ലഹരിക്കടത്തിന് കൂട്ടുവേണ്ടാ...
text_fieldsദോഹ: ലഹരിക്കടത്തു കേസുകളിൽ ഖത്തറിലെ ജയിലുകളിലായി തടവുശിക്ഷ അനുഭവിക്കുന്നത് നൂറിലേറെ ഇന്ത്യക്കാർ. ഇവരിൽ 12ഓളം പേർ വനിതകളാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അറിയിച്ചു.
ഖത്തറിലേക്ക് ലഹരി ഉൽപന്നങ്ങളും നിരോധിത മരുന്നുകളും കൊണ്ടുവരുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയും അപെക്സ് ബോഡിയായ ഐ.സി.ബി.എഫും സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴിയെത്തുന്ന യാത്രക്കാർ ലഹരിക്കടത്തു കേസുകളിൽ പിടികൂടുന്നത് വർധിച്ചതായും, ഇതിനെതിരെ പ്രവാസി സമൂഹവും മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റാക്കറ്റുകളുടെ കെണിയിൽപെട്ട് ലഹരി വാഹകരായി ചതിയിൽപെടുന്നവരും, അല്ലാത്തവരും ഖത്തറിലെ ജയിലുകളിലുണ്ട്. ഖത്തറില്‍ നിരോധനമുള്ള വസ്തുക്കളുടെ കൃത്യമായ ധാരണയില്ലാത്തതാണ് പലരും കേസുകളില്‍ കുടുങ്ങാന്‍ കാരണം. ലഹരിയും മയക്കുമരുന്നും തടയുന്നതിനായി ശക്തമായ നിയമ സംവിധാനമുള്ള രാജ്യമാണ് ഖത്തർ. ലഹരിക്കടത്തും ഉപയോഗവും ഗുരുതര കുറ്റകൃത്യവുമാണ്. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് എളുപ്പം രക്ഷപ്പെടാൻ സാധ്യമല്ല. അവരുടെ ജീവിതവും കുടുംബവുമാണ് ഇതിലൂടെ ദുരിതം പേറുന്നത്. ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അവിടങ്ങളിലെ നിയമങ്ങൾ പാലിക്കണം -അംബാസഡർ പറഞ്ഞു.
ലഹരിക്കടത്തിൽ കുരുങ്ങി ജയിൽ ശിക്ഷ അനുഭവിക്കുന്ന ചില ഏതാനും ഇന്ത്യക്കാരുടെ കേസ് വിവരങ്ങൾ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ വിശദീകരിച്ചു. ലഹരി വസ്തുക്കളും മറ്റും കടത്തുന്ന ഏജന്റുമാരുടെ വലയിൽപെട്ടുപോകുന്നവരും ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും കൊടുത്തയക്കുന്ന പാർസലുകളിൽ ഇത്തരം വസ്തുക്കൾ പിടിക്കപ്പെട്ടവരുമെല്ലാം ജയിൽ ശിക്ഷ അനുഭവിക്കുന്നവരിലുണ്ട്. ബന്ധുക്കൾ, ഉറ്റ സുഹൃത്തുക്കൾ എന്നിവരെ വിശ്വസിച്ച് ചതിയിൽപെട്ടവരും കുറവല്ല. ഇത്തരത്തിലുള്ള കെണികളിൽ വീഴാതിരിക്കാൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ലഹരിക്കേസുകളിൽ കുടുങ്ങുന്നവർക്ക് ശക്തമായ ശിക്ഷയും നാടുകടത്തലുമാണ് കാത്തിരിക്കുന്നതെന്ന് പരിപാടിയിൽ സംസാരിച്ച അഡ്വ. സക്കരിയ കൊടുവള്ളി പറഞ്ഞു. അറിഞ്ഞോ, അറിയാതെയോ ലഹരിക്കടത്തിന്റെ ഭാഗമാവരുതെന്നും, സ്വദേശത്തും ഗൾഫ് നാടുകളിലുമുള്ള പ്രവാസികൾക്കിടയിലേക്ക് വിവിധ ബോധവത്കരണ പരിപാടികളിലൂടെ സന്ദേശം എത്തിക്കണമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.
എംബസി ലേബർ ഓഫിസർ ജയ ഗണേഷ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, സെറീന അഹദ്, അപ്പക്സ് ബോഡി മാനേജ് കമ്മിറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ വഴി ഇന്ത്യയിൽനിന്നുള്ള മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചികിത്സക്കുള്ള മരുന്ന് സ്വന്തം ആവശ്യത്തിനു മാത്രം
ലഹരി വസ്തുക്കൾക്ക് പുറമെ, വിവിധ മരുന്നുകൾക്കും ഇവിടെ നിരോധനമുണ്ട്. ഇവ ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലേക്ക് മരുന്ന് കൊണ്ടുവരുന്നവർ ഈ പട്ടിക പരിശോധിച്ച് നിരോധനമില്ലെന്ന് ഉറപ്പു വരുത്തണം. ജയിലിൽ ഉള്ളവരിൽ ചിലർ ഇത്തരം നിരോധിത മരുന്നുകൾ രാജ്യത്തേക്ക് കടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരാണ്. സ്വന്തം ആവശ്യങ്ങൾക്കല്ലാതെ മരുന്നുകൾ കൊണ്ടു വരരുത്. ഇതിന് ഡോക്ടറുടെ കുറിപ്പ് വേണം.
ഇന്ത്യൻ എംബസിയും ഐ.സി.ബി.എഫും സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ അംബാസഡർ വിപുൽ സംസാരിക്കുന്നു
ഒരുമാസത്തേക്കുള്ള മരുന്നു കൊണ്ടുവരാൻ നാട്ടിലെ ഡോക്ടറുടെ കുറിപ്പും ഒന്നിൽ കൂടുതൽ മാസത്തേക്കാണെങ്കിൽ ഖത്തറിലെ ഡോക്ടറുടെ കുറിപ്പും ആവശ്യമാണ്. സാധാരണ ഉപയോഗത്തിനുള്ള മരുന്നുകൾ പരമാവധി മൂന്നുമാസത്തേക്ക് മാത്രമെ ഖത്തറിലേക്ക് കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂ.
ഒരു യാത്രക്കാരനും മറ്റുള്ളവർക്കുള്ള മരുന്നുകൾ കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ല. മാനസികരോഗ ചികിത്സക്കും, ന്യൂറോ സംബന്ധമായ ചില മരുന്നുകൾക്ക് രാജ്യത്ത് വിലക്കുണ്ട്. ഇത്തരത്തിൽ സൈകോ ആക്ടിവ് വിഭാഗത്തിലെ 153 മരുന്നുകളുടെയും, സൈകോ ട്രോഫിക് വിഭാഗത്തിലെ 78 മരുന്നുകളുടെയും പേരു വിവരങ്ങൾ മന്ത്രാലയം വെബ്സൈറ്റ് വഴി അറിയാം. www.moph.gov.qa എന്ന വെബ്സൈറ്റ് വഴി നിരോധിത മരുന്നുകളുടെ പട്ടിക പരിശോധിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.