പെൺകരുത്തിന് ആദരവാകാൻ; ‘ഗൾഫ് മാധ്യമം-ഷി ക്യു’ മൂന്നാമതും
text_fieldsദോഹ: പെൺ കരുത്തിന്റെ ആഘോഷമായി ലോകം വനിത ദിനത്തെ വരവേൽക്കുമ്പോൾ ഖത്തറിലെ വനിത രത്നങ്ങൾക്ക് സന്തോഷ വാർത്തയുമായി ഗൾഫ് മാധ്യമം. പ്രവാസ മണ്ണിൽ വിജയഗാഥ കുറിച്ച വനിതകൾക്കുള്ള ആദരവായി ഗൾഫ് മാധ്യമം അവതരിപ്പിക്കുന്ന ‘ഷി ക്യു എക്സലൻസ് 2025’ പുരസ്കാരമെത്തുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലായി ഖത്തറിലെ പ്രവാസി സമൂഹം ഏറ്റെടുത്ത ‘ഗൾഫ് മാധ്യമം ഷി ക്യു എക്സലൻസ്’ അവാർഡിന്റെ സീസൺ മൂന്ന് ആണ് പുതുമോടിയോടെ വരുന്നത്.
പ്രവാസത്തിലെത്തി പ്രതിഭകൊണ്ട് നേട്ടങ്ങളുടെ കൊടുമുടിയേറിയ വനിത രത്നങ്ങൾക്ക് ആദരമായി ഒരുക്കിയ ‘ഷി ക്യു എക്സലൻസ്’ അവാർഡ് 2022, 2023 എഡിഷനുകൾ ആഘോഷത്തോടെ വരവേറ്റ പ്രവാസികൾക്ക് മൂന്നാം പതിപ്പിലേക്ക് തയാറെടുക്കാം. പുരസ്കാരത്തിനുള്ള നാമനിർദേശം ഉടൻ ആരംഭിക്കും.
കഴിഞ്ഞ സീസണിലേതുപോലെ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഇന്ത്യൻ വനിതകളെയും ഖത്തരി വനിതകളെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് ‘ഷി ക്യു എക്സലൻസ്’ പുരസ്കാരം വീണ്ടുമെത്തുന്നത്.
1 )ഗൾഫ് മാധ്യമം ഷി ക്യു 2023 വിജയികൾ ചലച്ചിത്രനടി പാർവതി തിരുവോത്തിനൊപ്പം 2) ഗൾഫ് മാധ്യമം ഷി ക്യു 2022 വിജയികൾ ചലച്ചിത്രനടി മംമ്ത മോഹൻദാസിനൊപ്പം
പൊതുജനങ്ങളിൽനിന്നുള്ള നാമനിർദേശ നടപടികളോടെയാണ് അവാർഡ് തെരഞ്ഞെടുപ്പിന്റെ തുടക്കം. തുടർന്ന് അപേക്ഷകൾ പരിശോധിച്ചത്, വ്യക്തികളുടെ മികവും നേട്ടങ്ങളും വിദഗ്ധ പാനൽ വിലയിരുത്തിയ ശേഷം, ഓരോ വിഭാഗങ്ങളിലെയും ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. ഫൈനലിസ്റ്റുകളിൽനിന്ന് ‘ഷി ക്യു എക്സലൻസ്’ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരമായിരിക്കും പിന്നീട്. ഓൺലൈൻ വഴിയാവും വോട്ടെടുപ്പ്. ജൂണിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ‘ഷി ക്യു എക്സലൻസ് 2025’ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.
പ്രവാസം നെഞ്ചേറ്റിയ ‘ഷി ക്യു’
ഖത്തറിലെ പ്രവാസി സമൂഹത്തിന് പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ടായിരുന്നു പ്രഥമ ഗൾഫ് മാധ്യമം ഷി ക്യു എക്സലൻസ് അവാർഡ് 2022 ജൂണിൽ ദോഹയിൽ അരങ്ങേറിയത്. എട്ട് വിഭാഗങ്ങളിലായി നടന്ന പുരസ്കാരങ്ങളിൽ 700ലേറെ പേർക്കാണ് നാമനിർദേശം ലഭിച്ചത്. എട്ട് കാറ്റഗറികളിൽ 24 പേർ ഫൈനൽ റൗണ്ടിൽ മാറ്റുരച്ച ഓൺലൈൻ വോട്ടിങ്ങിൽ 70,000ത്തോളം പേർ പങ്കെടുത്തു. 2023ൽ 11 വിഭാഗങ്ങളിലായി നിശ്ചയിച്ച പുരസ്കാരത്തിനായി ആയിരത്തോളം നാമനിർദേശം ലഭിച്ചു. ഫൈനൽ റൗണ്ടിൽ 30ഓളം പേർ ഇടം നേടി. ചലച്ചിത്രനടി പാർവതി തിരുവോത്ത് മുഖ്യാതിഥിയായ പ്രൗഢഗംഭീര ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
- വിദ്യാഭ്യാസം: ഖത്തറിലെ വിദ്യാഭ്യാസ മേഖലകളിൽ മികവു തെളിയിച്ച വനിതകൾക്ക്. അധ്യാപകർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെയാണ് ഈ വിഭാഗത്തിൽ നാമനിർദേശം ചെയ്യേണ്ടത്.
- പരിസ്ഥിതി: പരിസ്ഥിതി മേഖലയിലെ പ്രവർത്തന മികവിനാണ് ഈ വിഭാഗത്തിൽ നാമനിർദേശം സ്വീകരിക്കുന്നത്.
- നഴ്സിങ്: നഴ്സിങ്, സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തനം കാഴ്ചവെച്ച പ്രവാസി വനിതകളെ പരിഗണിക്കുന്നു.
- സ്പോർട്സ്: പ്രവാസ ലോകത്ത് കായിക മേഖലയിൽ മികവു തെളിയിച്ച വനിതകൾക്കുള്ള ആദരം. കായിക അധ്യാപകർ, മികച്ച നേട്ടങ്ങൾ കൊയ്ത താരങ്ങൾ എന്നിവർക്ക് നാമനിർദേശം നൽകാവുന്നതാണ്.
- മെഡിസിൻ: ആതുര സേവന രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരാണ് ഈ വിഭാഗത്തിൽ പുരസ്കാരത്തിന് പരിഗണിക്കപ്പെടുക.
- സാമൂഹിക സേവനം: പ്രവാസി സാമൂഹിക സേവന രംഗത്ത് മികവ് പുലർത്തുന്ന ഇന്ത്യൻ വനിതകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
- ബിസിനസ്: പ്രവാസി ലോകത്ത് സംരംഭകത്വത്തിലൂടെ നേട്ടങ്ങൾ കൊയ്ത വനിതകളെ ആദരിക്കുന്നു.
- കല, സാഹിത്യം:
- ടെക്നോളജി: ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികവു തെളിയിച്ച വനിതകൾക്കുള്ള അവാർഡ്.
- ഫാർമസി: (ഫാർമസി മേഖലയിലെ മികവിന്)
- വനിത സംഘടന: ഖത്തറിൽ പ്രവർത്തിക്കുന്ന വനിത സംഘടനകൾ, കൂട്ടായ്മകൾ എന്നിവർക്കുള്ളതാണ് ഈ വിഭാഗം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.