ചെപ്പ് തുറന്നു; ഇനി എക്സ്പോ ഡേയ്സ്
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനുശേഷം ഖത്തറും മിഡിൽ ഈസ്റ്റും നാളുകളെണ്ണി കാത്തിരുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് പ്രൗേഢാജ്ജ്വല തുടക്കം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളുടെ നേതാക്കൾ സാക്ഷിയായ ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എക്സ്പോ ഉദ്ഘാടനം ചെയ്തു. അൽബിദാ പാർക്കിൽ ആരംഭിച്ച എക്സ്പോയിലേക്കുള്ള പൊതുജനങ്ങളുടെ സന്ദർശനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമായി.
ഫാമിലി സോൺ, ഇൻറർനാഷനൽ സോൺ, കൾചറൽ സോൺ എന്നീ മേഖലകളിലായി വിവിധ സമയങ്ങളിലെ പരിപാടികളുടെ വേദികളുമുണർന്നു. ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 80ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എക്സ്പോയിലെ അന്താരാഷ്ട്ര പവിലിയനുകളിലേക്ക് രാവിലെ 10 മുതൽ സന്ദർശനം അനുവദിക്കും.
സൗജന്യമാണ് പ്രവേശനം. തിങ്കളാഴ്ച നടന്ന പ്രൗഢഗംഭീര ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മുഖ്യാതിഥിയായി. ഉസ്ബകിസ്താൻ പ്രസിഡൻറ് ഷൗഖത് മിർസിയോയേവ്, ജിബൂതി പ്രസിഡൻറ് ഇസ്മായിൽ ഉമർഗലേ, താൻസനിയ പ്രസിഡൻറ് സാമിയ സുലുഹ് ഹസൻ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിആ അൽസുഡാനി, യമൻ പ്രധാനമന്ത്രി ഡോ. മഈൻ അബ്ദുൽ മാലിക് സഈദ്, റുവാണ്ട പ്രധാനമന്ത്രി ഡോ. എഡ്വേഡ് എൻഗ്രിന്റെ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ഇവർ അമീറിനൊപ്പം എക്സ്പോ വേദിയിലെ വിവിധ പവിലിയനുകളും സന്ദർശിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി നേരത്തേതന്നെ ദോഹയിലെത്തിയ യു.എ.ഇ പ്രസിഡൻറിന്റെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. വൈകീട്ടോടെ അൽ ബിദാ പാർക്കിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാഷ്ട്രനേതാക്കൾ പങ്കുചേർന്നു.
അറബ് വസ്ത്രമണിഞ്ഞ കൗമാരക്കാരനിൽനിന്നും സ്വർണനിറത്തിലെ സിദ്റ മരത്തിന്റെ മാതൃക ഏറ്റുവാങ്ങിയ പീഠത്തിൽ സ്ഥാപിച്ചുകൊണ്ടായിരുന്നു അമീർ ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന്, കുട്ടികളും യുവാക്കളും ഉൾെപ്പടെ കലാകാരന്മാർ അണിനിരന്ന ആഘോഷ പരിപാടികളും വേദിയിൽ അരങ്ങേറി. അമീറിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ പവിലിയനുകൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.