വിവരസാങ്കേതിക വിദ്യയിൽ 6.4 ശതകോടി ഡോളറിന്റെ നിക്ഷേപം
text_fieldsജിദ്ദ: വിവരസാങ്കേതിക വിദ്യ മേഖലയിൽ സൗദി അറേബ്യ 6.4 ശതകോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. ഭാവിയിലെ സാങ്കേതിക വിദ്യകളെയും സാങ്കേതിക സംരംഭകത്വത്തെയും പിന്തുണക്കുന്നതിനും പശ്ചിമേഷ്യയും വടക്കൻ ആഫ്രിക്കയും ചേരുന്ന മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉയർത്തുന്നതിനുമാണ് ഇത്രയും സംഖ്യയുടെ നിക്ഷേപം പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്റെ പിന്തുണയോടെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ നിർദേശങ്ങൾക്കനുസൃതമായും വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ പ്രാപ്തമാക്കുന്നതിനുമായി റിയാദിൽ സംഘടിപ്പിച്ച 'ലീപ്-2022' അന്താരാഷ്ട്ര മേളയിലാണ് പ്രഖ്യാപനം.
ഒരു ശതകോടി ഡോളർ മൂല്യവുമായി ആരാംകോ വെഞ്ചേഴ്സ് (പ്രോസ്പെരിറ്റി സെവൻ) ആരംഭിച്ച നിക്ഷേപ നിധിയും ഇതിൽ ഉൾപ്പെടും. നിയോം ഡിജിറ്റൽ ടെക്നോളജി ഹോൾഡിങ് കമ്പനിയുടെ ഒരു ശതകോടി നിക്ഷേപമാണ് മറ്റൊന്ന്. സ്റ്റാർട്ടപ്പുകളെ പിന്തുണക്കുന്നതിനും നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുമായി കിങ് അബ്ദുൽ അസീസ് സിറ്റി സയൻസ് ആൻഡ് ടെക്നോളജിക്കായി ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം 'ദി ഗാരേജിന്റെ' സമാരംഭത്തിനും ലീപ് ടെക് കോൺഫറൻസിന്റെ ആദ്യ ദിവസം സാക്ഷ്യംവഹിച്ചു. ജെ ആൻഡ് ടി എക്സ്പ്രസ് ഗ്രൂപ് അറേബ്യ കാപിറ്റലും മറ്റ് പങ്കാളികളുമായി രണ്ട് ശതകോടി ഡോളർ നിക്ഷേപവും സൗദി ടെലികോം കമ്പനി ടെലികമ്യൂണിക്കേഷൻ മേഖലയിലും പ്രാദേശിക അടിസ്ഥാന സൗകര്യ മേഖലയിലും ഒരു ശതകോടി ഡോളറിന്റെ വൻ നിക്ഷേപമായ 'മിനാ ഹബ്' ഉം സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
നിക്ഷേപങ്ങളും സംരംഭങ്ങളും മുഖേന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള രാജ്യത്തിന്റെ നിരന്തര ശ്രമങ്ങളുടെ മൂർത്തീഭാവമാണ് ലീപ് ടെക് സമ്മേളനമെന്ന് സൗദി വിവര സാങ്കേതിക മന്ത്രി എൻജി. അബ്ദുല്ല അൽസ്വാഹ പറഞ്ഞു. ഈ നിക്ഷേപങ്ങൾ രാജ്യത്തിന്റെ വിവരസാങ്കേതിക മേഖലയുടെ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തെ പ്രതിനിധാനംചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയും വടക്കൻ ആഫ്രിക്കയും ചേരുന്ന മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിപണി എന്ന നിലയിൽ രാജ്യത്തിന്റെ പ്രാദേശിക സ്ഥാനവും സാങ്കേതിക കഴിവുകളെ ആകർഷിക്കുന്നതിൽ അതിന്റെ നേതൃത്വ പാടവവും ഇത് സൂചിപ്പിക്കുന്നു. സാങ്കേതിക മേഖലയിൽ 3,18,000 ജീവനക്കാരുണ്ട്. വിവരസാങ്കേതിക, ആശയവിനിമയ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം സമീപവർഷങ്ങളിൽ 28 ശതമാനമായി വർധിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.