സൗദിയിൽ 3,202 പൈതൃക സ്ഥലങ്ങൾകൂടി ദേശീയ പൈതൃക രജിസ്റ്ററിൽ
text_fieldsസൗദി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയ പുരാവസ്തു കേന്ദ്രങ്ങളിലൊന്ന്
യാംബു: സൗദി അറേബ്യയിൽ 3,202 പുരാവസ്തു ചരിത്ര കേന്ദ്രങ്ങളെ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയതായി സൗദി ഹെറിറ്റേജ് കമീഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ഇതുവരെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നും രേഖപ്പെടുത്തിയ മൊത്തം കേന്ദ്രങ്ങളുടെ എണ്ണം ഇതോടെ 28,202 ആയി ഉയർന്നു. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ ഏറെയും അസീർ മേഖലയിൽനിന്നാണ്. 3,170 കേന്ദ്രങ്ങളാണ് ഇവിടെ നിന്നുള്ളത്.
റിയാദ് മേഖലയിൽനിന്ന് 16, മക്കയിൽ എട്ട്, കിഴക്കൻ പ്രവിശ്യ, ഹാഇൽ, അൽ ബാഹ എന്നിവിടങ്ങളിൽനിന്ന് രണ്ടു വീതവും അൽ ഖസീം, നജ്റാൻ എന്നിവിടങ്ങളിൽനിന്ന് ഓരോന്നുമാണ് ഉള്ളതെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) അറിയിച്ചു. രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തു പ്രദേശങ്ങളും ചരിത്രശേഷിപ്പുകളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്.
ചരിത്രപഠനത്തിനും പുരാവസ്തു ഗവേഷണത്തിനും ശാസ്ത്രീയ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കി സമഗ്ര വികസന പദ്ധതിയാണ് ഹെറിറ്റേജ് അതോറിറ്റി നടപ്പാക്കുന്നത്.
സൗദിയിലെ പുരാവസ്തു, ചരിത്ര സ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും അവ രേഖപ്പെടുത്താനും രജിസ്റ്റർ ചെയ്യാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതികളാണിപ്പോൾ പൂർത്തിയാക്കി വരുന്നത്.
രേഖപ്പെടുത്തിയ സൈറ്റുകളുടെ സംരക്ഷണം സുഗമമാക്കുന്നതിനായി വിവിധ പദ്ധതികൾ ഒരുക്കി. സൗദിയുടെ സാംസ്കാരിക പൈതൃകത്തെ സേവിക്കുന്ന ഒരു ആധുനിക ഡിജിറ്റൽ റെക്കോഡിൽ ഇവ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ പുരാവസ്തു ശേഷിപ്പുകളും ചരിത്രസ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും അവ സംരക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ പൗരന്മാരോട് എസ്.സി.ടി.എച്ച് സഹകരണം അഭ്യർഥിച്ചു.
ശ്രദ്ധയിൽപെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തുസ്ഥലങ്ങൾ https://contactcenter.moc.gov.sa എന്ന ‘ബലാഗ്’ പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.