പാട്ടുകൾ മുദ്രാവാക്യങ്ങളാവുന്നു, സിനിമകൾ വയലൻസും; വിമർശനവുമായി സലീംകുമാർ
text_fieldsദോഹയിൽ നടന്ന സെഡ് മീഡിയ ടോക് ഷോയിൽ എം.പി. അബ്ദുസ്സമദ് സമദാനിയും നടൻ സലീം കുമാറും പങ്കെടുക്കുന്നു
ദോഹ: മലയാള സിനിമാലോകത്തെ ഹാനികരമായ പുത്തൻ പ്രവണതകളെ തുറന്നുകാട്ടിയും പഴയകാലം ബാക്കിവെക്കുന്ന നന്മകൾ പങ്കുവെച്ചും മാനവികതയുടെ സന്ദേശം പകർന്നും ഒരു സായാഹ്നം. തമാശയും കാര്യങ്ങളുമായി നീണ്ട രണ്ടു മണിക്കൂറിൽ ചിന്തിപ്പിക്കുന്ന വിഷയങ്ങൾ സദസ്സിലേക്ക് പകർന്ന് പാർലമെന്റ് അംഗം അബ്ദുസമദ് സമദാനി എം.പിയും ചലച്ചിത്ര താരം സലിം കുമാറും ദോഹയിലെ പ്രവാസിസമൂഹവുമായി സംവദിച്ചു. സെഡ് മീഡിയ സംഘടിപ്പിച്ച സാഹിബും സ്രാങ്കും ടോക് ഷോയിലായിരുന്നു ഇരുവരും ഒന്നിച്ചത്.
സിനിമയിലെ പുതു പ്രവണതകൾക്കെതിരെ സലിം കുമാർ തുറന്നടിച്ചു. ‘താളവും ബോധവുമില്ലാതെ പാടുന്നവ വൈറൽ ഗാനങ്ങളായി മാറുന്നു. സിനിമാ നിരൂപണം തലക്കു വെളിവില്ലാത്തവൻ നടത്തുന്ന പരിപാടിയായി മാറി. വയലൻസിനും കുറവില്ല. വെട്ടിക്കൂട്ടുന്ന ഇറച്ചിക്കടകൾ പോലെയായി മാറി. എല്ലാത്തിലും നെഗറ്റിവിറ്റിയായി. ഒന്നിലുമൊരു വിനോദവും കിട്ടുന്നില്ല. പൊട്ടിച്ചിരിപ്പിച്ച് ആസ്വാദനം നൽകുന്ന സിനിമകൾ മലയാളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഹാസ്യം പകരുന്ന സാഹിത്യകാരന്മാരുമില്ലാതായി മാറി. ഈ അക്രമങ്ങൾകണ്ട് വളരുന്ന കുട്ടികളും അങ്ങനെയായി മാറുന്നു. സിനിമ നിറയെ അസഭ്യം പറയുന്നതും ട്രെൻഡായി’ -സലിം കുമാർ പറഞ്ഞു. പഴയ തലമുറ വെട്ടിയ വഴിയിലൂടെ സഞ്ചരിക്കണമെന്നുപറഞ്ഞ സലിം കുമാർ, പുതുതലമുറയിലെ എല്ലാം കുഴപ്പമാണെന്ന് അഭിപ്രായം ഇല്ലെന്നും കൂട്ടിച്ചേർത്തു.
പുതിയ കാലത്തെ പാട്ടുകൾ മുദ്രാവാക്യം വിളികൾ പോലെയായി മാറിയതായും അദ്ദേഹം പറഞ്ഞു. ‘ചാനലുകളിലെ മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ 2000ത്തിന് ശേഷമുള്ള ഒരുപാട്ട് പോലും ആരും പാടുന്നത് കാണുന്നില്ല. യേശുദാസ്, ജയചന്ദ്രൻ, ചിത്ര ഉൾപ്പെടെ ഗായകർ പാടിപ്പതിപ്പിച്ചതാണ് പുതിയ തലമുറ മത്സരവേദികളിൽ പാടുന്നത്. ഇപ്പോഴത്തെ പാട്ടുകൾ മുദ്രാവാക്യം വിളികൾ പോലെയായി മാറി. ആർക്കു വേണമെങ്കിലും ‘പാട്ടുപാടാം’ അദ്ദേഹം പറഞ്ഞു. സലിം കുമാറിന്റെ വാക്കുകളെ ശരിവെച്ചുകൊണ്ടായിരുന്നു അബ്ദുസമദ് സമദാനിയും സംസാരിച്ചത്. നർമവും പാട്ടുമില്ലാത്തതാണ് ഇപ്പോഴത്തെ കലയെന്ന് അദ്ദേഹം പറഞ്ഞു. ‘ശ്വാശ്വതീകത്വമാണ് കലയുടെ ഉള്ളടക്കത്തിന് ആഴം പകരുന്നത്. നൈമിഷികമല്ല കല. പാട്ടും നടനും സംഗീതജ്ഞനുമെല്ലാം എന്നുമെന്നും നിലനിൽക്കണം’-സമദാനി വിശദീകരിച്ചു. എല്ലാകലകളും മാനവികതയുടെ സന്ദേശങ്ങളാണ് കൈമാറേണ്ടതെന്ന് ഇരുവരും പറഞ്ഞു. വസ്ത്രത്തിലും വേഷത്തിലും വർഗീയത കാണുന്നവരെ തുറന്ന് എതിർക്കുകതന്നെ വേണം. എന്നും സമ്മിശ്ര സംസ്കാരത്തിന്റെ പ്രതിഫലനമാണ് കല നൽകിയത്. നസീറും മമ്മൂട്ടിയും ഉൾപ്പെടെ മുസ്ലിം കലാകാരർ രാമനും കൃഷ്ണനും തുടങ്ങി പുരാണ വേഷങ്ങളും, വടക്കൻ പാട്ടുകളിലെ നായകരായുമെല്ലാം ചെയ്തപ്പോൾ, മുസ്ലിം വേഷങ്ങൾ ചെയ്ത് വിജയിപ്പിച്ചത് ബാലൻ കെ. നായർ, കുതിരവട്ടം പപ്പു, ശ്രീമൂലനഗരം വിജയൻ തുടങ്ങിയ ഹിന്ദുമത വിശ്വാസികളായ നടന്മാർ ആയിരുന്നു. നമ്മുടെ കലയിൽ തന്നെയുണ്ട് മതത്തിന് അതീതമായ സൗഹാർദം’ -ഇരുവരുടെയും വാക്കുകളെ നിറഞ്ഞ കൈയടികളോടെ സദസ്സും ഏറ്റെടുത്തു. മൊബൈൽ ഫോണിന് വിധേയരായി വളരുന്ന പുതുതലമുറയുടെ പ്രതിസന്ധിയിലേക്കും അബ്ദുസമദ് സമദാനി സദസ്സിന്റെ ശ്രദ്ധ ക്ഷണിച്ചു.
ആർ.ജെ ഫെമിന പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.