ആവേശമാവാൻ മെസ്സിപ്പടയിറങ്ങുന്നു
text_fieldsദോഹ: കാൽപന്തുകളിയുടെ മഹാമേളക്കൊരുങ്ങുന്ന ഖത്തറിന്റെ മണ്ണിലേക്ക്, ആവേശം വാനോളമുയർത്താൻ കളിയുടെ ഇതിഹാസങ്ങൾ ഇന്ന് പറന്നിറങ്ങുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ വിവിധ ടീമുകളുടെ സൂപ്പർ താരങ്ങളായി മാറാൻ ഒരുങ്ങുന്ന പി.എസ്.ജിയുടെ താരരാജാക്കന്മാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവും ഈ സന്ദർശനം.
ശനിയാഴ്ച രാത്രിയിൽ ഫ്രഞ്ച് ലീഗിൽ 37ാം മത്സരത്തിൽ മോണ്ട്പെല്ലിയറിനെതിരെ കളിച്ചശേഷമാണ് ലയണൽ മെസ്സിയും നെയ്മറും ഉൾപ്പെടുന്ന താരപ്പടയുടെ വരവ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തറിൽ വിവിധ പരിപാടികളിലും പരിശീലന സെഷനുകളിലും പങ്കെടുത്ത ശേഷമാവും ടീമിന്റെ മടക്കം.
വർഷാവസാനം നടക്കുന്ന ലോകകപ്പിനായി എല്ലാ അർഥത്തിലും ഒരുങ്ങിയ ഖത്തറിലേക്ക് ലോകതാരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധയെത്തിക്കുന്നതിൽ നിർണായകം കൂടിയാണ് സന്ദർശനം.
കഴിഞ്ഞ ജനുവരിയിൽ സീസൺ മധ്യേ ഖത്തറിലെത്താൻ പദ്ധതിയിട്ട പി.എസ്.ജി ഒമിക്രോൺ വ്യാപനത്തെ തുടർന്ന് പര്യടനത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഈ സന്ദർശനത്തിൽ സൗഹൃദ മത്സരങ്ങളോ മറ്റോ ഷെഡ്യൂൾ ചെയ്തിട്ടില്ല. ലോകകപ്പിന്റെ രണ്ടു സ്റ്റേഡിയങ്ങൾ ടീം സന്ദർശിക്കുമെന്ന് പി.എസ്.ജി അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ ഉടമസ്ഥതയിലാണ് ടീം. 10ാം ലീഗ് കിരീടം സ്വന്തമാക്കിയ പകിട്ടും കൂടിയുണ്ട്.
ദോഹ സന്ദർശനത്തിൽ ആസ്പെറ്റാർ, ഉരീദു, ഖത്തർ എയർവേസ്, ഖത്തർ ടൂറിസം, ക്യൂ.എൻ.ബി എ.എൽ.എൽ എന്നിവയുടെ പരിപാടികളിൽ പങ്കാളികളാവും. ടീമിന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ പ്രൊമോഷൻ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മൗറിസിയോ പൊച്ചെട്ടിനോയാണ് യൂറോപ്പിലെ മുൻനിരക്കാരായ ടീമിന്റെ പരിശീലകൻ.
വരാനിരിക്കുന്ന ലോകകപ്പിൽ അർജന്റീനയുടെ പ്രതീക്ഷയാവുന്ന ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, ലിയാൻട്രോ പാരഡസ്, ബ്രസീലിന്റെ കപ്പ് സ്വപ്നങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നെയ്മർ, മാർക്വിനോസ്, ലോകകിരീടം നിലനിർത്താനൊരുങ്ങുന്ന ഫ്രാൻസിന്റെ പ്രതീക്ഷകൾ പേറുന്ന കിലിയൻ എംബാപ്പെ, പ്രസ്നൽ കിംപെംബെ, ജർമനിയുടെ ജൂലിയൻ ഡ്രാക്സ്ലർ, നെതർലൻഡ്സിന്റെ ജോർജിന്യോ വിനാൽഡം, സ്പെയിനിന്റെ ആൻഡർ ഹെരേര എന്നിവരടങ്ങിയ താരപ്പടയാണ് പി.എസ്.ജിയുടെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.