എംബസി വിസ, കോൺസുലാർ സേവനങ്ങൾ സ്വകാര്യവത്കരിക്കുന്നു
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ വിസ, പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾ സ്വകാര്യ ഏജൻസി വഴിയാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുന്നതിന് സ്വകാര്യ ഏജൻസികളിൽനിന്നും ടെൻഡർ ക്ഷണിച്ചുകൊണ്ട് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. ‘എക്സ്’ പ്ലാറ്റ്ഫോമിലെ പേജ് വഴിയാണ് ഇന്ത്യൻ എംബസി പ്രൊപ്പോസൽ അപേക്ഷ (ആർ.എഫ്.പി) ക്ഷണിച്ചത്.
വിവിധ കോൺസുലാർ സേവനങ്ങൾ, പാസ്പോർട്ട് പുതുക്കലും അനുവദിക്കലും, വിസ, അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് ഉൾപ്പെടെ എംബസി നൽകി വരുന്ന സേവനങ്ങളാണ് സ്വകാര്യ ഏജൻസികൾ വഴിയാക്കി മാറ്റുന്നത്. പ്രവാസികൾക്കായുള്ള കോൺസുലാർ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ഏജൻസികൾ വഴിയാക്കുമെന്ന് നേരത്തേ തന്നെ ഇന്ത്യൻ അംബാസഡർ വിപുൽ അറിയിച്ചിരുന്നു.
അതിന്റെ തടുർച്ചയുടെ ഭാഗമായാണ് ടെൻഡർ ക്ഷണിച്ചത്. എംബസി വെബ്സൈറ്റിൽ ടെൻഡർ സംബന്ധിച്ച മാർഗനിർദേശങ്ങളും വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോൺസുലാർ സേവന മേഖലയിൽ പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ദാതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുകയാണ് പുറംകരാർ സംരംഭം വഴി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി.
യോഗ്യരായവർക്ക് മാർച്ച് 10ന് മുമ്പ് ബിഡ് സമർപ്പിക്കാം. ഏപ്രിൽ രണ്ടിന് ബിഡ് പ്രഖ്യാപിക്കും.
കോൺസുലാർ, പാസ്പോർട്ട്, വിസ, ഒ.സി.ഐ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി), സറണ്ടർ സർട്ടിഫിക്കറ്റ് (എസ്.സി), ഗ്ലോബൽ എൻട്രി പ്രോഗ്രാം (ജി.ഇ.പി), വെരിഫിക്കേഷൻ, വിവിധ അറ്റസ്റ്റേഷൻ ഉൾപ്പെടെ സേവനങ്ങളാണ് സ്വകാര്യ ഏജൻസി വഴിയാക്കുന്നത്.
ഇതു സംബന്ധിച്ച വിദശമായ സാങ്കേതിക, സാമ്പത്തിക ബിഡ് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ആറു മാസം കാലാവധിയുള്ള പ്രൊപ്പോസലാണ് സമർപ്പിക്കേണ്ടത്. ടെക്നിക്കൽ ബിഡ്, ഫിനാൻഷ്യൽ ബിഡ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാവും നടപടി പൂർത്തിയാക്കുക. ബിഡ് നടപടികൾക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി 30 പ്രവൃത്തി ദിനത്തിനുള്ളിൽ കരാറിൽ ഒപ്പുവെക്കണം.
മൂന്നു വർഷമായിരിക്കും കരാറിന്റെ കാലാവധി. കരാറിൽ ഒപ്പുവെച്ച് ഒരു മാസത്തിനുള്ളിൽതന്നെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കണം. തുടർന്ന് ഇന്ത്യൻ എംബസി അനുമതി ലഭിച്ച ശേഷം മാത്രമാണ് ഔട്ട് സോഴ്സിങ് ഓപറേഷൻ ആരംഭിക്കാൻ കഴിയൂ.
അതേസമയം, ഷെഡ്യൂൾ ചെയ്ത സമയത്തിനുള്ളിൽ ഓപറേഷൻ ആരംഭിക്കാനായില്ലെങ്കിൽ ബിഡ് റദ്ദാക്കാനും അധികൃതർക്ക് അധികാരമുണ്ടാകും.
ഇന്ത്യക്ക് പുറത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കോൺസുലാർ സേവനങ്ങൾ നൽകുന്നതിനുള്ള ബിഡ് സമർപ്പിക്കാവുന്നതാണ്. സാമ്പത്തിക ഭദ്രതയും, കേന്ദ്രസർക്കാറിന്റെയോ, മറ്റേതെങ്കിലും വിദേശ സർക്കാറുകളുടെയും സമാന ജോലികളിൽ അഞ്ചു വർഷത്തിനിടെ മൂന്നു വർഷമെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.
കോൺസുലാർ സേവനങ്ങളുടെ സ്വകാര്യവത്കരണ നടപടിയുമായി ഇന്ത്യൻ എംബസി മുന്നോട്ട് പോകുമ്പോൾ പ്രവാസികളിലെ ആശങ്കയും കുറവല്ല. നിലവിൽ സുപ്രധാന സേവനങ്ങളെല്ലാം എംബസി നേരിട്ടാണ് നൽകുന്നത്.
പാസ് പോർട്ട് പുതുക്കൽ ഉൾപ്പെടെ സുപ്രധാനമായ നിരവധി സേവനങ്ങൾ ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഐ.സി.ബി.എഫ് എന്നിവിടങ്ങളിലും ലഭ്യമാണ്. ഐ.സി.സി യിലും ഐ.സി.ബി.എഫിലും നൽകുന്ന സേവങ്ങൾക്ക് എംബസി നിശ്ചയിച്ച ഫീസിന് പുറമെ പത്തു റിയാൽ സേവന ചർച്ച അവർ ഈടാക്കുന്നുണ്ട്. സ്വകാര്യ ഏജൻസികളിലേക്ക് കോൺസുലാർ സർവിസുകൾ മാറുമ്പോൾ ഫീസ് നിരക്ക് ഉയരുമോ എന്ന ആശങ്കയാണ് പ്രവാസികളിലുള്ളത്.
അതേസമയം, ഖത്തറിലെ ഇന്ത്യൻ എംബസിക്കു പുറമെ യു.എ.ഇയിലും കോൺസുലാർ സേവനങ്ങളുടെ ഔട്ട്സോഴ്സിങ് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 14 പുതിയ സർവിസ് സെന്റർ സ്ഥാപിച്ച് കോൺസുലാർ സേവനം ഏജൻസികൾക്ക് കൈമാറാനാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.