സൈബർ സുരക്ഷാനയം അവതരിപ്പിച്ച് ഖത്തർ
text_fieldsദോഹ: അതിവേഗം മാറുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഊന്നൽ നൽകി പുതിയ ദേശീയ സൈബർ സുരക്ഷ നയം പ്രഖ്യാപിച്ച് ഖത്തർ. ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ പുതിയ സൈബർ സുരക്ഷാനയം അവതരിപ്പിച്ചത്.
ചടങ്ങിൽ മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഐക്യരാഷ്ട്രസഭക്ക് കീഴിലെ ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ ഗ്ലോബൽ സൈബർ സുരക്ഷ ഇൻഡക്സിൽ ഖത്തറിനെ മാതൃക രാജ്യങ്ങളുടെ പട്ടികയിൽ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ശ്രദ്ധേയമായ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിക്കുന്നത്.
നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി പ്രസിഡന്റ് എൻജി. അബ്ദുൽറഹ്മാൻ ബിൻ അലി അൽ ഫറാഹിദ് അൽ മൽകി ദേശീയ സൈബർ സുരക്ഷ നയം സംബന്ധിച്ച് വിശദീകരിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ഏകീകൃതമായ ശ്രമങ്ങളോടെ സൈബർ സുരക്ഷ ശക്തമാക്കേണ്ടതിന്റെ ആവശ്യകതകൾ അദ്ദേഹം വ്യക്തമാക്കി.
വർധിച്ചുവരുന്ന സൈബർ വെല്ലുവിളികളെ നേരിടുന്നതിനുള്ള റോഡ്മാപ്പായി രണ്ടാം ദേശീയ സൈബർ സുരക്ഷാനയം പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക, മേഖല, അന്തർദേശീയ തലത്തിലെ സഹകരണത്തിലൂടെ ശക്തമായ അടിത്തറ കെട്ടിപ്പടുത്ത് ഭാവി വെല്ലുവിളികളെ നേരിടും.
സൈബർ സുരക്ഷയുടെ അടിസ്ഥാന ഘടകങ്ങളെയും ആമുഖ പ്രഭാഷണത്തിൽ അബ്ദുൽറഹ്മാൻ ബിൻ അലി വിശദീകരിച്ചു. ഉത്തരവാദിത്തത്തിലെ പങ്കാളിത്തം, അപകടസാധ്യത, വ്യക്തിഗത മനുഷ്യാവകാശങ്ങൾ, സാമ്പത്തിക മികവ്, ഏകോപനം, സഹകരണം തുടങ്ങിയവ അടിസ്ഥാന ഘടകങ്ങളാകും.
എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷിതമായ സൈബർ ഇടം ഒരുക്കുകയാണ് ദേശീയ സൈബർ സുരക്ഷ ഏജൻസിയുടെ ലക്ഷ്യം. ഇതുവഴി ദേശീയ വികസനവും അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സൈബർ സുരക്ഷിത രാജ്യമെന്ന നേട്ടവും ഖത്തർ നിലനിർത്തും -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.