സൗദിയിൽ ഒരാഴ്ചക്കിടെ 16,000 നിയമലംഘകർ പിടിയിൽ
text_fieldsറിയാദ്: സൗദിയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരാഴ്ചക്കിടെ 16,000ത്തിലേറെ നിയമലംഘകര്‍ പിടിയിലായി.ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 10,007 ഇഖാമ നിയമ ലംഘകരും 4,404 നുഴഞ്ഞുകയറ്റക്കാരും 2,172 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 16,583 പേരാണ് പിടിയിലായത്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 321 പേരും അറസ്റ്റിലായി.
ഇക്കൂട്ടത്തില്‍ 43 ശതമാനം പേര്‍ യമനികളും 51 ശതമാനം പേര്‍ ഇത്യോപ്യക്കാരും ആറു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 69 പേരും ഒരാഴ്ചക്കിടെ സുരക്ഷ വകുപ്പുകളുടെ പിടിയിലായി.ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്ര സൗകര്യങ്ങളും ജോലിയും നല്‍കിയ 23 പേരെയും സുരക്ഷ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 53,366 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇക്കൂട്ടത്തില്‍ 3,892 പേര്‍ വനിതകളും 49,474 പേര്‍ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി, പാസ്‌പോര്‍ട്ടുകളില്ലാത്ത 43,506 പേര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു.
2,148 പേര്‍ക്ക് മടക്കയാത്ര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 9,203 നിയമലംഘകരെ സൗദിയില്‍നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.