ഇത് അറബ് ജനതയുടെ ലോകകപ്പ് -ഹസൻ അൽ തവാദി
text_fieldsസുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി സംസാരിക്കുന്നു
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥ്യം വഹിക്കുന്നതിലൂടെയുള്ള മേഖലയിലും അറബ് ലോകത്തും അതിന്റെ മികവ് പ്രകടമായിത്തുടങ്ങിയെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.
ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ടൂർണമെൻറ് അറബ് ജനതയുടേതാണെന്നും അറബ് ലോകത്തിെൻറ പ്രതിനിധികളായാണ് ലോകകപ്പ് ആതിഥേയത്വത്തിനുവേണ്ടി മുന്നിൽനിന്നതെന്നും ഇത്തരമൊരു ടൂർണമെൻറ് മൂലമുണ്ടാകുന്ന മാറ്റങ്ങളെ നേരത്തേതന്നെ മനസ്സിലാക്കിയിരുന്നെന്നും ഹസൻ അൽ തവാദി പറഞ്ഞു. ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ മേഖലയെ കുറിച്ച് പ്രചരിച്ച കഥകളും സങ്കൽപ്പങ്ങളുമെല്ലാം മാറ്റാൻ ലോകകപ്പ് പോലെയുള്ള ഒരു പ്ലാറ്റ്ഫോമിന് സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജനങ്ങളുമായി ഇടപഴകുന്നതിലൂടെ സംസ്കാരങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അറബ് ലോകത്തിന് അതിന്റെ തനത് സംസ്കാരവും ഭക്ഷണശീലവും പാരമ്പര്യവും പൈതൃകവും അവകാശപ്പെടാനുണ്ട്, ജനങ്ങൾ അത് അനുഭവിക്കാൻ ആഗ്രഹിക്കുന്നുമുണ്ട്. ലോകത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് നമുക്കുള്ള അവസരം കൂടിയാണിത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനും പുതിയ സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കാനും ഈ ലോകകപ്പിന് കഴിയും -അൽ തവാദി വിശദീകരിച്ചു. ടൂർണമെൻറിന് മുമ്പു തന്നെ ലെഗസി പദ്ധതികൾ നടപ്പാക്കുന്നതിൽ അഭിമാനിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെയുള്ള വിമർശനങ്ങൾ നേരത്തേ പ്രതീക്ഷിച്ചതായിരുന്നെന്നും എന്നാൽ, രൂക്ഷ വിമർശനങ്ങളും അടിസ്ഥാനരഹിത ആരോപണങ്ങളും വേദനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യമായിരുന്നു ലോകകപ്പിന് അവകാശികളെങ്കിൽ ഖത്തർ നേരിട്ട ആരോപണങ്ങൾ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, ആരോപണങ്ങളുടെ മുനയൊടിക്കാൻ ഖത്തറിന് സാധിച്ചു. ഖത്തർ ലോകത്തിന് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും ലോകകപ്പിന് ശേഷവും ഖത്തർ അതു തുടരുമെന്നും അറബ് ലോകത്തെ സംബന്ധിച്ച ലോകത്തിന്റെ ധാരണകളും പൊതുബോധവും മാറാൻ ലോകകപ്പിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അതാണ് തങ്ങളുടെ ലക്ഷ്യമെന്നും എസ്.സി സെക്രട്ടറി ജനറൽ പറഞ്ഞു.
ലോകകപ്പിന് ഖത്തർ തയാറായിക്കഴിഞ്ഞു, ടിക്കറ്റ് എടുത്തവർക്കാണ് താമസസൗകര്യം നൽകുന്നതിൽ സംഘാടകർ മുൻഗണന നൽകുന്നത്. 13,000 റൂമുകൾ തയാറായിക്കഴിഞ്ഞു. ഹോട്ടലുകൾക്കും അപ്പാർട്മെൻറുകൾക്കും പുറമേ, ക്രൂയിസ് കപ്പലുകളും താമസത്തിനായി തയാറാക്കുന്നുണ്ട്. കൂടാതെ, സ്വകാര്യ താമസ സൗകര്യങ്ങളും ലോകകപ്പിനെത്തുന്നവർക്കായി സജ്ജമാണ്.
ഹോളണ്ട് പരിശീലകൻ ലൂയിസ് വാൻഗാലിെൻറ ആരോപണങ്ങൾ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്നും വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ ഖത്തറിെൻറ കഴിവുകളെ വിലകുറച്ച് കാണേണ്ടതില്ലെന്നും ഈ രംഗത്ത് വലിയ ട്രാക്ക് റെക്കോഡ് തന്നെ ഖത്തറിനുണ്ടെന്നും ഹസൻ അൽ തവാദി വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.