വമ്പൻ കായികമേളയുടെ സംഘാടനം; ആശയങ്ങൾ പകർന്ന് ശിൽപശാല
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ വലിയ കായിക മേളകളുടെ വിജകരമായ സംഘാടനത്തിന്റെ അനുഭവം ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങളിലേക്ക് പകർന്ന് ഖത്തർ കായിക മന്ത്രാലയം.
കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിൽ നടന്ന ഏഷ്യൻ കോഓപറേഷൻ ഡയലോഗ് (എ.സി.ഡി) ഉച്ചകോടിയോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ചാണ് കായിക, യുവജന മന്ത്രാലയം വമ്പൻ കായിക ചാമ്പ്യൻഷിപ് സംഘാടനം സംബന്ധിച്ച് ശിൽപശാല നടത്തിയത്. ‘സ്പോർട്സ് ഡിപ്ലോമസി’ എന്ന തലക്കെട്ടിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി നടന്ന ശിൽപശാലയിൽ 35ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
വമ്പൻ കായിക ചാമ്പ്യൻഷിപ്പുകളുടെ ഖത്തറിന്റെ വിജയകരമായ സംഘാടനവും ആതിഥേയത്വവും തുടങ്ങി അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കായികമേഖലയുടെ പങ്ക്, പ്രധാന കായിക മത്സരങ്ങളുടെ ആതിഥേയത്വത്തിൽ വൈദഗ്ധ്യം കൈമാറൽ, സാംസ്കാരിക ധാരണ വർധിപ്പിക്കുന്നതിൽ സംയുക്ത കായിക പരിപാടികൾ വികസിപ്പിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു.
ഉച്ചകോടിയുമായി ബന്ധപ്പെട്ട് ‘സ്പോർട്സ് ഡിപ്ലോമസി ഇൻ ദി സ്റ്റേറ്റ് ഓഫ് ഖത്തർ’ എന്ന ആശയവും മന്ത്രാലയം മുന്നോട്ടുവെച്ചു. ഖത്തറിന്റെ കായികരംഗവുമായി ബന്ധപ്പെട്ട ആമുഖവും, പ്രാദേശികവും അന്തർദേശീയവുമായ പദവി ഉയർത്തുന്നതിൽ മൃദുശക്തിയായി കായിക നയതന്ത്രത്തെ ഉപയോഗപ്പെടുത്തുന്നതിൽ ഖത്തർ ഭരണകൂടത്തിന്റെ പങ്കും അതിൽ ഉൾപ്പെടുന്നു.
ഏഷ്യയിലെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തറിന്റെ സ്വാധീനവും പ്രധാന കായികവേദികളിലും ചാമ്പ്യൻഷിപ്പുകളിലുമുള്ള സംഭാവനയും ഇതിൽ ചൂണ്ടിക്കാട്ടി.
പാൻ-ഏഷ്യൻ സഹകരണം വർധിപ്പിക്കുക, കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സുസ്ഥിര വികസനത്തിൽ കായികമേഖലയുടെ പങ്ക് പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധയൂന്നി അന്താരാഷ്ട്ര സഹകരണത്തിനുള്ള നയതന്ത്ര ഉപകരണമായി കായിക മേഖലയെക്കുറിച്ച് അവബോധം വർധിപ്പിക്കേണ്ടതിന്റെ പ്രധാന്യവും ശിൽപശാലയിൽ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.