പെറുവിൽ പെറ്റുവീണതൊരു ‘ഖത്തർ’, മൂന്ന് ‘ലോകകപ്പ്’, 267 ‘മെസ്സി’
text_fields2022ൽ പെറുവിലെ കുഞ്ഞുങ്ങൾക്കിട്ട പേരുവിവരങ്ങളിൽ ചിലത് നാഷനൽ രജിസ്റ്റർ ഓഫ്
ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ്
പുറത്തിറക്കിയപ്പോൾ
ദോഹ: ലോകകപ്പിന് ഖത്തറിലെത്തിയതിന്റെയും ഈ നാട് നൽകിയ ഊഷ്മളമായ ആതിഥ്യത്തിന്റെയും പ്രചോദനത്താൽ തങ്ങളുടെ നവജാത ശിശുവിന് ‘ഖത്തർ’ എന്ന പേരു ചാർത്തി പെറൂവിയൻ ദമ്പതികൾ. ലോകകപ്പിനു പിന്നാലെയാണ് പെറുവിൽ ‘ഖത്തർ’ പിറന്നുവീണത്.
രാജ്യത്ത് ഓരോ വർഷവും പ്രസവിച്ച കുട്ടികളുടെ പേരുകൾ പെറുവിലെ നാഷനൽ രജിസ്റ്റർ ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് അടുത്ത ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. അതിലാണ് പെറുവിൽ പിറന്ന ‘ഖത്തറി’നെക്കുറിച്ച് വിവരമുള്ളത്. ഈ ലോകകപ്പ് സമയത്ത് പെറുവിലെ ഒരുപാട് നവജാത ശിശുക്കളുടെ പേരുകൾ വിശ്വമേളയുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ടെന്ന് നാഷനൽ രജിസ്റ്റർ ഓഫ് ഐഡന്റിഫിക്കേഷൻ പട്ടികയിലെ പേരുവിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിൽ അർജന്റീനയെ കിരീടവിജയത്തിലേക്ക് നയിച്ച ഇതിഹാസ താരം ലയണൽ മെസ്സിയുടെ പേര് 267 കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ലിയോ എന്ന് പേരുവീണത് 104 പേർക്കും. എന്നാൽ, ലോകകപ്പിൽ തിളങ്ങാൻ അവസരം കിട്ടിയില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും പെറുവിലെ മാതാപിതാക്കളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 2022ൽ പെറുവിൽ പിറന്നുവീണ മൊത്തം ‘ക്രിസ്റ്റ്യാനോ റൊണാൾഡോ‘മാരുടെ എണ്ണം 1098 ആണ്. അതേസമയം, 30,285 ‘റൊണാൾഡോ’മാരാണ് കഴിഞ്ഞ വർഷം ജനിച്ചത്. ഇവരുടെ രക്ഷാകർത്താക്കൾക്ക് പ്രചോദനമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ മുൻ ബ്രസീൽ സ്ട്രൈക്കർ റൊണാൾഡോ ആണോ എന്നത് വ്യക്തമല്ല. ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ പേര് 47 കുട്ടികൾക്ക് നൽകിയിട്ടുണ്ട്. വെറും എംബാപ്പെ എന്ന് 182 കുട്ടികൾക്ക് പേരു നൽകിയിട്ടുണ്ട്. ഫ്രഞ്ച് മിഡ്ഫീൽഡർ അന്റോയിൻ ഗ്രീസ്മാന്റെ പേര് കിട്ടിയത് 87 കുട്ടികൾക്കാണ്. ക്രൊയേഷ്യയുടെ സൂപ്പർ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചിന്റെ പേര് 14 കുഞ്ഞുങ്ങൾക്കിട്ടിട്ടുണ്ട്. ഈയിടെ അന്തരിച്ച ഫുട്ബാൾ ഇതിഹാസം പെലെയുടെ പേര് കഴിഞ്ഞ വർഷം 738 കുട്ടികൾക്കാണ് നൽകിയിട്ടുള്ളത്. പെലെ, കിങ് പെലെ, പെലെയുടെ മുഴുവൻ പേരായ എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ എന്നിവയൊക്കെ പെലെ ആരാധകരായ പല മാതാപിതാക്കളും മക്കൾക്ക് നൽകിയിട്ടുണ്ട്.
അർജന്റീന താരങ്ങളിൽ പലരുടെയും പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകിയവരേറെയാണ്. എന്നാൽ, മെസ്സി കഴിഞ്ഞാൽ അർജന്റീനയിൽനിന്ന് കൂടുതൽ പേര് പകർന്നുകിട്ടിയത് ‘അർജന്റീന’ എന്ന പേരിൽനിന്നുതന്നെയാണ്. ചാമ്പ്യൻടീമിനോടുള്ള ആരാധന മൂത്ത് 176 കുട്ടികൾക്കാണ് അർജന്റീനയെന്ന് പേരു വീണത്. അർജന്റീനയെന്ന് പേര് നൽകിയിട്ടുള്ളതുമുഴുവൻ പെൺകുട്ടികൾക്കാണ്. ഗോളി എമിലിയാനോ മാർട്ടിനെസിന്റെ വിളിപ്പേരായ ‘ദിബു’ രണ്ടു കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ലോക ചാമ്പ്യന്മാരുടെ സൂപ്പർ താരം എയ്ഞ്ചൽ ഡീ മരിയയുടെ പേര് 55 ശിശുക്കൾക്ക് കിട്ടി. റോഡ്രിഗോ ഡീ പോൾ എന്ന് പേരുവീണത് 10 കുട്ടികൾക്ക്. അർജന്റീനക്കു പുറമെ രാജ്യത്തിന്റെ പേരുതന്നെ കുഞ്ഞിന് നൽകിയത് ഖത്തർ എന്നു മാത്രമാണ്. ലോകകപ്പ് എന്നർഥമുള്ള മോണ്ടിയൽ എന്ന് പേരുവീണത് മൂന്നു കുഞ്ഞുങ്ങൾക്കാണ്.
ഫുട്ബാളിനപ്പുറത്തുനിന്നും കുറേ പേരുകൾക്ക് പ്രചോദനം ലഭിച്ചിട്ടുണ്ട്. സ്പെയിൻ-ബാഴ്സലോണ ഡിഫൻഡറായിരുന്ന ജെറാർഡ് പിക്വെയുടെ മുൻ ഭാര്യയും ഗായികയുമായ ഷകീറയുടെ പേര് 1787 കുട്ടികൾക്കാണ്
പകർന്നുകിട്ടിയത്. 26 കുഞ്ഞുങ്ങൾക്ക് പിക്വെയെന്ന് പേരിട്ട ആരാധകരുമുണ്ടായി. ഈയിടെ റിലീസായ േബ്ലാക്ബസ്റ്റർ ഹോളിവുഡ് സിനിമയായ ‘അവതാർ’ എന്ന് കുട്ടികൾക്ക് പേരുനൽകിയത് 733 പേരാണ്. റുബി എന്ന പേര് 24,980 കുട്ടികൾക്ക് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.