വാഹനാപകട മരണം: മലപ്പുറം സ്വദേശിയുടെ അനന്തരാവകാശികൾക്ക് 59 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsറിയാദ്: ഒന്നര വർഷം മുമ്പ് റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി സൗദിയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മൂന്ന് ലക്ഷം റിയാൽ (59 ലക്ഷം രൂപ) ലഭിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി അബ്ദുൽ സലാമിെൻറ കുടുംബത്തിനാണ് ഇത്രയും വലിയ തുകയുടെ നഷ് ടപരിഹാരം അനുവദിച്ചുകിട്ടിയത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിെൻറ ഇടപെടലാണ് ഇൻഷുറൻസ് ക്ലയിം നടപടികൾ പൂർത്തീകരിച്ച് എളുപ്പത്തിൽ നഷ്ടപരിഹാരം അനുവദിച്ച് കിട്ടാൻ അവസരമൊരുങ്ങിയത്.
പണം നാട്ടിൽ അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെയ് 26നാണ് സലാം റിയാദിൽ വാഹനാപകടത്തിൽ മരിച്ചത്. സലാം ഓടിച്ചിരുന്ന വാഹനത്തിന് പിറകിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുകയായിരുന്നു. സലാമിെൻറ വാഹനപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ഇൻഷുറൻസ് ക്ലയിം നടത്തുന്നതിനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന് കുടുംബം അധികാരപത്രം നൽകിയിരുന്നു. തുടർന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് നഷ്ടപരിഹാരം അനുവദിച്ചുകിട്ടിയത്.
സ്വദേശി പൗരെൻറ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നതിനാൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയാണ് തുക നൽകിയത്. അപകടങ്ങളിൽപ്പെടുന്ന വ്യക്തികൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടായാലും അപകടത്തിൽ പെട്ട വാഹനത്തിന് ഫുൾ കവർ ഇൻഷുറൻസ് ഉണ്ടായാലും ഇതുപോലെ വലിയ തുക നഷ്ടപരിഹാരമായി ലഭിക്കാൻ സാധ്യതയുണ്ട്. ഇൻഷുറൻസ് ഇല്ലെങ്കിൽ അപകടത്തിന് കാരണമായ വ്യക്തികൾക്കെതിരായി കേസ് നീങ്ങും.
കെ.എം.സി.സി വെൽഫെയർ വിങ് ഇത്തരം വിഷയങ്ങളിൽ ബന്ധുക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാറുണ്ട്. ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്ത സാഹചര്യങ്ങളിൽ ചുമതലകൾ ഏറ്റെടുത്ത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാറുണ്ടെന്നും സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.