കോളജ് മെസ്സ് ഹാളിനെ പാരിസിലെ ഗാലറിയാക്കിയ ലോകകപ്പ്
text_fieldsദോഹ: കരിയില കിക്ക് പോലെ, ഓർമയിലേക്ക് പറന്നിറങ്ങുന്ന ആദ്യ ലോകകപ്പ് 1994 അമേരിക്കയിലാണ്. പോണിടെയ്ൽ തലമുടിയുമായി റോബർട്ടോ ബാജിയോ കളംനിറഞ്ഞ് കളിച്ച്, ഒടുവിൽ കണ്ണീരോടെ മടങ്ങിയ ആ ലോകകപ്പ് വീട്ടിലിരുന്നായിരുന്നു കണ്ടത്. തറവാട്ടുവീട്ടിലെ അകത്ത് തുറന്നുവെക്കുന്ന ടി.വിക്ക് മുന്നിൽ കാഴ്ചക്കാർ കൂടുമ്പോൾ പ്രദർശനം പുറത്തേക്കിറങ്ങും. ഫൈനലിൽ പെനാൽറ്റി പാഴാക്കി കണ്ണീരോടെ റോബർട്ടോ ബാജിയോയും ഇറ്റലിയും തോറ്റെങ്കിലും അസൂറിപ്പട അന്ന് ഇഷ്ടടീമായി മനസ്സിൽ കയറി.
എന്നാൽ, ലോകകപ്പ് എന്ന് കേൾക്കുമ്പോൾ ഓർമയിൽ ഏറ്റവും നിറമുള്ളത് കോളജ് കാലമായിരുന്നു. 1998ൽ ഫ്രാൻസിൽ സിദാനും സംഘവും പന്തുതട്ടുമ്പോൾ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്നു. പാരിസിൽ കളി മുറുകുമ്പോൾ ഞങ്ങളുടെ കോളജ് ഹോസ്റ്റലിലെ മെസ്സ് ഹാൾ ഒരു മിനി സ്റ്റേഡിയമായി മാറും. 24 ഇഞ്ചിന്റെ പെട്ടിക്കൂട് പോലെയുള്ള ടെലിവിഷനു മുന്നിൽ ഞങ്ങൾ 200ഓളം പേർ നിരന്നിരിക്കും. 12 മണിക്ക് തുടങ്ങുന്ന കളിക്ക് ഒരു മണിക്കൂർ മുമ്പേ ടി.വിക്ക് മുന്നിൽ ഇടം പിടിക്കണം.
എങ്കിലേ, സ്ക്രീനിലെ ദൃശ്യങ്ങൾ വ്യക്തമാവുന്ന ദൂരെയെങ്കിലും ഒരു ഇരിപ്പിടം ലഭിക്കൂ. പിന്നെ, പ്രവചനവും തർക്കങ്ങളുമായി ഫാൻഫൈറ്റോടെയുള്ള കാത്തിരിപ്പാണ്. ഇറ്റലിയും സിദാന്റെ ഫ്രാൻസുമായിരുന്നു അന്നത്തെ പ്രിയപ്പെട്ട ടീം. എങ്കിലും ബ്രസീലിനും അർജന്റീനക്കും വേണ്ടിയാവും ഏറെ പേരും ചേരി തിരിയുന്നത്. ഓരോ കളിയും വീറും വാശിയും പടർത്തിയ നാളുകൾ. മണിപ്പൂരുകാരൻ ബസന്ത്, ലക്ഷദ്വീപിൽനിന്നുള്ള സലാഹുദ്ദീൻ, നാഗാലാൻഡിൽനിന്നുള്ള ഡുറിക്, പാലാക്കാരൻ ജോസഫ്, തിരുവനന്തപുരത്തുനിന്നുള്ള ദിലീപ്, മലപ്പുറംകാരൻ റഈസ് അങ്ങനെ നിരവധി ആവേശക്കമ്മിറ്റിക്കാരുടെ കളിയാരവം. ഓരോ കളിക്കാരനെയും ടീമിനെയും ഇഴകീറിമുറിച്ച് വിശകലനം ചെയ്യുന്ന അവർക്കൊപ്പമുള്ള കളികാഴ്ച ഞങ്ങളെയും ഫുട്ബാൾ വിദഗ്ധരാക്കും.
