സൗദിയിലെ ആദ്യ നിശ്ശബ്ദ വിമാനത്താവളം അബഹയിൽ
text_fieldsഅബഹ അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ നിശ്ശബ്ദ വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം മാറി. ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച എയർപോർട്ട് അധികൃതർ നടത്തി. ശബ്ദ മലിനീകരണം കുറക്കാനും ശാന്തഅന്തരീക്ഷം വിമാനത്താവളത്തിനുള്ളിൽ സാധ്യമാക്കുന്നതിനു വേണ്ടിയാണിത്.
നിശ്ശബ്ദതയുടെ വാതിൽ തുറന്ന് അവസാനത്തെ കാൾ മുഴക്കിയ ശേഷം ലൗഡ് സ്പീക്കറുകൾ അടച്ചതോടെ ഇനി അബഹ വിമാനത്താവളത്തിൽ ടേക്ക് ഓഫ്, യാത്രക്കാരുടെ ബോർഡിങ്, യാത്രക്കാർക്കുള്ള അവസാന കാൾ തുടങ്ങിയ കാര്യങ്ങളിൽ അറിയിപ്പുകളൊന്നും ഉണ്ടാകില്ല. ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രയോഗിച്ചിട്ടുള്ള മികച്ച ആഗോള സമ്പ്രദായങ്ങൾ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അബഹ വിമാനത്താവളത്തെ നിശ്ശബ്ദമാക്കി മാറ്റാൻ മാനേജ്മെൻറ് തീരുമാനമെടുത്തത്.
ലോകത്ത് നിരവധി വിമാനത്താവളങ്ങളിൽ ഈ രീതി പ്രയോഗത്തിലുണ്ട്. സിംഗപ്പൂർ ചാംഗി അന്താരാഷ്ട്ര വിമാനത്താവളം, സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ആംസ്റ്റർഡാം അന്താരാഷ്ട്ര വിമാനത്താവളം, ലണ്ടൻ സിറ്റി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ പട്ടികയിലേക്ക് സൗദിയിൽനിന്ന് ഇപ്പോൾ അബഹയും ഉൾപ്പെട്ടു. യാത്രക്കാരുടെ ബോർഡിങ് സമയത്ത് വിമാനത്തിന്റെ വിശദാംശങ്ങൾ ബോർഡിങ് ഗേറ്റുകളിൽ പ്രദർശിപ്പിക്കും. യാത്രക്കാരുടെ ബോർഡിങ്ങിനായി ഗേറ്റ് തുറക്കുന്നതിന് മുമ്പായിരിക്കും ഇത്. ഫ്ലൈറ്റ് ഡിസ്േപ്ല സ്ക്രീനുകളിലൂടെ യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കും.
വിമാനത്താവളത്തിൽ ഇനി വോയ്സ് കാളുകൾ ഉണ്ടാവില്ലെന്നും നിശ്ശബ്ദ വിമാനത്താവളമെന്ന ആശയ ബോധവത്കരണം ബഹുഭാഷാ ഇൻഫർമേഷൻ ബോർഡുകളും ഇലക്ട്രോണിക് നോട്ടീസുകളും ഉപയോഗിച്ച് നടത്തും. എന്നാൽ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ അല്ലെങ്കിൽ മറ്റ് അടിയന്തര പ്രാധാന്യമുള്ളതോ ആയ അറിയിപ്പുകൾക്കായി ഒരു വോയ്സ് കാൾ സംവിധാനം എയർപോർട്ടിൽ സ്ഥാപിക്കുമെന്നും അത് ഏതാനും മാസങ്ങൾക്കുള്ളിലുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് പിരിമുറുക്കവും ഒച്ചയും ഇല്ലാതെ ആസ്വാദ്യകരവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാൻ ശബ്ദമുഖരിതമല്ലാത്ത അന്തരീക്ഷം സഹായിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.