സൂഖിലെ മധുരമേളക്ക് ഇന്ന് കൊടിയിറക്കം
text_fieldsസൂഖ് വാഖിഫ്
ഈത്തപ്പഴ
മേളയിൽനിന്ന്
ദോഹ: ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ മധുരം പകർന്ന സൂഖ് വാഖിഫിലെ 12 നാളുകൾക്ക് ഇന്ന് കൊടിയിറക്കം. ജൂലൈ 23ന് തുടങ്ങിയ സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ മേള ഇന്നോടെ അവസാനിക്കും. ദിവസവും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതും പത്തും മണിവരെ നീണ്ടുനിൽക്കുന്ന മേളയിൽ ദിനേന ആയിരങ്ങളാണ് സന്ദർശകരായി എത്തിയത്. ഓരോ ദിവസവും ശരാശരി 21 ടൺ വരെ ഈത്തപ്പഴങ്ങളും വിറ്റഴിഞ്ഞതോടെ ഇത്തവണ മേള പുതിയ റെക്കോഡുകളും കുറിച്ചു.
ആദ്യ ദിനത്തിൽതന്നെ വമ്പൻ വിൽപനയോടെയാണ് മേളക്ക് തുടക്കമായത്. പ്രവൃത്തിദിനമായ ഉദ്ഘാടന ദിവസം വിവിധ ഇനം ഈത്തപ്പഴങ്ങളായി 16.9 ടൺ ആണ് വിറ്റഴിഞ്ഞത്. രണ്ടാം ദിനം 18.8 ടൺ ഈത്തപ്പഴ വിൽപനയും നടന്നു. ആദ്യ അഞ്ചു ദിനത്തിൽതന്നെ വിൽപന 100 ടൺ കടന്നു.
ഇതുവരെയായി 200 ടണ്ണിൽ അധികം വിൽപന നടന്നുവെന്നാണ് കണക്കാക്കുന്നത്. ഇത്തവണ ഖത്തറിലെ 110 ഫാമുകളാണ് പങ്കെടുത്തത്. തദ്ദേശീയമായി വിളവെടുത്ത ഏറ്റവും പുതിയതും മുന്തിയതുമായ വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ തേടി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും വാരാന്ത്യങ്ങളിൽ സന്ദർശകരെത്തിയിരുന്നു.
സീസണിലെ ശ്രദ്ധേയ മേളയായ സൂഖ് ഫെസ്റ്റിലെ അവസാന വെള്ളിയാഴ്ച എന്ന നിലയിൽ കഴിഞ്ഞദിവസം അഭൂതപൂർവമായ തിരക്കും അനുഭവപ്പെട്ടു. സ്വദേശികളും താമസക്കാരും ഉൾപ്പെടെ നിരവധി പേരാണ് വെള്ളിയാഴ്ച രാത്രി 10 വരെ നീണ്ടുനിന്ന മേളയിലെത്തിയത്.
അവസാന ദിനമായ ഇന്ന് രാത്രി ഒമ്പതു വരെയാണ് പ്രവേശനം. അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്, ഹലാവി, മസാഫാത്തി, മദ്ജൂല്, സുഖാരി, ഖനീസി, നബ്ത് സായിഫ്, ലുലു, റസീസ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളാണ് വിൽപനക്കുള്ളത്. കടുത്ത ചൂടുകാലമായതിനാൽ ശീതീകരിച്ച വിശാലമായ ടെന്റിനുള്ളിലാണ് വിൽപന നടക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.