മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിൽ സർക്കാർ വൻ ദുരന്തം -ടി. സിദ്ദീഖ് എം.എൽ.എ
text_fieldsദോഹ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടിക അപാകതകൾ നിറഞ്ഞതെന്ന ആരോപണവുമായി ടി. സിദ്ദീഖ് എം.എൽ.എ. തദ്ദേശഭരണ സ്ഥാപനങ്ങളോടോ, ജനപ്രതിനിധികളോടോ, ദുരന്തബാധിതരോടോ ആലോചിക്കാതെയാണ് പുനരധിവാസം ഘട്ടംഘട്ടമായി നിർവഹിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും, പുനരധിവാസത്തിനുള്ള ആദ്യ കരട് പട്ടികയിൽ മുണ്ടക്കൈ ഭാഗത്തു മാത്രം 65 പേരുകൾ ആവർത്തിക്കുന്നതായും ഖത്തർ സന്ദർശനത്തിനിടെ ദോഹയിൽ വാർത്തസമ്മേളനത്തിൽ ടി. സിദ്ദീഖ് ചൂണ്ടിക്കാട്ടി. ചൂരൽമല-മുണ്ടക്കൈ ദുരന്തം പ്രകൃതി ദുരന്തമായിരുന്നെങ്കിൽ പുനരധിവാസത്തിൽ സർക്കാർ വലിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
‘പുനരധിവാസത്തിന് അടിസ്ഥാനപരമായി വേണ്ട ഭൂമിപോലും സർക്കാറിന്റെ കൈയിൽ ലഭ്യമല്ല. നിയമസഭയിൽ നൽകിയ ഒരു ഉറപ്പും സർക്കാർ ഇക്കാര്യത്തിൽ പാലിച്ചിട്ടില്ല. പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ച സ്പോൺസർമാരുടെ യോഗം വിളിച്ചുചേർക്കുമെന്ന് അറിയിച്ചിട്ടും പാലിച്ചിട്ടില്ല. വയനാട് ദുരന്തത്തിലെ ഇരകളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന മനുഷ്യത്വരഹിത സമീപനവും സംസ്ഥാന സർക്കാർ കാണിക്കുന്ന അനാസ്ഥയും മൂലം ദുരന്തബാധിതരുടെ ജീവിതം വലിയ പ്രയാസത്തിലാണ്. അവർ ജീവിക്കുന്നത് പൊതുസമൂഹത്തിന്റെ കാരുണ്യത്തിലാണ്.
ദുരന്തബാധിതരെ പൊതുസമൂഹത്തിന്റെ കൈയിലേക്ക് എറിഞ്ഞുകൊടുത്ത്, സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാതെയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടു പോകുന്നത്. ഒരു ഉത്തരവാദിത്തവുമില്ലാതെയാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. ദുരന്തബാധിതരെ ഏറ്റവും വലിയ കെടുതിയിലാക്കുന്ന മറ്റൊരു ദുരന്തമായി സർക്കാർ സംവിധാനം മാറുന്നു. ദുരന്തബാധിതരെ ഇരുട്ടിൽ നിർത്തി മുന്നോട്ട് പോകാനുള്ള സർക്കാർ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. സംസ്ഥാന സെക്രട്ടേറിയറ്റ് വരെ പ്രക്ഷോഭം തുടരും’ -അദ്ദേഹം പറഞ്ഞു.
സമ്പൂർണ പുനരധിവാസത്തിന് സമയബന്ധിതമായ ഒരു കലണ്ടർ സർക്കാർ തയാറാക്കണമെന്നും, സ്പോൺസർമാരുടെയും ദുരന്ത ബാധിതരുടെയും സർവകക്ഷികളുടെയും അടിയന്തര യോഗം വിളിക്കണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ ടി. സിദ്ദീഖ് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി, മുസ്ലിംലീഗ്, കർണാടക സർക്കാർ, കെ.സി.ബി.സി, പ്രതീക്ഷ ഉൾപ്പെടെ പ്രഖ്യാപിച്ച 500ഓളം വീടുകൾ ഉപയോഗപ്പെടുത്തിയാൽ ഒരു ഘട്ടത്തിൽതന്നെ പുനരധിവാസം പൂർത്തിയാക്കാൻ കഴിയും. സഹായം പ്രഖ്യാപിച്ച സംഘടനകളെയും മറ്റും ഒന്നിച്ചിരുത്തി ഇതിനൊരും രൂപം നൽകാൻ അസംബ്ലിയിലും ആവശ്യപ്പെട്ടിട്ടും സർക്കാർ പിന്തിരിഞ്ഞു നിൽക്കുകയാണ്. സർക്കാർ സമീപനം കാരണം ദശലക്ഷക്കണക്കിന് ഫണ്ടുകൾ പാഴാവുകയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
‘ദുരന്തത്തിനിരയായവരുടെ ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്നും കിട്ടിക്കൊണ്ടിരിക്കെയാണ് സർക്കാർ തിരച്ചിൽ നിർത്തിയത്. തിരച്ചിൽ തുടരണമെന്ന് പലതലത്തിലും സമ്മർദം ചെലുത്തിയെങ്കിലും സർക്കാർ പിന്നീട് തയാറായിട്ടില്ല. സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ ജനകീയ പരിശോധനയിൽ കൂടുതൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിൽ മൂന്നു ദിവസം മുമ്പും ഒരു ശരീരഭാഗം കിട്ടി. ദുരന്തബാധിതരോട് മനുഷ്യത്വപരമായ ഒരു സമീപനവും കാണിക്കാതെയാണ് സർക്കാർ പെരുമാറുന്നത്. സർക്കാറിന്റെ മുൻഗണനാ പട്ടികയിൽ ദുരന്തബാധിതരില്ല’ -ടി. സിദ്ദീഖ് തുറന്നടിച്ചു.
ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കേക്കൂറ്റ്, വിപിൻ മേപ്പയ്യൂർ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.