ലോകനേതാക്കളും നായകരുമെത്തുന്നു; സാമ്പത്തിക ഫോറം ഇന്ന് മുതൽ
text_fieldsസാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു.
ദോഹ: ആഗോള സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ചൊവ്വാഴ്ച ദോഹയിൽ തുടക്കം. മേയ് 14 മുതൽ 16 വരെ മൂന്ന് ദിവസം നീളുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി വ്യാപാര-വ്യവസായ പ്രമുഖരും നയരൂപവത്കരണ വിദഗ്ധരും നയതന്ത്രജ്ഞരും പങ്കെടുക്കും. ഉദ്ഘാടന സെഷനിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുക്കും.
ലുസൈലിലെ റാഫ്ൾസ് ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രേസ് ഡ്യൂഡ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹിം, ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി പ്രബാവോ സുബിയാൻതോ, സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ കതീബ്, ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ഷെരീദ അൽ കഅ്ബി, ധനകാര്യ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, വാർത്ത വിനിമയ, ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഈ തുടങ്ങി വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരും മന്ത്രിമാരും നയതന്ത്രപ്രതിനിധികളും വിവിധ സർക്കാർ ഏജൻസി മേധാവികളും പ്രമുഖ കമ്പനികളുടെ സി.ഇ.ഒകളും വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.
ആഗോള സാമ്പത്തിക സ്ഥിരതയും വളർച്ചയും വർധിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുകയും നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ധാനകാര്യ മാധ്യമ സ്ഥാപനമായ ബ്ലൂംബെർഗുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. രാഷ്ട്രത്തലവന്മാർ, വമ്പൻ കമ്പനികളിലെ സി.ഇ.ഒമാർ ഉൾപ്പെടെ മുതിർന്ന പ്രതിനിധികൾ, പ്രമുഖ സാമ്പത്തിക വിദഗ്ധർ തുടങ്ങി പ്രഭാഷകരുടെ വൻനിരയുമായി എത്തുന്ന സാമ്പത്തിക ഫോറം വലിയ നാഴികക്കല്ലായി മാറുമെന്ന് സംഘാടകരും പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തിക മേഖലയിലെ പുത്തൻ പ്രവണതകളും വെല്ലുവിളികളും മുതൽ സുസ്ഥിര വികസനവും സാമ്പത്തിക വൈവിധ്യവത്കരണവും വരെയുള്ള വിവിധ വിഷയങ്ങളിൽ നേതാക്കൾ അഭിപ്രായവും കാഴ്ചപ്പാടുകളും പങ്കുവെക്കും. പാനൽ ചർച്ചകൾ, മുഖ്യ പ്രഭാഷണങ്ങൾ, സംവാദ സദസ്സുകൾ തുടങ്ങി വ്യത്യസ്ത പരിപാടികൾ ഫോറത്തോടനുബന്ധിച്ച് നടക്കും. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഭാവി, സാമ്പത്തിക വളർച്ചയിൽ നവീകരണത്തിന്റെ പങ്ക്, മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക മുന്നേറ്റ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. ട്രാവൽ, ടൂറിസം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും
മൂന്ന് ദിവസത്തെ ഖത്തർ സാമ്പത്തിക ഫോറത്തിൽ ശ്രദ്ധേയമാകുന്നത് ട്രാവൽ, ടൂറിസം മേഖലയിലെ ചർച്ചകൾ. സാമ്പത്തിക വളർച്ചക്കായി രാജ്യങ്ങൾക്ക് വിനോദസഞ്ചാര മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും, മാറുന്ന സാമ്പത്തിക പരിസ്ഥിതികൾക്ക് അനുസരിച്ച് ആഗോള യാത്രകളുമായി എങ്ങനെ പൊരുത്തപ്പെടാമെന്നും ഫോറം ചർച്ച ചെയ്യും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള യാത്രയുടെയും വിനോദസഞ്ചാര മേഖലയുടെയും ദിശ മനസ്സിലാക്കുന്നതിനും കൂടാതെ ഖത്തർ ഫിഫ ലോകകപ്പിന് ശേഷം വിനോദസഞ്ചാര മേഖലയിലെ ഖത്തറിന്റെ നിക്ഷേപം സംബന്ധിച്ചും ഈ ചർച്ചകൾ ഏറെ പ്രയോജനം ചെയ്യും. ആശയങ്ങളുമായി ലീഡേഴ്സ് മൂന്നു ദിവസത്തെ ഫോറത്തിൽ ലോകത്തെ പ്രമുഖരാണ് ഫോറത്തിൽ പങ്കെടുക്കുന്നത്.
ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, അകോർ സി.ഇ.ഒ സെബാസ്റ്റ്യൻ ബാസിൻ, യു.എൻ.ഡി.പി അസി. സെക്രട്ടറി അഹുന എസിയോകോൻവ, ടോട്ടൽ എനർജീസ് സി.ഇ.ഒ പാട്രിക് പൗയാനെ, എച്ച്.എസ്.ബി.സി ചീഫ് എക്സിക്യൂട്ടിവ് നോയൽ ക്വിൻ, സ്നൂനു സി.ഇ.ഒ ഹമദ് മുബാറക് അൽ ഹജ്രി, എജുക്കേഷൻ എബൗവ് ഓൾ സി.ഇ.ഒ ഫഹദ് ഹമദ് ഹസൻ അൽ സുലൈതി, ഖത്തർ ഫ്രീസോൺ സി.ഇ.ഒ ശൈഖ് മുഹമ്മദ് ആൽഥാനി, തലബാത് സി.ഇ.ഒ തൊമാസോ റോഡ്രിഗസ് എന്നിവർ ഉൾപ്പെടെ പ്രമുഖർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.