ലോകകപ്പ് കഥകളുമായി യു.എന്നിൽ
text_fieldsദോഹ: ലോകത്തെ ഏറ്റവും മികച്ച ഫിഫ വേൾഡ് കപ്പ് ഫുട്ബാളിന് വേദിയൊരുക്കിയതിന്റെ അനുഭവവും യാത്രയും ലോകത്തിനു മുമ്പാകെ പങ്കുവെച്ച് ഖത്തർ. ഐക്യരാഷ്ട്ര സഭയിലെ ഖത്തർ പ്രതിനിധി സംഘമാണ് ‘ജേർണി ആൻഡ് ലെഗസി’ എന്ന പേരിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് പ്രത്യേക പ്രദർശനത്തിന് തുടക്കം കുറിച്ചത്. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ചാണ് ഖത്തറിന്റെ ലോകകപ്പ് യാത്രയുടെ ചരിത്ര മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ചത്. യു.എൻ ജനറൽ അസംബ്ലി 78ാം സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്, യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റിലും അറബ് ലോകത്തുമായി ആദ്യമായെത്തിയ ലോകകപ്പ് ഫുട്ബാളിനെ ചരിത്രത്തിലെ ഏറ്റവും മികച്ചതാക്കി അവതരിപ്പിച്ച യാത്രയെ യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയ അഹമ്മദ് ബിൻസൈഫ് ആൽഥാനി വിശദീകരിച്ചു. ലോകകപ്പ് ലെഗസിയെ പുതുതലമുറയിലേക്ക് പകർത്തിയ വിവിധ പദ്ധതികൾ പ്രദർശനത്തിൽ അവതരിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു ലക്ഷത്തോളം കുട്ടികളിലേക്ക് ഫുട്ബാൾ പരിശീലനം നൽകിയ ജനറേഷൻ അമേസിങ്, 20,000ത്തോളം വരുന്ന വളൻറിയർമാരുടെ പരിചയം, സ്റ്റേഡിയം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം, എട്ട് സ്റ്റേഡിയങ്ങളുടെ മിനിയേച്ചർ ഉൾപ്പെടെ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചു. ഒരു കൊച്ചു രാജ്യം എങ്ങനെ മഹാമേളക്ക് ആതിഥ്യമൊരുക്കിയെന്നതിന്റെ വിവരണമായി പ്രദർശനം മാറി. ഐക്യരാഷ്ട്രസഭയിലെ രാഷ്ട്ര പ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ എന്നിവർ കാഴ്ചക്കാരായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.