ആരോഗ്യസുരക്ഷാ പരിശീലനവുമായി ലോകാരോഗ്യ സംഘടനയും മന്ത്രാലയവും
text_fieldsഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെയും ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകിയ പരിശീലനത്തിൽ പങ്കെടുത്തവർ
ദോഹ: ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായി ആരോഗ്യപ്രവർത്തകർക്കുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ പരിശീലന പരിപാടികൾ അവസാനിച്ചു. ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ)യുമായി സഹകരിച്ച് ശിൽപശാലകൾ, കൂടിക്കാഴ്ചകൾ, പരിശീലന സെഷനുകൾ എന്നിവയുടെ പരമ്പരയാണ് മന്ത്രാലയം സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രാലയം, ലോകാരോഗ്യ സംഘടന, ഫിഫ, സുപ്രീം കമ്മിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തിൽ മൂന്ന് വർഷത്തെ പങ്കാളിത്തത്തിന്‍റെ ഭാഗമായാണ് മാർച്ച് 20 മുതൽ 24വരെ നീണ്ടുനിന്ന പരിശീലന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ലോകകപ്പിന്‍റെ ഭാഗമായി മാനസിക, ശാരീരിക ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ഭാവിയിലെ പ്രധാന കായിക ചാമ്പ്യൻഷിപ്പുകൾക്കും ടൂർണമെൻറുകൾക്കും മികച്ച മാതൃക സൃഷ്ടിക്കുകയുമായിരുന്നു പരിപാടിയിലൂടെ ലക്ഷ്യം. ആരോഗ്യം ഉയർത്തിപ്പിക്കുക, ബോധവത്കരണം എന്നിവയോടൊപ്പം ആരോഗ്യ സുരക്ഷയും സംയുക്ത പങ്കാളിത്തത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ലോകകപ്പ് ടൂർണമെൻറിന് മുമ്പായി ആരോഗ്യ സുരക്ഷയുടെ പ്രാധാന്യം പൊതുജനാരോഗ്യ മന്ത്രാലയം ആരോഗ്യകാര്യ സഹമന്ത്രി ഡോ. സാലിഹ് അൽ മർറി ഓർമിപ്പിച്ചു.
12 ലക്ഷത്തിലധികം ആരാധകരാണ് ലോകകപ്പിനായി ഖത്തറിലെത്തുന്നത്. പതിനായിരക്കണക്കിനാളുകൾ ഓരോ മത്സരം കാണുന്നതിനായും വേദിയിലെത്തും. ആളുകൾ ഒന്നിച്ചുകൂടുമ്പോഴുള്ള അപകടസാധ്യതകൂടി നേരിടുന്ന രീതിയിലാണ് പരിശീലനമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് ഫിഫ, സുപ്രീം കമ്മിറ്റി, ലോകാരോഗ്യസംഘടന എന്നിവയുമായുള്ള പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഡോ. സാലിഹ് അൽ മർറി കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനക്ക് കീഴിലെ വിദഗ്ധർ വിവിധ സെഷനുകളിലായി പങ്കെടുക്കുകയും പരിശീലനം നൽകുകയും ചെയ്തു.
കഴിഞ്ഞവർഷം നവംബർ 30 മുതൽ ഡിസംബർ 18വരെ നടന്ന അറബ് കപ്പ് ടൂർണമെൻറ് പരിപാടിയിൽ വിശകലനം ചെയ്തു. അപകടങ്ങളെ നേരിടാനുള്ള തയാറെടുപ്പുകളും പ്രതികരണവും ആരോഗ്യമേഖല പ്രവർത്തനം, കോവിഡ് മഹാമാരിയുൾപ്പെടെയുള്ളവയെ മുന്നിൽ കണ്ടുള്ള പൊതുജനാരോഗ്യം തുടങ്ങിയ മൂന്ന് ഭാഗങ്ങളിലൂന്നിയുള്ള പരിശീലന പ്രവർത്തനങ്ങൾ വിവിധ സെഷനുകളിലായി അധികൃതർ സംഘടിപ്പിച്ചു. കായിക പരിപാടികൾ ഉന്നത നിലവാരത്തിൽ സംഘടിപ്പിക്കുക മാത്രമല്ല, ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരാധകർക്കും കാണികൾക്കും സുരക്ഷിതമായ കായികാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.