സ്ത്രീത്വം ഉത്സവമായ രാവ്
text_fieldsദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ഗൾഫ് മാധ്യമം -ഷി ക്യൂ എക്സലൻസ് പുരസ്കാര ചടങ്ങിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്. ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഹോംസ് ആർ അസ് ആൻഡ് ഡൈസോ ജനറൽ മാനേജർ രമേശ് ബുൽചന്ദനി, വെൽകെയർ ഗ്രൂപ് ചെയർമാൻ മുഹമ്മദ് മുക്താർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, എഴുത്തുകാരി ആയിഷ അൽ അബ്ദുല്ല, ആയിഷ അൽ ജെയ്ദ, എച്ച്.എം.സി ഡയറക്ടർ ഓഫ് ക്ലിനിക്കൽ ഓപറേഷൻസ് ഡോ. മർയം അൽ ഇമാദ്, ഫെഡറൽ ബാങ്ക് അബൂദബി ചീഫ് റപ്രസന്റേറ്റിവ് ഓഫിസർ അരവിന്ദ് കാർത്തികേയൻ, ഹോട്പാക്ക് മാനേജിങ് പാർട്ണർ പി. മുഹമ്മദ് ഹുസൈൻ, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, റീജനൽ മാനേജർ ടി.എസ്. സാജിദ് എന്നിവർ വേദിയിൽ.
ദോഹ: സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രതിഭകൊണ്ട് അടയാളപ്പെടുത്തിയ വനിതകൾക്ക് ആദരവർപ്പിക്കപ്പെട്ട ദിനം. ഒരേസമയം കുടുംബിനിയായും ഒപ്പം സാഹിത്യ, സാംസ്കാരിക, അധ്യാപന, പരിസ്ഥിതി, ആരോഗ്യ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് മാതൃകയായ വനിതാരത്നങ്ങൾക്ക് ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള സമൂഹം ആദരവ് തീർത്ത രാവായി മാറി ‘ഗൾഫ് മാധ്യമം ഷി ക്യൂ എക്സലൻസ്’ പുരസ്കാര ചടങ്ങ്.
സമൂഹത്തിന്റെ ഏറ്റവും വലിയ കരുത്തായ വനിതകളെ ആദരിക്കാനുള്ള ‘ഗൾഫ് മാധ്യമ’ത്തിന്റെ ഉദ്യമത്തെ ചടങ്ങിന്റെ ഉദ്ഘാടകനായ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അഭിനന്ദിച്ചു. ഓൺലൈൻ വഴി നാമനിർദേശം സ്വീകരിച്ചും വോട്ട് രേഖപ്പെടുത്തിയും നടന്ന ഷി ക്യൂ പുരസ്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംനേടിയ എല്ലാവരെയും അഭിനന്ദിക്കാനും അംബാസഡർ മറന്നില്ല.
ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദം കൂടുതൽ ഊഷ്മളമാക്കാൻ ഈ ചടങ്ങ് സഹായകമാവും. വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്തിന് മാതൃകയായി മാറുകയാണെന്നും വനിതകൾ നയിക്കുന്ന ശാക്തീകരണ പ്രവർത്തനങ്ങളിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
നിയമനിർമാണ സഭകളിലും പാർലമെൻറിലും വനിതകൾക്ക് സംവരണം നൽകി, കൂടുതൽ സ്ത്രീകളെ ഭരണനിർവഹണത്തിലേക്കു നയിക്കുന്ന വേളയിൽ അഭിമാനകരമാണെന്നും, വനിതാ ശാക്തീകരണത്തിൽ ഖത്തറിന്റെ മികവ് മാതൃകാപരമാണെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിമാരായും ഐക്യരാഷ്ട്ര സഭ പ്രതിനിധികളായും ഉന്നത നയതന്ത്ര പ്രതിനിധികളായും ഖത്തറിന്റെ വനിതാരംഗത്തെ കുതിപ്പിനെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രചോദനം പകർന്ന പാർവതി
ശക്തമായ കഥാപാത്രങ്ങളെ ബിഗ്സ്ക്രീനിൽ അവതരിപ്പിച്ച് ദേശീയ അംഗീകാരങ്ങൾ ഉൾപ്പെടെ നേടിയ പാർവതി തിരുവോത്ത് തന്റെ കഥാപാത്രങ്ങളെകൂടി പരാമർശിച്ചുകൊണ്ടായിരുന്നു സദസ്സിനോട് സംസാരിച്ചത്. വിമർശനങ്ങളെയും വെല്ലുവിളികളെയും നേരിട്ട്, ജയിക്കാനുള്ള കരുത്തുമായി പോരാടി വിജയം കൈവരിച്ച് എതിരാളികളുടെ കൂടി പ്രശംസ പിടിച്ചുപറ്റുന്നതിന്റെ വിജയരഹസ്യം സരസവും ചിന്തോദ്ദീപകവുമായ വാക്കുകളിലൂടെ മുഖ്യാതിഥിയായ പാർവതി സംവദിച്ചു.
‘എല്ലാവരും ദൈവത്തിന്റെ മാലാഖമാരെന്ന് വിളിക്കാറേ ഉള്ളൂ... മാലാഖമാരുടെ വീട്ടിലെ അവസ്ഥയൊന്നും ആരും അന്വേഷിക്കാറില്ല സാർ...’ ടേക്ക് ഓഫ് എന്ന ചിത്രത്തിൽ നഴ്സായ സമീറയുടെ വാക്കുകൾ പാർവതി വേദിയിൽ ഒരിക്കൽ കൂടി ആവർത്തിച്ചപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഫൈനൽ റൗണ്ടിൽ ഇടംനേടിയ ഓരോ വനിതയും കുടുംബിനികളാണ്.
ഭർത്താവും മക്കളും ജോലിയും ഉൾപ്പെടെ തിരക്കുകൾക്കിടയിൽനിന്ന് സ്വന്തം ലോകം സൃഷ്ടിച്ച വനിതകൾക്കുള്ള ഏറ്റവും മികച്ച അംഗീകാരം നൽകുന്ന വേദി ഏറെ സമ്പന്നമാണെന്നും പാർവതി പറഞ്ഞു.
മോസ അൽ ഹൈൽ (ഷി ക്യൂ എംപ്രസ് അവാർഡ് ജേതാവ്)
‘ഈ പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്ത ഗൾഫ് മാധ്യമത്തിന് നന്ദി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഈ വേളയിൽ അഭിനന്ദനം അറിയിക്കുന്നു.’
മറിയം ഫരീദ് (ഷി ക്യൂ പ്രിൻസസ് അവാർഡ് ജേതാവ്)
‘ഏറെ അഭിമാനം നൽകുന്ന നിമിഷം. ഈ പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്തതിന് ഏറെ നന്ദി. ദൈവത്തിനും ഏറെ നന്ദി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനും ഇന്ത്യക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ. ലോക അത്ലറ്റിക്സ് മീറ്റിൽ ഉൾപ്പെടെ ഖത്തർ ദേശീയ ടീമിനുവേണ്ടി മത്സരിക്കാൻ കഴിഞ്ഞതിലുള്ള അംഗീകാരമാണ്. എന്റെ രാജ്യത്തിനും നന്ദി.’
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.