ഒരേയൊരു നേതാവ്
text_fieldsഉമ്മൻ ചാണ്ടിക്കൊപ്പം ഐ.എം.എ. റഫീഖ്
ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി തുടങ്ങി 1970-80കളിലെ യുവതുർക്കികളായിരുന്ന നേതാക്കളെ പിന്തുടർന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തനം തുടങ്ങിയ എനിക്ക് ഉമ്മൻ ചാണ്ടി ആരാധ്യനായി മാറുകയായിരുന്നു. ‘എ’ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അങ്ങനെയാണ് സജീവമായത്.
1982ൽ പ്രിയ നേതാവ് ഉമ്മൻ ചാണ്ടി കുവൈത്ത് സന്ദർശനത്തിന് വരുമ്പോൾ എനിക്കെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞത്, ‘ഞാൻ അവിടെ വരുന്നു നമ്മുടെ പ്രവർത്തകരെ കാണാനുള്ള സംവിധാനം ഉണ്ടാക്കണം’. ആ കത്തുമായി കുവൈത്ത് ടൈംസ് ബിസിനസ് എഡിറ്റർ ആയിരുന്ന കെ.പി. മോഹനനെ ചെന്നുകണ്ട് ഉമ്മൻ ചാണ്ടിയുടെ കുവൈത്ത് സന്ദർശനത്തെ ആഘോഷമാക്കി. അന്ന് കുവൈത്ത് ടൈംസിനോടൊപ്പം രണ്ടു പേജ് മലയാളം പതിപ്പുണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ആ സന്ദർശനത്തോടെ ആദ്യമായി കുവൈത്തിൽ കോൺഗ്രസ് അനുകൂല സംഘടനയുണ്ടായി. ഉമ്മൻ ചാണ്ടിയോടുള്ള ഇഷ്ടം കുവൈത്ത് സന്ദർശനത്തോടെ വർധിച്ചു. പിന്നീടുള്ള പല ഘട്ടങ്ങളിലും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ അടുത്തുകിട്ടുന്ന ഓരോ സന്ദർഭത്തിലും പരിചയം പുതുക്കി.
നാട്ടിൽ വരുമ്പോഴൊക്കെ നേരിൽ കണ്ടു. എന്റെ പ്രവാസം ഖത്തറിലേക്ക് മാറിയപ്പോൾ, ഇവിടെ ആദ്യമായി എത്തിയ സന്ദർഭത്തിൽ ഞാൻ കാണാൻ ചെന്നു. നാട്ടിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എന്റെ ക്ഷണപ്രകാരം 1983ൽ വടക്കേക്കാടെത്തിയത് ഓർക്കുന്നു. വീട്ടിലെത്തി കുടുംബാംഗങ്ങളെയും പ്രാദേശിക നേതാക്കളെയുമൊക്കെ കണ്ട ശേഷമാണ് തിരിച്ചുപോയത്.
മറ്റൊരു സന്ദർശന വേളയിൽ ഇൻകാസ് ക്യാമ്പിൽ പാർട്ടി അനുഭാവികളെ അഭി സംബോധന ചെയ്തു. മനസ്സിൽ ഏറെ ആരാധനയോടെ കൊണ്ടുനടന്ന നേതാവിനെ അവസാനമായി ഇക്കഴിഞ്ഞ ജനുവരിയിൽ എം.എൽ.എ ക്വാർട്ടേഴ്സിൽ വെച്ച് കണ്ടിരുന്നു. ശേഷം നേതാക്കളോടൊപ്പം താഴെവന്ന് ഒരു സെൽഫിയെടുത്താണ് പിരിഞ്ഞത്.
അത് അവസാന കാഴ്ചയാണെന്ന് അന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ ആഗസ്റ്റിലാണ് അസുഖം വന്ന ശേഷം പുതുപ്പള്ളി ഹൗസിൽ സന്ദർശിച്ചത്. ഖത്തറിലെ ഇൻകാസ് പ്രശ്നങ്ങളൊക്കെ സംസാരിച്ചു. ഇപ്പോൾ അവധിക്ക് നാട്ടിലെത്തിയപ്പോൾ ബംഗളൂരു സന്ദർശനത്തിന് മനസ്സിൽ പ്ലാനിട്ട സമയത്താണ് ഈ വിയോഗ വാർത്ത വരുന്നത്. നാട്ടിൽ അവധിക്കെത്തുമ്പോൾ ഒരു കാര്യമില്ലെങ്കിലും എവിടെ വെച്ചെങ്കിലും ഉമ്മൻചാണ്ടിയെ കാണുക എന്നത് സന്തോഷമുള്ള കാര്യമായിരുന്നു.
പുതുപ്പള്ളിയിലെ വീട്ടിൽ തിരക്കുകൾക്കിടയിലും കണ്ടിട്ടുണ്ട്. എന്ത് ആവശ്യം പറഞ്ഞാലും പരിഹാരമുണ്ടാക്കും. ഇനി ഇങ്ങനെ ഒരു നേതാവ് നമുക്കുണ്ടാവില്ല. പ്രിയ നേതാവേ അങ്ങ് മരണം വരെ മനസ്സിലുണ്ടാവും. ജനമനസ്സുകളിലും അങ്ങേക്ക് മനസ്സിൽനിന്നും വിട നൽകുന്നില്ല.
(ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.