സെമി പ്രതീക്ഷയോടെ ഖത്തർ
text_fieldsകോൺകകാഫ് ഫുട്ബാൾ ക്വാർട്ടർ മത്സരത്തിനായി അരിസോണയിലെത്തുന്ന ഖത്തർ ടീം അംഗങ്ങൾ
ദോഹ: ഖത്തറിലെ ഫുട്ബാൾ പ്രേമികളുടെയെല്ലാം കണ്ണുകൾ അമേരിക്കയിലേക്കാണ്. അടുത്ത വർഷത്തെ ലോകകപ്പിന് പന്തുരുളുേമ്പാൾ അർജൻറീനക്കും ബ്രസീലിനും ഫ്രാൻസിനുമൊപ്പം കളത്തിലിറങ്ങുന്ന തങ്ങളുടെ ടീം ഏറ്റവും മികച്ചവരായിമാറാൻ സ്വപ്നം കാണുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്ന രാത്രി. കോൺകകാഫ് ഗോൾഡ് കപ്പിൽ ഇന്ന് അർധരാത്രി കഴിഞ്ഞ് അമേരിക്കയിൽ ബൂട്ടുകെട്ടുന്ന ഖത്തർ ലക്ഷ്യമിടുന്നത് സെമി ഫൈനൽ െബർത്ത്.
ഗ്രൂപ് 'ഡി'യിൽ നിന്നും ഒന്നാം സ്ഥാനക്കാരായ ഫെലിക്സ് സാഞ്ചസിെൻറ ടീമിന് എൽസാൽവദോറാണ് അടുത്ത കടമ്പയിലെ എതിരാളി. ഗ്രൂപ് റൗണ്ടിൽ ഗ്രനഡയെയും (4-0), ഹോണ്ടുറാസിനെയും (2-0) തോൽപിച്ചപ്പോൾ, പാനമക്കെതിരെ സമനില പാലിച്ചെങ്കിലും ഗോൾവർഷം (3-3) മറന്നില്ല. ഗ്രൂപ് റൗണ്ടിൽ ഒമ്പത് ഗോളുകളാണ് അക്രം അഫിഫിയും അബ്ദുൽഅസീസ് ഹാതിമും, അൽമോയസ് അലിയും അണിനിരക്കുന്ന ടീം എതിരാളികൾക്കു മേൽ അടിച്ചു കയറ്റിയത്.
ഞായറാഴ്ച പുലർച്ചെ ഖത്തർ സമയം 2.30നാണ് എൽസാൽവദോറിനെതിരായ മത്സരം. നേരെത്ത ടൂർണമെൻറിന് കിക്കോഫ് കുറിക്കും മുമ്പ് ക്രൊയേഷ്യയിൽ നടന്ന സന്നാഹ മത്സരത്തിൽ എൽസാൽവദോറിനെ തോൽപിച്ചിരുന്നു. ഇതേ മികവ് നിലനിർത്തിയാൽ മികച്ച ജയം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് ഖത്തർ ഇറങ്ങുന്നത്. ഹോണ്ടുറാസിെൻറ കരുത്തുറ്റ ആക്രമണത്തെ പിടിച്ചു കെട്ടാൻ കഴിഞ്ഞ ടീമിന് ഫിഫ റാങ്കിങ്ങിൽ 69ാം സ്ഥാനമുള്ള എൽസാൽവദോർ വലിയ വെല്ലുവിളിയാവില്ല. ഗ്രൂപ് 'എ'യിൽ മെക്സികോക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ടീം ക്വാർട്ടറിലെത്തിയത്. ജോഷ്വ പെരസും, ജോക്വിം റിവാസുമാണ് എൽസാൽവദോറിെൻറ പ്രധാന താരങ്ങൾ.
ഖത്തർ നിരയിൽ അക്രം അഫിഫും ഹാതിമും, ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസും മികച്ച ഫോമിലാണ്. അതേസമയം, അൽമോയസ് അലി ടൂർണമെൻറിൽ ഇതുവരെ മികച്ച ഫോമിലേക്കുയർന്നിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.