വധശിക്ഷയുടെ വാൾത്തലയിൽ നിന്ന് മലയാളിക്ക് മോചനം
text_fieldsമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സക്കീർ ഹുസൈന്റെ കുടുംബത്തോടൊപ്പം
ദമ്മാം: വാക്തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ കൊല്ലം സ്വദേശിക്ക് ഒടുവിൽ മോചനം. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും സൗദിയിലെ സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്നാണ് ഒമ്പതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വധശിക്ഷയുടെ വാൾത്തലയിൽനിന്ന് ഈ ചെറുപ്പക്കാരന് ജീവിതം തിരികെ കിട്ടിയത്.
കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗർ സ്വദേശി എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈനാണ് (32) കൊല്ലപ്പെട്ട കോട്ടയം കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ് മാത്യുവിന്റെ (27) കുടുംബത്തിന്റെ ദയയിൽ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
മരണം കാത്തുകിടന്ന ഒമ്പതു വർഷത്തെ തടവിനൊടുവിൽ വ്യാഴാഴ്ച ദമ്മാമിൽനിന്ന് ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ദിയാധനം (മോചനദ്രവ്യം) നൽകുകയായിരുന്നു.
2009ലെ ഓണനാളിലാണ് ദമ്മാമിലെ മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം നടന്നത്. ലോൺഡ്രി ജീവനക്കാരായിരുന്നു സക്കീർ ഹുസൈനും തോമസ് മാത്യുവും. ഓണദിവസം കൂട്ടുകാരെല്ലാംകൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചു. ശേഷം വൈകീട്ട് ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിലുണ്ടായ തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹുസൈൻ തോമസ് മാത്യുവിനെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് കേസ്.
തോമസ് മാത്യു തൽക്ഷണം മരിച്ചു. പൊലീസ് സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്തു. വിചാരണക്കോടതി എട്ടു വർഷത്തെ തടവും ശേഷം വധശിക്ഷക്കും വിധിച്ചു. സംഭവം നടക്കുമ്പോൾ സക്കീർ ഹുസൈന് 23 വയസ്സായിരുന്നു. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാൻ ഗൾഫിലെത്തിയതായിരുന്നു .സക്കീർ ഹുസൈന്റെ അയൽവാസിയായ ജസ്റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജേതാവ് കൂടിയായ സൗദിയിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽപെടുത്തി.
ജസ്റ്റിന്റെ ഭാര്യ അനിത സക്കീർ ഹുസൈന്റെ നിരാലംബമായ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പം നിന്നു. ശിഹാബ് കൊട്ടുകാട് തോമസ് മാത്യുവിന്റെ കുടുംബത്തെ ബന്ധപ്പെട്ട് സക്കീർ ഹുസൈന്റെ മോചനത്തിന് സഹായം തേടി. ഒപ്പം ഉമ്മൻ ചാണ്ടിയുടെ മുന്നിൽ വിഷയം എത്തിച്ച് ഇടപെടലിന് അഭ്യർഥിച്ചു. ഉമ്മൻ ചാണ്ടി തോമസ് മാത്യുവിന്റെ ഇടവക പള്ളി വികാരിയുടെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ് ലഭ്യമാക്കാൻ ശ്രമം തുടങ്ങി.
മോചനദ്രവ്യമായി ഒരു തുക കുടുംബത്തിന് നൽകാനും ഉമ്മൻ ചാണ്ടി മുൻകൈയെടുത്തു.മാപ്പ് നൽകാൻ തയാറായ കുടുംബത്തിന്റെ സമ്മതപത്രം അഡ്വ. സജി സ്റ്റീഫന്റെ സഹായത്തോടെ ലഭ്യമാക്കി. ശിഹാബ് കൊട്ടുകാട് കുടുംബത്തിന്റെ മാപ്പുസാക്ഷ്യം സൗദി കോടതിയിൽ ഹാജരാക്കി. 2020ലായിരുന്നു ഇത്. തുടർന്ന് കോടതി വധശിക്ഷ ഒഴിവാക്കി. എന്നാൽ, തടവുശിക്ഷ പൂർത്തിയാക്കേണ്ടിയിരുന്നു. ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വ്യാഴാഴ്ച സക്കീർ നാട്ടിലേക്ക് മടങ്ങിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസി ഔട്ട്പാസ് നൽകി. മനുഷ്യസ്നേഹികളുടെ കൂട്ടായ പരിശ്രമമാണ് സക്കീറിന് ജീവൻ തിരികെ നൽകിയത്. തോമസ് മാത്യുവിന്റെ മാതാവും പിതാവും സഹോദരിയും സഹോദരനുമൊക്കെ ഒരു മനസ്സോടെ മാപ്പു നൽകിയതോടെയാണ് സക്കീറിന്റെ ജീവിതം തിരികെ കിട്ടിയത്. സാമൂഹിക പ്രവർത്തകൻ സലീം പാറയിലും ദമ്മാം ജയിലിലെ ഉദ്യോഗസ്ഥൻ ബസ്സാമും ആവശ്യമായ സഹായം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.