ഒളിമ്പിക്സ് ടീം പ്രഖ്യാപിച്ച് ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ
text_fieldsദോഹ: പാരിസ് ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ പങ്കെടുക്കുന്ന ആറംഗ ടീമിനെ പ്രഖ്യാപിച്ച് ഖത്തർ ഒളിമ്പിക്സ് ഫെഡറേഷൻ. നേരത്തേ ഒളിമ്പിക്സിന് യോഗ്യത നേടിയ അഞ്ച് അത്ലറ്റുകൾക്ക് പുറമെ, വൈൽഡ് കാർഡ് ലഭിച്ച വനിത സ്പ്രിന്റർ ഷഹദ് മുഹമ്മദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020ലെ ടോക്യോ ഒളിമ്പിക്സിൽ ഹൈജംപിൽ 2.37 മീറ്റർ ഉയരത്തിൽ ചാടി സ്വർണം നേടിയ മുഅ്തസ് ബർഷിമാണ് ടീം ക്യാപ്റ്റൻ. 800 മീറ്റർ ഓട്ടത്തിൽ അബൂബക്കർ ഹൈദർ അബ്ദുല്ല മത്സരിക്കും. 400 മീറ്റർ ഹർഡിൽസിൽ മൂന്നുപേരാണ് ഖത്തറിനായി മത്സരിക്കുക. രണ്ടുതവണ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ അബ്ദുറഹ്മാൻ സാംബ്രയെ കൂടാതെ ബാസിം ഹമീദ, ഇസ്മായിൽ ദാവൂദ് എന്നിവരും ഈയിനത്തിൽ മത്സരിക്കും. നേരത്തേ 400 മീറ്റർ ഓടിയിരുന്ന ഷഹദ് മുഹമ്മദ് ഇത്തവണ 100 മീറ്ററിലാണ് മത്സരിക്കുക. 12.79 സെക്കൻഡാണ് അവരുടെ 100 മീറ്ററിലെ മികച്ച സമയം.
മുഅ്തസ് ബർഷിം തന്നെയാണ് ഇത്തവണ ഖത്തറിന്റെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ. 32കാരനായ ബർഷിമിന് ഒരു പക്ഷേ ഇത് അവസാന ഒളിമ്പിക്സായിരിക്കും. അതുകൊണ്ടുതന്നെ ഇത്തവണ സ്വർണത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. ലണ്ടനിലും റിയോയിലും വെള്ളി നേടിയ ബർഷിം കഴിഞ്ഞ ഒളിമ്പിക്സിൽ ഇറ്റാലിയൻ താരം ജിയാൻമാർകോ ടാംബെറിയുമായി സ്വർണം പങ്കിടുകയായിരുന്നു.
അവസാന റൗണ്ടിൽ ജിയാൻമാർകോ ടാംബെറി പരിക്കേറ്റ് പിന്മാറിയപ്പോൾ ഒറ്റക്ക് സ്വർണം നേടാൻ അവസരമുണ്ടായിട്ടും ബർഷിം പിന്മാറി സ്വർണം പങ്കിടാൻ സന്നദ്ധമായത് അഭിനന്ദനമേറ്റുവാങ്ങിയിരുന്നു. 2019ലെ ലോക ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവായ അബ്ദുറഹ്മാൻ സാംബ്ര, ബാസിം ഹമീദ, ദൂദൈ അബാകർ എന്നിവരും പ്രതീക്ഷയാണ്. രണ്ടുതവണ ഏഷ്യൻ ചാമ്പ്യനായ മധ്യദൂര ഓട്ടക്കാരരൻ അബൂബകർ ഹൈദർ അബ്ദല്ല 800 മീറ്ററിൽ പൊരുതുന്നു. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിലെ അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് ഒന്നിനാണ്. ഒളിമ്പിക്സ് ലക്ഷ്യമാക്കി താരങ്ങൾ തീവ്ര പരിശീലനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.