിപാടികളും അധികവും വെർച്വൽ രൂപത്തിലേക്ക് മാറിയിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ വസ്ത്രങ്ങളണിഞ്ഞ കുട്ടികൾക്കുള്ള മത്സരവും ഇത്തവണ നടന്നിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിഡിയോയും ബന്ധപ്പെട്ട മത്സര കമ്മിറ്റിയിലേക്ക് അയച്ചുകൊടുക്കലാണ് മത്സരം. വിജയികളെ കാത്തിരിക്കുന്നത് ആകർഷമായ സമ്മാനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.