ദേശീയ സാമ്പത്തിക മത്സരക്ഷമതക്ക് ലോകകപ്പ് ഊർജമായി
text_fieldsബാങ്കിങ് മേഖലയിൽ മത്സരക്ഷമത വർധിപ്പിക്കാൻ വഴിയൊരുക്കിയെന്ന് ക്യു.ഐ.ഐ.ബി മേധാവി
ദോഹ: ഖത്തർ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായുള്ള പദ്ധതികൾ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയിൽ മത്സരക്ഷമത വർധിപ്പിച്ചുവെന്ന് ഖത്തർ ഇൻറർനാഷനൽ ഇസ്ലാമിക് ബാങ്ക് സി.ഇ.ഒ ഡോ. അബ്ദുൽ ബാസിത് അൽ ശൈബി.
നിർമാണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, മറ്റു മേഖലകൾ എന്നിവയിലെ പദ്ധതികളെല്ലാം ലോകോത്തര നിലവാരത്തിൽ പ്രതീക്ഷിച്ച സമയത്തിനും മുമ്പേ പൂർത്തിയാക്കിയെന്നും ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പാക്കി മാറ്റുന്നതിലെ ഖത്തറിന്‍റെ ദൃഢനിശ്ചയം ഇതിന് പിന്നിലുണ്ടെന്നും ഖത്തർ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽ ശൈബി വ്യക്തമാക്കി.ലോകകപ്പ് വിജയമാക്കുന്നതിൽ ബാങ്കിങ് മേഖലയുടെ പങ്ക് നിർണായകമായിരുന്നു.
പല പദ്ധതികളും നടപ്പിലാക്കി ദൗത്യം ചരിത്രപരമാക്കിയ അധികാരികളെ പ്രശംസിക്കുകയാണെന്നും ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തർ ഇൻറർനാഷനൽ ഇസ്ലാമിക് ബാങ്ക് വിവിധ പദ്ധതികളിലേക്ക് ധനമെത്തിക്കുന്നതിൽ വലിയ സേവനം നിർവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വിപണിയിലെ അവസരങ്ങളും ഗുണങ്ങളും കേന്ദ്രീകരിച്ചാണ് ബാങ്ക് സ്ട്രാറ്റജി. അതോടൊപ്പം വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ സംഭാവന നൽകുന്നതിലും വികസനത്തെ പിന്തുണക്കുന്നതിലും ദേശീയ, ധാർമിക താൽപര്യങ്ങൾ ബാങ്ക് കാത്തുസൂക്ഷിച്ചു. ടൂർണമെൻറുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ ബാങ്ക് പങ്കാളിയായിരുന്നു.
സ്പെഷൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുകയും വിവിധ പ്രമോഷനുകൾ അവതരിപ്പിക്കുകയും ചെയ്തു. ലോകകപ്പിനെത്തുന്ന ആരാധകരുമായി ബന്ധപ്പെടുന്നതിലും അവരുടെ ആവശ്യം നിറവേറ്റുന്നതിലും ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. ലോകകപ്പ് വേളയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനും സേവനങ്ങളിൽ തടസ്സങ്ങൾ സംഭവിച്ചാൽ നീക്കുന്നതിനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു -അദ്ദേഹം വിശദീകരിച്ചു. സൈബർ സെക്യൂരിറ്റി രംഗത്ത് ബാങ്ക് സ്വീകരിച്ച നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.