ഇഫ്താർ ടെന്റുകളിൽ ബോധവത്കരണവുമായി മന്ത്രാലയം
text_fieldsഔഖാഫിനു കീഴിലെ ഇഫ്താർ ടെന്റിൽ നടന്ന ബോധവത്കരണ പരിപാടിയിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ക്ലാസ് നയിക്കുന്നു
ദോഹ: നോമ്പ് തുറക്കാനായി ഇഫ്താർ ടെന്റുകളിലെത്തുന്ന വിവിധ രാജ്യക്കാരായ പ്രവാസികൾ ഉൾപ്പെടെ പൊതുസമൂഹത്തിന് വ്യത്യസ്ത വിഷയങ്ങളിൽ ബോധവത്കരണം നൽകി ഇസ്ലാമിക മതകാര്യ മന്ത്രാലയം.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വ്യത്യസ്ത വിഭാഗങ്ങളുമായി ചേർന്നാണ് മഗ്രിബ് ബാങ്ക് വിളിക്ക് മുമ്പായി ബോധവത്കരണം നൽകുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ, സിവിൽ ഡിഫൻസ്, ട്രാഫിക് ബോധവത്കരണ വിഭാഗം, കമ്യൂണിറ്റി പൊലീസ് എന്നിവയുമായി സഹകരിച്ച് നടന്ന പരിപാടികൾ ടെന്റുകളിൽ നോമ്പുതുറക്കാനെത്തിയ ആയിരങ്ങൾക്ക് ഉപകാരപ്രദമായി.
തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ഔഖാഫിനു കീഴിൽ ഇഫ്താർ ടെന്റുകൾ സജീവമായുള്ളത്. റമദാനിൽ മൂന്നുലക്ഷം പേർക്ക് നോമ്പുതുറ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യവുമായാണ് അധികൃതർ 24ഓളം ടെന്റുകൾ ആരംഭിച്ചത്.
തൊഴിലാളി വിഭാഗങ്ങളെ ചേർത്തുനിർത്തുകയും, നോമ്പുതുറ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിനൊപ്പം തൊഴിൽ, നിത്യ ജീവിതത്തിൽ ആവശ്യമായ വിഷയങ്ങളിൽ ബോധവത്കരണം നൽകാനും ചിട്ടയായ ജീവിതം കെട്ടിപ്പടുക്കാനും അവരെ പ്രേരിപ്പിക്കുകയുമാണ് അധികൃതർ. ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ക്ലാസുകൾ ഉർദുവിൽ വിവർത്തനം ചെയ്ത് നൽകാനും സൗകര്യമുണ്ടായിരുന്നു. അഗ്നിബാധ ഉൾപ്പെടെയുള്ള ഘട്ടത്തിൽ സ്വീകരിക്കേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങളെ കുറിച്ചും മറ്റുമായിരുന്നു സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ പരിശീലനം.
അഗ്നിശമന സംവിധാനങ്ങളുടെ ഉപയോഗം, പ്രാഥമിക ശുശ്രൂഷ, അടിയന്തര സാഹചര്യം നേരിടേണ്ട രീതികൾ എന്നിവ വിശദീകരിച്ചു. ലഹരിമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളും ദൂഷ്യവശങ്ങളും വിശദീകരിച്ചുകൊണ്ടായിരുന്നു ഡ്രഗ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചത്.
നിരോധിത മരുന്നുകൾ സംബന്ധിച്ച വിവരങ്ങൾ, സംശയകരമായ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചു. ലഹരി സംബന്ധിച്ച് സംശയകരമായ സാഹചര്യങ്ങൾ 999 നമ്പറിൽ അറിയിക്കണമെന്നും നിർദേശിച്ചു.
ഗതാഗത നിയമങ്ങൾ, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥരും, ഖത്തറിന്റെ പാരമ്പര്യവും ആചാരങ്ങളും സംബന്ധിച്ച് കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥരും വിശദീകരിച്ചു.
ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിൽ നിന്നുള്ള ലഫ്. അബ്ദുല്ല സാലിഹ് അൽ ഷമ്മാരി ഉൾപ്പെടെ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.