സിമൈസ്മ നിക്ഷേപ വിനോദ സഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന വൻകിട വിനോദസഞ്ചാര പദ്ധതിയായ ‘സിമൈസ്മ’ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും വരും തലമുറക്ക് നല്ല ഭാവി കെട്ടിപ്പടുക്കാനാണ് ഖത്തർ ഭരണകൂടം ശ്രമിക്കുന്നതെന്നും രാജ്യനിവാസികൾക്കും സന്ദർശകർക്കും പുതുമയുള്ള വിനോദസഞ്ചാര അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പദ്ധതിയാകും സിമൈസ്മയെന്ന് അദ്ദേഹം പറഞ്ഞു.
2000 കോടി ഖത്തർ റിയാൽ ചെലവിൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ നാല് പ്രദേശങ്ങളിലായി 16 അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസോർട്ടുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലബ് ഹൗസ്, അമ്യൂസ്മെന്റ് പാർക്ക്, 18 ഹോൾ ഗോൾഫ് കോഴ്സ്, റെസിഡൻഷ്യൽ വില്ലകൾ, ആഡംബര മറീന, ലോകോത്തര റസ്റ്റാറന്റുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു. മികച്ച സൗകര്യങ്ങളോടുകൂടിയ ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള ബീച്ചും ഒരു അന്താരാഷ്ട്ര നഗരവും പദ്ധതിക്ക് കീഴിൽ സിമൈസ്മയിൽ സ്ഥാപിക്കും. വർഷം മുഴുവൻ ഔട്ട്ഡോർ കൂളിങ് സാങ്കേതികവിദ്യയാണ് മറ്റൊരു സവിശേഷത. 80 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ എട്ട് ശതമാനം പങ്കാളിത്തം സ്വകാര്യ മേഖലക്കായിരിക്കും.
ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് കമ്പനിക്കായിരിക്കും നടത്തിപ്പ് ചുമതല. സ്മാർട്ട് സംവിധാനങ്ങളും സാങ്കേതികവിദ്യയും അവലംബിച്ച് അവിദഗ്ധ തൊഴിലാളികളുടെ ആവശ്യകത കുറച്ചായിരിക്കും നിർമാണം. ഖത്തരി പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രാദേശിക വസ്തുക്കൾ പരമാവധി ഉപയോഗിക്കും. പദ്ധതിയിലേക്ക് വിദേശനിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. സാങ്കേതികവിദ്യയെയും പരിസ്ഥിതി സൗഹൃദ പ്രാദേശിക സംവിധാനങ്ങളെയും ആശ്രയിക്കുന്നതിൽ രാജ്യത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകും സിമൈസ്മ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തരി ദിയാർ കമ്പനി സി.ഇ.ഒ എൻജിനീയർ അലി ബിൻ മുഹമ്മദ് അൽ അലി, ശൂറ കൗൺസിൽ സ്പീക്കർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.