‘റിയാദ് കലണ്ടർ’ മുഖേന ജോലി ലഭിച്ചത് 1,85,000 പേർക്ക്
text_fieldsറിയാദിലെ 'റിയാദ് കലണ്ടർ' സാംസ്കാരിക പരിപാടികൾ വീക്ഷിക്കാനെത്തിയ ജനം
റിയാദ്: 'റിയാദ് കലണ്ടർ' എന്ന നാമധേയത്തിലുള്ള വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ പരിപാടികൾ മുഖേന എട്ടു മാസത്തിനുള്ളിൽ ജോലി ലഭിച്ചത് 1,85,000 പേർക്കെന്ന് സൗദി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി (ജി.ഇ.എ). റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾ വഴി തൊഴിലവസരം ലഭ്യമായവരിൽ നല്ലൊരു ശതമാനം വനിതകളും ഉൾപ്പെടും.
ഇതിൽ 55,000 നേരിട്ടുള്ള ജോലികളും 130,000ത്തിലധികം പരോക്ഷ ജോലികളുമാണെന്ന് ജി.ഇ.എ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽശൈഖ് വ്യക്തമാക്കി. യുവസമൂഹത്തെ ലക്ഷ്യബോധമുള്ളവരും സാമ്പത്തിക വിജയങ്ങൾ തേടുന്നവരുമാക്കുന്നതിൽ ഇത്തരം പരിപാടികൾ വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെയാണിത് സാധ്യമായതെന്നും അതിൽ അദ്ദേഹത്തിന് നന്ദി അറിയിക്കുകയാണെന്നും അൽശൈഖ് കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള 1.5 കോടി പേരാണ് എട്ടു മാസത്തിനിടയിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തത്.
വൈവിധ്യമാർന്ന അന്താരാഷ്ട്ര, പ്രാദേശിക വിനോദപരിപാടികൾ വലിയതോതിൽ സന്ദർശകരെ ആകർഷിച്ചു. ഇത് നടന്നതിലും മികച്ച പരിപാടികൾ ആവിഷ്കരിക്കാനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അടക്കമുള്ള വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളും ആചാരങ്ങളും അനുഭവിക്കാനും ആസ്വദിക്കാനും സന്ദർശകർക്ക് അവസരം നൽകുന്ന പരിപാടികൾ, ഉത്സവങ്ങൾ, പ്രദർശനങ്ങൾ എന്നിവ കൂടാതെ ലോകോത്തര ഭക്ഷ്യവിഭവങ്ങൾ രുചിക്കാനുതകുന്ന റസ്റ്റാറന്റുകളും കോഫി ഷോപ്പുകളും റിയാദ് കലണ്ടറിന്റെ സവിശേഷതകളിൽ പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴിലവസരങ്ങൾ സൃഷ്ടിച്ചും നിക്ഷേപം പ്രോത്സാഹിപ്പിച്ചും പ്രാദേശിക സമൂഹത്തിന് സാമ്പത്തിക നേട്ടം പ്രദാനംചെയ്തും മുന്നേറുന്ന റിയാദ് കലണ്ടർ പരിപാടികൾ വിനോദ മേഖലയെ പരിപോഷിപ്പിക്കുന്നതായും ജി.ഇ.എ ചെയർമാൻ വിശദീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.