ചെങ്കടൽതീരത്ത് അത്യാധുനിക മറൈൻ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsറിയാദ്: 'വിഷൻ 2030' മായി ബന്ധപ്പെട്ട് ചെങ്കടൽ തീരത്ത് സ്ഥാപിക്കുന്ന അത്യാധുനിക മറൈൻ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപരേഖ പുറത്തിറക്കി. റെഡ് സീ ഡെവലപ്മെന്റ് കമ്പനിയാണ് പഠനാർഹമായ ഉല്ലാസയാത്രകൾക്ക് വഴിയൊരുക്കുകയും സാഹസിക നാവിക പ്രകടനങ്ങൾക്കും പ്രദർശനങ്ങൾക്കും അവസരമേകുകയും ചെയ്യുന്ന നിർദിഷ്ട ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസൈൻ തയാറാക്കിയത്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട പഠനഗവേഷണങ്ങൾക്ക് സാധ്യത തുറക്കുന്ന സ്ഥാപനസമുച്ചയം സന്ദർശകർക്ക് ബഹുമുഖാനുഭങ്ങൾ പകർന്നുനൽകുന്നതാകും.
സമുദ്ര ശാസ്ത്ര ഗവേഷകർക്ക് അവസരങ്ങൾ നൽകുന്നതും ശാസ്ത്രജ്ഞർക്ക് പരിസ്ഥിതി പദ്ധതികൾ ആവിഷ്കരിക്കാൻ സൗകര്യങ്ങളുള്ളതുമായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട്. സന്ദർശകർക്കും അന്വേഷണ കുതുകികൾക്കും ചെങ്കടൽ തീര യാഥാർഥ്യങ്ങൾ അനുഭവിച്ചറിയാനും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഡൈവിങ്ങിനും അവസരമുണ്ടാകും.
ഏതു സമയത്തും 650 പേർക്ക് തങ്ങാൻ കഴിയുന്ന ഇവിടെ വെള്ളത്തിനടിയിൽ നടക്കാനും അപൂർവജീവികളെ കാണാനും സാധിക്കും. ലാബ് ടൂറുകളിൽ പങ്കെടുക്കാനും അന്തർവാഹിനിയിൽ ചെങ്കടലിന്റെ ആഴങ്ങളിൽ സഞ്ചരിക്കാനും സാധിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജീവിതം ഉല്ലാസകരമാക്കുന്ന യാത്രകൾ ആഗ്രഹിക്കുന്ന ലോകജനതയുടെ ഭൂപടത്തിൽ സൗദി അറേബ്യ സ്ഥാനം നേടുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജോൺ പഗാനോ പ്രത്യാശ പ്രകടിപ്പിച്ചു.
സമൃദ്ധമായ പവിഴപ്പുറ്റുകളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. 40 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത പാറ ഇതിനായി സജ്ജീകരിക്കും. സൗദിയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് 'പ്രതീക്ഷ' എന്നർഥം വരുന്ന 'അമാല' ട്രിപ്ൾ ബേയുടെ സമീപത്താണ് 10,340 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പണി തീർക്കുന്ന മൂന്നു നിലകളുള്ള ഇൻസ്റ്റിറ്റ്യൂട്ട്. ഇതിെൻറ താഴത്തെ രണ്ടു നിലകൾ കടലിനടിയിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.