ക്വാർട്ടർ ഫൈനലിൽ മാൾഡീനിയുടെ ഇറ്റലിയും സിദാന്റെ ഫ്രാൻസും തമ്മിലെ പോരാട്ടം ഇഷ്ടക്കാരുടെ അങ്കമായി മാറി. പെനാൽറ്റിയിൽ അവസാനിച്ച കളിയിൽ ഫ്രാൻസ് ജയിച്ചതോടെ, പിന്നീട് ഇഷ്ടം അവർക്കൊപ്പമായി. ഗ്രൂപ്പ് റൗണ്ടിൽ സൗദിക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ സിദാന് പ്രീക്വാർട്ടർ ഉൾപ്പെടെ രണ്ട് കളി നഷ്ടമായെങ്കിലും ക്വാർട്ടറിൽ എല്ലാം തീരുമാനിച്ചുറപ്പിച്ചപോലെ വന്ന് അയാൾ വിശ്വരൂപം പ്രകടിപ്പിച്ചു. സെമിയിൽ, അട്ടിമറി വീരന്മാരായ ക്രൊയേഷ്യയെയും ഫൈനലിൽ ദുംഗയുടെയും റൊണാൾഡോയുടെയും ബ്രസീലിനെയും തോൽപിച്ച് ഫ്രാൻസ് വിശ്വവിജയികളായപ്പോൾ സിദാനൊപ്പം അന്ന് കോളജ് ഹോസ്റ്റൽ മുറിയും പാരിസിലെ ഗാലറിയായി മാറി.
ഫ്രാൻസ് കിരീടമണിയുമെന്ന് ലോകകപ്പിനും മുമ്പേ ലക്ഷദ്വീപുകാരനായ സലാഹുദ്ദീൻ മാത്രമേ ഉറപ്പിച്ച് പറഞ്ഞിരുന്നുള്ളൂ. എന്നാൽ, പിന്നെ ഫ്രാൻസിന്റെ കുതിപ്പു കണ്ട് ഞങ്ങളും അവനൊപ്പം കൂടി. അതിനിടയിൽ ക്വാർട്ടറിൽ നെതർലൻഡ്സിനെതിരായ ക്വാർട്ടറിൽ ഏരിയൽ ഒട്ടേഗയുടെ ചുവപ്പുകാർഡും അർജന്റീനയുടെ പുറത്താവലും കോളജ് ലോകകപ്പിന്റെ മറ്റൊരു സങ്കട ഓർമയായി ബാക്കിയുണ്ട്. ആ ലോകകപ്പ് ഫുട്ബാളിനൊപ്പം, സ്റ്റീവ് വോയും മുഹമ്മദ് അസ്ഹറുദ്ദീനുമെല്ലാം കളിച്ച 1999 ലോകകപ്പ് ക്രിക്കറ്റും ഹോസ്റ്റൽ കാലത്തെ മറ്റൊരു കളിയോർമയാണ്.
പിന്നീട്, പല കാലങ്ങളിലായി പല ലോകകപ്പുകളും എത്തി. ഖത്തറിലെത്തിയ ശേഷം വിവിധ ചാമ്പ്യൻഷിപ്പുകളിൽ വളന്റിയറായും കാണിയായും സ്റ്റേഡിയത്തിൽ സജീവമായി. പക്ഷേ, അന്നത്തെ മെസ് ഹാളിലെ കൊച്ചു ടി.വിക്കു മുന്നിലെ ലോകകപ്പ് കാഴ്ചക്ക് പകരംവെക്കാൻ മറ്റൊന്നും ആവില്ലെന്നതാണ് സത്യം.
അബ്ദുൽ ഗഫൂർ എ.ആർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.