വിവിധ സംഘടനകൾ അനുശോചിച്ചു
text_fieldsഒ.ഐ.സി.സി ഒമാൻ
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഒ.ഐ.സി.സി ഒമാൻ ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ അഗാധ ദുഃഖം രേഖപ്പെടുത്തി. ജനമനസ്സുകൾ തൊട്ടറിഞ്ഞ ജനകീയനേതാവായിരുന്നു അദ്ദേഹം.
പ്രവാസികളുടെ വിഷയം അനുഭാവപൂർവം പരിഗണിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. കൊച്ചി മെട്രോ അദ്ദേഹത്തിന്റെ വികസനമികവിന്റെ ഉത്തമ ഉദാഹരണമായിരുന്നു. നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇത്രമാത്രം ഇടപെട്ട മറ്റൊരു മുഖ്യമന്ത്രിയുണ്ടാവില്ല. കേരളത്തിൽ ‘സ്നേഹത്തിന്റെ പീടിക’ അദ്ദേഹം വർഷങ്ങൾക്ക് മുമ്പേ തുറന്നിരുന്നു. ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെയും എല്ലാം റീജനൽ ഏരിയ കമ്മിറ്റിയുടെയും ഔദ്യോഗിക പരിപാടികൾ അടുത്ത മൂന്ന് ദിവസത്തേക്ക് മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു.
എല്ലാം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ബുധനാഴ്ച സർവമത പ്രാർഥന സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മസ്കത്ത് കെ.എം.സി.സി
ജനങ്ങൾക്കിടയിൽ ജീവിച്ചനേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് മസ്കത്ത് കെ.എം.സിസി പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചനസന്ദേശത്തിൽ അറിയിച്ചു. ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യംകൊണ്ട് വ്യത്യസ്തനായിരുന്ന അദ്ദേഹം കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയായിരുന്നു.
പ്രവാസലോകത്തിന് ഉമ്മൻ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണ്, പ്രവാസി വിഷയങ്ങളിൽ മുൻകാലങ്ങളിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ ഏറെ ശ്രദ്ധേയമാണ്. കെ.എം.സി.സിയുമായുള്ള അദ്ദേഹത്തിന്റെ സ്നേഹബന്ധത്തെയും അഹമ്മദ് റഈസ് അനുസ്മരിച്ചു.
കൈരളി ഒമാൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കൈരളി ഒമാൻ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം കേരളരാഷ്ട്രീയത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും തീരാനഷ്ടമാണ്. വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങളുടെയും നഷ്ടമായിത്തന്നെയാണ് കാണേണ്ടത്. എല്ലാവരുമായും സൗഹൃദംപങ്കിടാനും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്നേഹവായ്പ് പിടിച്ചുപറ്റാനും സാധിച്ച അപൂർവ രാഷ്ട്രീയനേതാവാണ് ഉമ്മൻ ചാണ്ടി. ജീവിതത്തിന്റെ വലിയൊരുഭാഗം, നിയമസഭാംഗമെന്ന നിലയിൽ പാർലമെൻററി പ്രവർത്തനമേഖലയിൽ വിനിയോഗിച്ച രാഷ്ട്രീയനേതാവായിരുന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യു.ഡി.എഫ് കൺവീനർ എന്നീനിലകളിൽ കേരളരാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടയും ദുഃഖത്തിൽ കൈരളി ഒമാനും പങ്കുചേരുന്നു.
സേവ് ഒ.ഐ.സി.സി ഒമാൻ
ഒമാൻ ഒ.ഐ.സി.സിയുമായി ഏറെ ആത്മബന്ധം പുലർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സേവ് ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ് അനീഷ് കടവിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒ.ഐ.സി.സിയുടെ വിദേശരാജ്യങ്ങളിലെ ആദ്യ മെംബർഷിപ് അന്നത്തെ പ്രസിഡന്റിന് നൽകി ഉദ്ഘാടനം നിർവഹിച്ചതും അദ്ദേഹമായിരുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാതിരുന്നപ്പോളും പ്രവാസികളുടെ വ്യക്തിപരമായ പ്രശ്നങ്ങളും വിവിധ നാടുകളിലെ ആഭ്യന്തരവിഷയങ്ങളിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്ലാഘനീയമാണ്. കോവിഡ് കാലഘട്ടത്തിൽ വിശിഷ്യാ അദ്ദേഹത്തിന്റെ ഇടപെടലുകൾ നേരിട്ട് കൈകാര്യം ചെയ്യാനും കഴിഞ്ഞതെല്ലാം മനസ്സിൽ മായാതെ നിൽക്കുന്ന ഓർമകളാണ്.
