പക്ഷാഘാതം: 'ഫാസ്റ്റാ'ണ് മുഖ്യം
text_fieldsദോഹ: പക്ഷാഘാതത്തിെൻറ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തരമായി വൈദ്യസഹായമെത്തിക്കാൻ സാധിച്ചാൽ ആരോഗ്യ പ്രത്യാഘാതങ്ങൾ തടയാമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ. തലച്ചോറിനാവശ്യമായ രക്തവും ഓക്സിജനും ലഭിക്കാത്ത സാഹചര്യത്തിലാണ് പക്ഷാഘാതം സംഭവിക്കുക. രക്തം കട്ടപിടിക്കുക, തലച്ചോറിൽ രക്തസ്രാവമുണ്ടാകുക തുടങ്ങിയവയെല്ലാം പക്ഷാഘാതത്തിന് കാരണമാകാം. സ്േട്രാക് ആരംഭിക്കുന്നതോടെ ഓരോ മിനിറ്റിലും തലച്ചോറിലെ രണ്ട് ദശലക്ഷം കോശങ്ങളാണ് നഷ്ടപ്പെടുന്നതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഓരോ രണ്ട് സെക്കൻഡിലും ലോകത്ത് ഒരാൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും മുൻനിരയിലുള്ള രണ്ടാമത്തെ മരണകാരണവും പക്ഷാഘാതമാണ്. വൈകല്യത്തിന് കാരണമാകുന്ന പ്രധാനകാരണവും പക്ഷാഘാതമാണ് -ഹമദ് ജനറൽ ആശുപത്രി ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കൺസൽട്ടൻറ് സ്േട്രാക് ഫിസിഷ്യൻ ഡോ. അഹ്മദ് മുഹമ്മദ് പറഞ്ഞു. ആഗോളതലത്തിൽ എട്ടിലൊന്ന് പേരും മരിക്കുന്നത് പക്ഷാഘാതം കാരണമാണെന്നും ഡോ. അഹ്മദ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ഹൈപ്പർ ടെൻഷൻ, പ്രമേഹം, ഉയർന്ന കൊളസ്േട്രാൾ, പുകവലി, പൊണ്ണത്തടി, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങൾ ഒരാളിൽ പക്ഷാഘാതം വരുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നും എന്നാൽ ഇപ്പോൾ മുമ്പത്തേക്കാളേറെ രോഗികൾ പക്ഷാഘാതത്തെ അതിജീവിക്കുന്നുവെന്നത് ആശാവഹമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷാഘാതം സംഭവിച്ച രോഗികൾക്ക് എത്ര വേഗത്തിൽ വൈദ്യസഹായം ലഭ്യമാക്കുന്നുവോ അതിനെ ആശ്രയിച്ചാണ് അതിെൻറ അതിജീവനത്തിനുള്ള സാധ്യതയെന്നും കഴിഞ്ഞ വർഷം എച്ച്.എം.സിയിൽ 2200ലധികം പക്ഷാഘാത രോഗികൾക്ക് ചികിത്സ നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു.
ആഗോള തലത്തിലെ പക്ഷാഘാത ദിനാചരണത്തിെൻറ ഭാഗമായാണ് ഹമദ് ന്യൂറോ സയൻസ് വിഭാഗം ഇതുസംബന്ധിച്ച ബോധവത്കരണം സജീവമാക്കിയത്. മിനിറ്റുകൾക്ക് ജീവൻ രക്ഷിക്കാൻ സാധിക്കും എന്ന സന്ദേശത്തിലൂന്നിയാണ് ഈ വർഷത്തെ പക്ഷാഘാത ദിനാചരണം. പക്ഷാഘാതം ആദ്യ ഘട്ടത്തിൽ കണ്ടെത്തുന്നത് ചികിത്സയുടെ വിജയത്തിലും അതിജീവനത്തിലും നിർണായകമാണ്. പക്ഷാഘാതത്തെ പെട്ടെന്ന് തിരിച്ചറിയാൻ FAST എന്ന വാക്ക് ഓർത്തിരിക്കേണ്ടതാണ്. എഫ്: ഫേഷ്യൽ ഡിവിയേഷൻ (മുഖത്തിന് കോട്ടം സംഭവിക്കുക), എ- ആം വീക്നെസ് (കൈകൾ ദുർബലമാകുക), എസ്- സ്പീച്ച് ഡിഫിക്കൽറ്റീസ് (സംസാരിക്കാനുള്ള പ്രയാസം), ടി-ടൈം (സമയം നിർണായകമാണ്, ഉടൻ തന്നെ 999മായി ബന്ധപ്പെടുക.)
ഡയൽ 999
പക്ഷാഘാത രോഗികൾക്ക് അടിയന്തര ചികിത്സ വൈകുന്നത് കൂടുതൽ അപകടത്തിലേക്ക് നയിക്കും. ലക്ഷണങ്ങൾ പ്രകടമായാൽ അല്ലെങ്കിൽ സംശയിക്കപ്പെട്ടാൽ 999 നമ്പറിൽ ഉടനടി ബന്ധപ്പെടണം. സാധ്യമാകുന്നത്ര വേഗത്തിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.