ആറാം തവണയും റഹീമിന്റെ കേസ് മാറ്റിവെച്ചു, മോചനം നീളും
text_fieldsറിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ തീരുമാനമായില്ല. ആറാം തവണയും കേസ് റിയാദ് കോടതി മാറ്റിവെച്ചു.
ഇന്ന് (ബുധനാഴ്ച) രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും റഹീമിെൻറ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷെൻറ വാദം കേൾക്കലും പ്രതിഭാഗത്തിെൻറ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ് നടപടികൾ ഒരു തീർപ്പിലെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കേസ് മാറ്റിവെക്കുന്നതായി അറിയിപ്പാണ് ഒടുവിൽ വന്നത്.
കേസ് പരിഗണിക്കുന്ന അടുത്ത തീയതി ഉടൻ അറിയാം. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബർ 30നായിരുന്നു കഴിഞ്ഞ സിറ്റിങ്.
ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അത് കൂടി പരിശോധിച്ചുള്ള തീരുമാനമെടുക്കുന്നതിന് ഡിസംബർ 12ന് സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതികകാരണങ്ങളാൽ അന്ന് കോടതി കൂടിയില്ല.
തുടർന്ന് ഡിസംബർ 30ലേക്ക് സിറ്റിങ് മാറ്റിവെക്കുകയായിരുന്നു. അത് വീണ്ടും ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു. ഇതിലെങ്കിലും ഒരു തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. റിയാദ് ഇസ്കാനിലെ ജയിലിലാണ് അബ്ദുൽ റഹീമുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.