ആഫ്രിക്കൻ ആവേശവും കടന്ന് ട്രോഫി സഞ്ചാരം
text_fieldsഇറ്റാലിയൻ ഫുട്ബാളർ മാർകോ മറ്റരാസി ലോകകപ്പ് ട്രോഫിയുമായി
ദോഹ: ഏഷ്യയും ആഫ്രിക്കയും പിന്നിട്ട് ലോകകപ്പിന്‍റെ ട്രോഫിയുടെ പര്യടനം യൂറോപ്യൻ രാജ്യങ്ങളിൽ പുരോഗമിക്കുന്നു. ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, സെനഗാൾ, കാമറൂൺ, മൊറോക്കോ, തുനീഷ്യ രാജ്യങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകകപ്പ് ജേതാക്കൾക്കുള്ള സ്വർണകിരീടത്തിന്‍റെ പര്യടനം.
ലോകകപ്പിന്‍റെ വിളംബരമായി ആഗസ്റ്റ് 24ന് സൂറിച്ചിൽനിന്നും ദക്ഷിണ കൊറിയയിലെത്തി തുടക്കം കുറിച്ച ട്രോഫി പര്യടനമാണ് വൻകരകൾ താണ്ടി ഇപ്പോൾ യൂറോപ്പിലെത്തിയത്. ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലൂടെയാണ് രണ്ടാം ഘട്ടത്തിലെ ട്രോഫി യാത്ര പുരോഗമിക്കുന്നത്.
ആഫ്രിക്കൻ മണ്ണിൽ വമ്പൻ വരവേൽപായിരുന്നു ലോകകപ്പ് ചാമ്പ്യൻ ട്രോഫിക്ക് നൽകിയത്. ഖത്തറിൽ അട്ടിമറി സ്വപ്നങ്ങളുമായി ബൂട്ടുകെട്ടാൻ ഒരുങ്ങുന്ന കാമറൂൺ, സെനഗാൾ തുടങ്ങിയ നാടുകളിൽ പരമ്പരാഗത നൃത്തവും താളവുമൊരുക്കിത്തന്നെ സ്വർണക്കപ്പിനെ വരവേറ്റു.
ഓരോ രാജ്യങ്ങളിലും ലോകകപ്പിന്‍റെ ആവേശമെത്തിച്ചായിരുന്നു ട്രോഫി പര്യടനം. പ്രത്യേകം അലങ്കരിച്ച വിമാനത്തിലെത്തിയ കപ്പിന് അകമ്പടിയായി മുൻ ലോകചാമ്പ്യൻ താരങ്ങളുമുണ്ടായിരുന്നു.
സെപ്റ്റംബർ മുന്നിന് ഘാനയിലായിരുന്നു ആഫ്രിക്കൻ പര്യടനത്തിന്‍റെ തുടക്കം. തുടർന്ന് സെനഗാൾ, കാമറൂൺ, മൊറോക്കോ, തുനീഷ്യ എന്നിവിടങ്ങളിലെ പര്യടനവും കഴിഞ്ഞ് 15ന് പോർചുഗലിലെത്തി യൂറോപ്യൻ പര്യടനത്തിനും തുടക്കം കുറിച്ചു. സ്പെയിനിൽ ഒരു ദിവസം പര്യടനം കഴിഞ്ഞ സ്വർണക്കപ്പ് ക്രൊയേഷ്യയിലാണിപ്പോൾ.
ഒക്ടോബർ 13ന് ഇംഗ്ലണ്ടിലെ പര്യടനത്തിലൂടെ യൂറോപ്യൻ ടൂർ അവസാനിപ്പിച്ചശേഷം 15ന് മെക്സികോയിലും പിന്നാലെ, ബ്രസീൽ അർജന്‍റീന രാജ്യങ്ങളും കടക്കും. വടക്കൻ അമേരിക്കയും ശേഷം, നവംബർ 11-12ന് സൗദിയും സന്ദർശിച്ച ശേഷം ലോകകപ്പ് കിക്കോഫിന് ഏതാനും ദിവസം മുമ്പായി 13നാണ് ആതിഥേയ നഗരിയായ ഖത്തറിലെത്തുന്നത്.
ലോകകപ്പിനുള്ള ടീമുകളുടെയും ആരാധകരുടെയും ലോകമാധ്യമങ്ങളുടെയും സാന്നിധ്യംകൊണ്ട് കളിയുത്സവത്തിൽ അമരുന്ന ഖത്തറിൽ രണ്ടുദിവസം പര്യടനം നടത്തും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.