സൗദിയിൽ 15,000 നിയമലംഘകർ കൂടി അറസ്റ്റിൽ
text_fieldsയാംബു: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,000 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാവിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാഴ്ചക്കിടെ ഇത്രയധികം പേർ പിടിയിലായത്. താമസനിയമം ലംഘിച്ച 9200 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4200 പേർ, തൊഴിൽ നിയമലംഘനം നടത്തിയ 1600 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 527 പേർ അറസ്റ്റിലായത്. ഇവരിൽ 55 ശതമാനം യമനികളും 43 ശതമാനം ഇത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 66 നിയമലംഘകർ സൗദിയിൽനിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.
താമസ, തൊഴിൽചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 14 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 44,000ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 39,000 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തു. 1700 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 8000ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതോ ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.