കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കടുംവെട്ട്
text_fieldsദോഹ: വിദേശ രാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പ്രവാസികളായി കഴിയുന്ന ഗൾഫ് രാജ്യങ്ങളിൽ മുൻ വർഷങ്ങളേക്കാൾ പതിന്മടങ്ങാണ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.
ആറ് ഗൾഫ് രാജ്യങ്ങളിലായി 2023ൽ 16,294 പ്രവാസികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഐ.സി.ഡബ്ല്യു.എഫ് ഫണ്ട് ലഭ്യമായപ്പോൾ 2024ൽ ആകെ 6068 പേർക്ക് മാത്രമാണ് ലഭ്യമായതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. 2022ൽ ഇത് 18,435 ആയിരുന്നു. എല്ലാ ഗൾഫ് രാജ്യങ്ങളിലും ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവുണ്ട്.
ഖത്തറിൽ കഴിഞ്ഞ വർഷം 699 പേർ മാത്രമാണ് ഗുണഭോക്താക്കൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്തിലൊന്നായി ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഐ.സി.ഡബ്ല്യു.എഫ് ഗുണഭോക്തൃ പട്ടിക വിശദമാക്കിയത്.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 2024ൽ ഐ.സി.ഡബ്ല്യു ഫണ്ടിന്റെ ഗുണഭോക്താക്കളുടെ പട്ടിക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പാർലമെന്റിൽ നൽകിയ മറുപടി
2023ൽ 5793 പേരും, 2022ൽ 5019 പേരും ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന് ഗുണഭോക്താക്കളായിരുന്നു. ഈ വർഷം ആകെ എത്ര തുക ഐ.സി.ഡബ്ല്യു.എഫിൽനിന്ന് ചെലവഴിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ എംബസിക്കു കീഴിൽ ബോർഡിങ് ആൻഡ് ലോഡ്ജിങ് (ഷെൽട്ടർ) വിഭാഗത്തിലായിരുന്നു ഏറ്റവും കൂടുതൽ പേർക്ക് സഹായം നൽകിയത്.
2022ൽ ഇത് 4843ഉം, 2023ൽ ഇത് 5592ഉം ആയിരുന്നുവെങ്കിൽ 2024ൽ 548 ആയി കുറഞ്ഞതാണ് ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറയാനിടയായത്. വിവിധ ഗൾഫ് രാജ്യങ്ങളിലെയും ഐ.സി.ഡബ്ല്യു.എഫ് ഗുണഭോക്താക്കളുടെ എണ്ണം മന്ത്രാലയം പ്രസിദ്ധീകരിച്ചു. മുഴുവൻ ഗൾഫ് രാജ്യങ്ങളിലുമായി 6068 ഗുണഭോക്താക്കളാണുള്ളത്. ഒമാനിലാണ് ഈ വർഷം ഏറ്റവും ഗുണഭോക്താക്കളുള്ളത്- 4156 പേർ. സൗദി അറേബ്യയിൽ 426ഉം, യു.എ.ഇയിൽ 660ഉം, കുവൈത്തിൽ 64ഉം, ബഹ്റൈനിൽ 63ഉം പ്രവാസികൾക്ക് ഐ.സി.ഡബ്ല്യു.എഫ് സഹായം വിവിധ കേസുകളിലായി ലഭിച്ചു.
ബോർഡിങ് ആൻഡ് ലോഡ്ജിങ്ങിൽ ഖത്തറിൽ 548 പേർ ഇത്തവണ ഗുണഭോക്താക്കളായി. 2022ൽ ഇത് 4843ഉം, 2023ൽ 5592ഉം ആയിരുന്നു. എമർജൻസി മെഡിക്കൽ കെയറിൽ മൂന്നും, വിമാന യാത്ര സഹായം 55ഉം, നിയമ സഹായം 72ഉം, മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള വകയിൽ 21ഉം പേർക്കും ഐ.സി.ഡബ്ല്യു.എഫ് സഹായം നൽകി. അതേസമയം, വിവിധ കേസുകളിൽ അകപ്പെട്ടവർക്ക് പിഴ അടക്കുന്നതിനായി ഒരു തുകപോലും ഇത്തവണ ചെലവഴിച്ചില്ല.
പ്രവാസികളുടെ ഫണ്ട്; ലഭിക്കുന്നത് നാമമാത്രം
പ്രവാസി ഇന്ത്യക്കാർക്ക് നിയമ സഹായ, ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് 2009ൽ ആരംഭിച്ച വെൽഫെയർ സംവിധാനമാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വഴി അതത് രാജ്യങ്ങളിലെ പ്രവാസികളിൽ ഏറ്റവും അർഹരായ വിഭാഗത്തിന്റെ ക്ഷേമങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് ചട്ടം.
ഐ.സി.ഡബ്ല്യു.എഫിലേക്കുള്ള തുക വിവിധ സേവനങ്ങൾക്കുള്ള ഫീസിൽനിന്നും മറ്റുമായാണ് സമാഹരിക്കുന്നത്. ബജറ്റ് ഫണ്ട്, സംഭാവന തുടങ്ങിയവയും ധനാഗമനമാർഗമാണ്.
പാസ്പോർട്ട്, വിസ എന്നിവയുടെ പ്രോസസിങ്, വിദേശ ജോലി രേഖ അറ്റസ്റ്റേഷൻ എന്നിവയിലൂടെ ഈടാക്കുന്ന വിഹിതമാണ് ഫണ്ടിലെ വലിയൊരു തുക. കേന്ദ്ര ബജറ്റ് വിദേശകാര്യമന്ത്രാലയത്തിന് അനുവദിക്കുന്നതിൽനിന്ന് നിശ്ചിത തുക നീക്കിവെച്ചിരുന്നെങ്കിലും സ്വയംപര്യാപ്തമായതോടെ ഇത് അവസാനിപ്പിച്ചിരുന്നു.
പ്രവാസികൾക്ക് ആവശ്യമായ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം.
കേസുകളില്‍ പെടുന്ന പ്രവാസികളുടെ നിയമ പരിരക്ഷ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, തൊഴില്‍ പ്രശ്നങ്ങളുടെ പേരില്‍ കുടുങ്ങുന്നവരെ നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചെലവ്, അവർക്കുള്ള താമസ സൗകര്യങ്ങൾ എന്നിവക്കായി വിവിധ എംബസികള്‍ അനുവദിക്കുന്നതാണ് ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്.
എന്നാൽ, 2023ൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത് പ്രകാരം 571 കോടിയോളം രൂപ വിവിധ രാജ്യങ്ങളിലെ എംബസികളിലായി ഐ.സി.ഡബ്ല്യു ഫണ്ടിലുണ്ടെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 125 കോടി കെട്ടിക്കിടക്കുന്നതായും വെളിപ്പെടുത്തിയിരുന്നു.
2014 മുതൽ 2021 വരെ ഗുണഭോക്താക്കളുടെ എണ്ണം നാമമാത്രമായിരുന്നുവെങ്കിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ നിരവധി പേർക്ക് സഹായങ്ങളെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.