കേരളരാഷ്ട്രീയത്തിലെ സ്നേഹത്തിന്റെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി സർ. കക്ഷിരാഷ്ട്രീയത്തിലെ കരുക്കൾ നീക്കുന്നതിലും മറ്റ് നയതന്ത്രരംഗത്തെ ചാരുതയിലും മികവുപുലർത്തുന്നതോടൊപ്പം തന്നെ സാധാരണക്കാരെപോലെ ജനങ്ങളോട് ഇടപെടാൻ കഴിഞ്ഞതാണ് ഏവർക്കും ഏറ്റവും ആകർഷണം തോന്നിയ കാര്യം. അസുഖബാധിതനായിരുന്നപ്പോൾപോലും ഒരാളെയും അദ്ദേഹം അകറ്റിനിർത്തിയില്ല. അദ്ദേഹം പരത്തിയ പ്രകാശം നിലനിർത്തൽ കോൺഗ്രസ് പ്രവർത്തകരുടെ കടമയാണ്.
ഇന്ത്യന്‍ മീഡിയ ഫോറം
ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അനുസ്മരിച്ചു. പ്രവാസിവിഷയങ്ങളില്‍ പ്രത്യേകം താൽപര്യത്തോടെ ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ ഒമാന്‍ മലയാളികളും പലപ്പോഴും അനുഭവിച്ചറിഞ്ഞതാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ച രാഷ്ട്രീയനേതാവും സാമാജികനുമായിരുന്നു ഉമ്മന്‍ ചാണ്ടി. ഓരോ മനുഷ്യനും എന്താവശ്യത്തിനും സമയ, കാല ഭേദമില്ലാതെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഓടിക്കയറാമായിരുന്നുവെന്നത് കേരളജനതക്ക് നല്കിയ ആത്മവിശ്വാസം വലുതായിരുന്നു. ജനങ്ങള്‍ സര്‍ക്കാറില്‍നിന്നുള്ള സേവനങ്ങള്‍ കൈപ്പറ്റാന്‍ അനിശ്ചിതമായി കാത്തിരിക്കുന്ന അവസ്ഥയുണ്ടാവരുതെന്ന ആത്മാര്‍ഥമായ ആഗ്രഹത്തില്‍ അദ്ദേഹം സെക്രട്ടേറിയറ്റിലെ തന്റെ മുറിവിട്ടു ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. അത് മാനവസ്നേഹത്തിന്റെ രാഷ്ട്രീയപാഠങ്ങള്‍ തീര്‍ത്തുവെന്ന് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, ട്രഷറര്‍ കെ. അബ്ബാദ്, കോഓഡിനേറ്റര്‍ മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ഓൾ കേരള പ്രവാസി അസോസിയേഷൻ
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓൾ കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്റ്റർ അഗാധദുഃഖം രേഖപ്പെടുത്തി. മികച്ച പൊതുപ്രവർത്തകനെയും അതിലുപരി മനുഷ്യസ്നേഹിയെയുമാണ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. മുഖ്യമന്ത്രിയായിരിക്കെയും അല്ലാത്തപ്പോഴും പ്രവാസികൾക്ക് വേണ്ടി നിർണായക ഇടപെടലുകൾ നടത്തി.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് കേരളരാഷ്ട്രീയത്തിൽ ഉണ്ടാക്കിയ വിടവ് നികത്താൻ ആവാത്തതാണെന്നും ഓൾ കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് എസ്.പി. സുരേഷ്, ജനറൽ സെക്രട്ടറി ഫൈസൽ മുഹമ്മദ് വൈക്കം പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസി വെൽഫെയർ സലാല
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സലാല അനുശോചനം രേഖപ്പെടുത്തി. മനുഷ്യപ്പറ്റുള്ള നേതാവായിരുന്ന ഉമ്മൻ ചാണ്ടി സാധാരണക്കാരുടെ വിഷയങ്ങളിൽ ആർദ്രതയോടുകൂടി ഇടപെട്ട മനുഷ്യസ്നേഹി ആയിരുന്നുവെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
ഐ.സി.എഫ്
കേരളത്തിന്റെ പ്രിയ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി. നാടിന്റെ വികസനത്തിനും പ്രവാസികള്‍ക്കുമായി അദ്ദേഹം നടത്തിയ ശ്രദ്ധേയ ഇടപെടലുകളെയും നീക്കങ്ങളെയും പ്രവാസികള്‍ എന്നും ഓര്‍ക്കുമെന്ന് സന്ദേശത്തില്‍ പറഞ്ഞു.
പ്രവാസി വെൽഫെയർ ഒമാൻ
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി വെൽഫെയർ ഒമാൻ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഏതുസമയത്തും മുട്ടിയാൽ തുറക്കുന്നവാതിൽ അതായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു രാഷ്ട്രീയനേതാവ് എന്നതിലുപരി കേരളം അദ്ദേഹത്തെ ഓർമിക്കുക ഒരുപക്ഷേ, ജനങ്ങളോട് കൂടുതൽ സമ്പർക്കംപുലർത്തിയ നേതാവ് എന്നനിലയിലാകും.വിമർശനങ്ങളെപോലും ക്ഷമയോടെ കേൾക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നു. ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനെ വിയോജിപ്പുള്ളവർപോലും ബഹുമാനിക്കുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ജനകീയനായ ഒരു നേതാവിനെയാണ് കേരളരാഷ്ട്രീയത്തിന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.