സൗദിയിൽ എൻജിനീയർമാരിൽ 21 ശതമാനം ഇന്ത്യക്കാർ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ. സൗദി എൻജിനീയേഴ്സ് കൗൺസിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലാണ് ഇന്ത്യൻ എൻജിനീയർമാരുടെ എണ്ണം മൂന്നാംസ്ഥാനത്തുള്ളത് (21.17 ശതമാനം). രാജ്യത്തെ ആകെ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം 4,29,055 ആണ്.
ഇതിലേറ്റവും കൂടുതൽ സ്വദേശികളാണ്. 36.42 ശതമാനമാണ് സൗദി പൗരന്മാരായ എൻജിനീയർമാരുടെ ശതമാനം. തൊട്ടടുത്ത് 21.63 ശതമാനവുമായി ഈജിപ്താണ്. നേരിയ വ്യത്യാസം മാത്രമാണ് ഇന്ത്യയും ഈജിപ്തും തമ്മിലുള്ളത്. പാകിസ്താനി എൻജിനീയർമാർ 13.33 ശതമാനവും ഫിലിപ്പീൻസുകാർ 7.46 ശതമാനവുമാണ്. എൻജിനീയറിങ് മേഖലയുടെ വികസനത്തിനും രാജ്യത്തെ തൊഴിൽ പുരോഗതിക്കും സഹായിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ എൻജിനീയറിങ് സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ തുടരുകയാണെന്നും സൗദി എൻജിനീയേഴ്സ് കൗൺസിൽ വ്യക്തമാക്കി.
രാജ്യത്തുള്ള മുഴുവൻ സാങ്കേതിക വിദഗ്ധരും എൻജിനീയർമാരും കൗൺസിലിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഈ സംവിധാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനും എൻജിനീയറിങ് വിദ്യാർഥികൾക്ക് സന്ദേശം അയക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളും വർക്ക്ഷോപ്പുകളും ആശയവിനിമയ കാമ്പയിനുകളും തുടരുമെന്നും കൗൺസിൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.