ഖത്തർ എക്സോൺ മൊബീൽ ഓപൺ; മറെ പ്രീ ക്വാർട്ടറിൽ
text_fieldsദോഹ: മുൻ ലോക ഒന്നാം നമ്പർ താരവും മൂന്നുതവണ ഗ്രാൻഡ്സ്ലാം ജേതാവുമായ ആൻഡി മറെ മികച്ച പ്രകടനം പുറത്തെടുത്ത് ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നിസ് ടൂർണമെന്റിൽ രണ്ടാം റൗണ്ടിലെത്തി. ഇറ്റലിയുടെ ലോറെൻസോ സൊനേഗോയോട് ഒരു സെറ്റ് പിന്നിലായതിനുശേഷം നടത്തിയ ഉജ്ജ്വല തിരിച്ചുവരവിലൂടെയാണ് മറെ അവസാന 16ലേക്ക് യോഗ്യത നേടിയത്. സ്കോർ: 4-6, 6-1, 7-6(4).
ഖലീഫ ഇന്റർനാഷനൽ ടെന്നിസ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ നിർണായക സെറ്റിൽ 4-5, 15/40 എന്നതിൽനിന്ന് മൂന്ന് മാച്ച് പോയന്റുകൾ സ്വന്തം സെർവിൽ നേടിയ ബ്രിട്ടീഷ് താരം നിർണായക ടൈബ്രേക്കറിൽ 0-3ന് പിന്നിലാവുകയും ചെയ്തിരുന്നു. ‘കഠിന മത്സരമായിരുന്നു കഴിഞ്ഞത്. ഞങ്ങൾ പരസ്പരം കളിച്ചിട്ടില്ലെന്നതിനാൽ മത്സരം എങ്ങനെ പോകുമെന്ന് ധാരണയില്ലായിരുന്നു. അദ്ദേഹത്തിന്റെ കളിയുമായി പൊരുത്തപ്പെടാൻ സമയമെടുത്തതായും രണ്ടുതവണ ദോഹയിൽ ചാമ്പ്യനായ ബ്രിട്ടീഷ് താരം പറഞ്ഞു. വൈൽഡ് കാർഡുമായാണ് മറെ ഖത്തർ എക്സോൺ മൊബീൽ ഓപണിനെത്തിയത്. ഖത്തറിൽ വീണ്ടും കോർട്ടിലെത്തിയത് ശരിക്കും ആസ്വദിച്ചതായും തനിക്ക് പിന്തുണയുമായെത്തിയതിന് എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മറെ കൂട്ടിച്ചേർത്തു. തണുത്ത അന്തരീക്ഷമായിരുന്നിട്ടും നിങ്ങളുടെ നിറഞ്ഞ പിന്തുണ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രീക്വാർട്ടറിൽ 35കാരനായ മറെയുടെ എതിരാളി നാലാം സീഡായ അലക്സാണ്ടർ സ്വരേവ് ആണ്. 2008ലും 2009ലും ചാമ്പ്യനായ മറെ, 2007, 2017 വർഷങ്ങളിൽ റണ്ണറപ്പും കൂടിയായിരുന്നു.
മറ്റു മത്സരങ്ങളിൽ ലിയാം ബ്രോഡി, കോണൽ, ഡെവിഡോവിച് ഫോകിന, കുബ്ലെർ എന്നിവരും വിജയിച്ച് രണ്ടാം റൗണ്ട് ഉറപ്പാക്കി. ബ്രോഡി മൂന്നാം സീഡ് മെദ്വവദേവിനെയും കുബ്ലെർ രണ്ടാം സീഡ് കാനഡയുടെ ഓഗർ എലിയാസിമെയെയും ഗ്രിക്സ്പൂർ ഒന്നാം സീഡ് ആൻഡി റുബ്ലേവിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.