ലോകകപ്പ് പാക്കേജുമായി ഖത്തർ എയർവേസ്
text_fieldsദോഹ: 2022 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനിയും ഒരു വർഷമുണ്ടെങ്കിലും ഇപ്പോൾ ടിക്കറ്റുറപ്പിക്കാനുള്ള സ്പെഷൽ പാക്കേജുമായി ഖത്തർ എയർവേസ്. മാച്ച് ടിക്കറ്റ്, താമസ സൗകര്യം, ൈഫ്ലറ്റ് ടിക്കറ്റ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജാണ് ഖത്തർ എയർവേസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകമെങ്ങുമുള്ള ആരാധകർക്ക് ഖത്തറിലേക്ക് യാത്ര ഉറപ്പിക്കാനുള്ള സൗകര്യവുമായി ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി. ഇഷ്ട ടീമിനെ തെരഞ്ഞെടുത്ത് വിവിധ പാക്കേജുകളിൽ ടിക്കറ്റ് സ്വന്തമാക്കാം. ഫൈനൽ, സെമിഫൈനൽ, നോക്കൗട്ട് മത്സരങ്ങളുടെ പാക്കേജും ലഭ്യമാണ്. ലോകകപ്പിൻെറ ടിക്കറ്റ് നിരക്കുകളൊന്നും ഫിഫ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഒഫീഷ്യൽ എയർലൈൻ പാട്ണർ എന്ന നിലയിൽ ഖത്തർ എയർവേസിൽ നിന്നും സ്പെഷ്യൽ പാക്കേജുകളിലൂടെ ആരാധകർക്ക് ടിക്കറ്റും യാത്രയും ഉറപ്പിക്കാൻ കഴിയും. ഖത്തർഎയർവേസ് പ്രിവിലേജ് ക്ലബ് അംഗങ്ങൾക്കാണ് ഇപ്പോൾ തന്നെ ടിക്കറ്റ് സ്വന്തമാക്കാൻ അവസരം.
ഫൈനലും സെമി ഫൈനലും ഉൾപ്പെടെ മൂന്ന് മത്സരങ്ങൾക്കുള്ള 7300 ഡോളറിൻെറ (5.41 ലക്ഷം രൂപ) പാക്കേജാണ് ഏറ്റവും കൂടിയത്. 2022 ഡിസംബർ 11 മുതൽ 19 വരെ എട്ട് രാത്രിയുള്ള ഫൈനൽ പാക്കേജാണിത്. ഫൈനലും ലൂസേഴ്സ് ഫൈനലും ഉൾപ്പെടുന്ന രണ്ട് മത്സര ടിക്കറ്റുകളുമായി 5600 ഡോളറിൻെറ (4.15 ലക്ഷം രൂപ) മെറ്റാരു ഫൈനൽ പാക്കേജും ഓഫർ ചെയ്യുന്നു. ഡിസംബർ 15ന് എത്തി 19ന് മടങ്ങാം.
6950 ഡോളറാണ് (5.15 ലക്ഷം രൂപ) ഗ്രൂപ്പ് റൗണ്ടിലെ വിലയേറിയ പാക്കേജ്. 2022 നവംബർ 20 മുതൽ ഡിസംബർ മൂന്നുവരെ 13 രാത്രികളിൽ താമസം. നാല് ഗ്രൂപ്പ് മത്സരങ്ങളും താമസ സൗകര്യവും മടക്ക യാത്രയും ഉറപ്പു നൽകുന്നു. നവംബർ 20 മുതൽ 27 വരെുള്ള പാക്കേജിൽ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ. ഒരാഴ്ച താമസം. നിരക്ക് 4950 ഡോളർ (3.67ലക്ഷം രൂപ). നവംബർ 27 മുതൽ ഡിസംബർ മൂന്ന് വരെ മൂന്ന് ഗ്രൂപ്പ് മാച്ചിന് 4700 ഡോളർ (3.48ലക്ഷം രൂപ). 3800 ഡോളർ (2.81 ലക്ഷം രൂപ) പാക്കേജിൽ പ്രീക്വാർട്ടറിലെ രണ്ട് മത്സരങ്ങളാണ് ഉൾകൊള്ളുന്നത്.
ഡിസംബർ മൂന്ന് മുതൽ ഏഴുവരെ നാലു ദിവസത്തെ താമസം. 4050 ഡോളറിൻെറ (3 ലക്ഷം രൂപ) പാക്കേജിൽ രണ്ട് ക്വാർട്ടർ ഫൈനലുകൾ കാണാം. ഡിസംബർ ഏഴ് മുതൽ 11 വരെയാണ് താമസം. ഇന്ത്യ ഉൾപ്പെടെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തേക്ക് സർവീസുമുണ്ട്. യാത്രക്കാരൻ പുറപ്പെടുന്ന സ്ഥലത്തിനനുസരിച്ച് നിരക്കുകളിൽ മാറ്റങ്ങളുണ്ടായേക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.