സൂഖ് വാഖിഫിന് ഈത്തപ്പഴ മധുരം
text_fieldsസൂഖ് വാഖിഫിൽ ആരംഭിച്ച ഈത്തപ്പഴ മേളയിൽനിന്ന്
ദോഹ: ഈത്തപ്പഴ പ്രേമികൾക്ക് മധുരമൂറും ഉത്സവകാലം സമ്മാനിച്ച് സൂഖ് വാഖിഫ് മേളക്ക് തുടക്കമായി. ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച ഒമ്പതാമത് യിൽ ആദ്യദിനംതന്നെ റെക്കോഡ് വിൽപന. വിവിധ ഇനം ഈത്തപ്പഴങ്ങളായി 16.9 ടൺ ആണ് വിറ്റഴിഞ്ഞത്. രണ്ടാം ദിനം 18.8 ടൺ ഈത്തപ്പഴ വിൽപനയും നടന്നു. രണ്ടു ദിനങ്ങളിലായി 35 ടണ്ണിലേറെയാണ് വിൽപന.
ആഗസ്റ്റ് മൂന്ന് വരെ 12 ദിവസം നീണ്ടുനിൽക്കുള്ള മേളയിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 110 പ്രാദേശിക ഫാമുകൾ പങ്കെടുക്കുന്നുണ്ട്. തദ്ദേശീയമായി വിളവെടുത്ത ഏറ്റവും പുതിയതും മുന്തിയതുമായ വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളുമായാണ് മേഖലയിലെത്തന്നെ ഏറ്റവും പ്രമുഖമായ വിപണന മേളക്ക് തുടക്കം കുറിച്ചത്.
അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്, ഹലാവി, മസാഫാത്തി, മദ്ജൂല്, സുഖാരി, ഖനീസി, നബ്ത് സായിഫ്, ലുലു, റസീസ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളാണ് വിൽപനക്കുള്ളത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവുമായി ചേർന്ന് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന മേളയിലേക്ക് ദിവസവും വൈകീട്ട് നാല് മുതൽ ഒമ്പത് വരെയാണ് പ്രവേശനം. വെള്ളിയാഴ്ച രാത്രി 10 വരെ തുടരും.
ചൊവ്വാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ സൂഖ് വാഖിഫ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സാലിം, മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക വിഭാഗം ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി, അസി. ഡയറക്ടർ ആദിൽ അൽ ഖാലിദി അൽയാഫി, കാർഷിക ഉപദേശക -സേവന വിഭാഗം മേധാവി അഹ്മദ് സാലിം അൽ യാഫി എന്നിവർ പങ്കെടുത്തു.
ഓരോ വർഷവും മേളയിലെ കാർഷിക ഫാമുകളുടെ പങ്കാളിത്തത്തിൽ ശ്രദ്ധേയമായ വളർച്ചയാണെന്ന് അൽ സാലിം പറഞ്ഞു. പ്രഥമ വർഷം 35 ഫാമുകളാണ് പങ്കാളികളായതെങ്കിൽ ഇത്തവണ അത് 110 ആയി ഉയർന്നതായും അദ്ദേഹം വിശദീകരിച്ചു. പ്രാദേശിക കർഷകരെ പിന്തുണക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച മേള, ഓരോ വർഷവും റെക്കോഡ് വിൽപനയാണ് രേഖപ്പെടുത്തുന്നത്.
തോട്ടങ്ങളിൽ നിന്നും നേരിട്ടെത്തിക്കുന്ന ഈത്തപ്പഴങ്ങൾ സ്വന്തമാക്കാൻ സ്വദേശികളും താമസക്കാരും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് ദിവസേനെ എത്തുന്നത്.
കുറഞ്ഞ വിലക്ക്, ഗുണമേന്മയുള്ള പഴങ്ങൾ ലഭ്യമാകുന്നതാണ് മേളയുടെ പ്രത്യേകതയെന്ന് സാലിം അൽ യാഫി പറഞ്ഞു. കഴിഞ്ഞ വർഷം ആകെ 220 ടൺ വിറ്റഴിഞ്ഞുവെങ്കിൽ ഇത്തവണ അതിനേക്കാൾ കൂടിയ വിൽപന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.