അറബ് മാധ്യമമേള റിയാദിൽ
text_fieldsജിദ്ദ: ആയിരത്തിലേറെ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്ന അറബ് മാധ്യമ മേളക്ക് സൗദി അറേബ്യയുടെ തലസ്ഥാന നഗരം ആതിഥ്യമരുളും. അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിന്റെ 22-ാമത് പതിപ്പ് റിയാദിൽ നവംബർ ഏഴു മുതൽ 10 വരെ നടക്കും. റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷനാണ് സംഘാടകർ. ലോകത്തെമ്പാടുമുള്ള 1,000ത്തിലധികം മാധ്യമപ്രവർത്തകർ മേളക്കെത്തും.
വേൾഡ് ബ്രോഡ്കാസ്റ്റിങ് യൂനിയൻ, യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂനിയൻ, ഏഷ്യൻ ബ്രോഡ്കാസ്റ്റിങ് യൂനിയൻ, ആഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് യൂനിയൻ, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റിങ് ഡെവലപ്മെൻറ്, ചൈന സെൻട്രൽ ടെലിവിഷൻ, ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ, മെഡിറ്ററേനിയൻ സെൻറർ ഫോർ ഓഡിയോവിഷ്വൽ കമ്യൂണിക്കേഷൻ എന്നീ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഫെസ്റ്റിവലിലുണ്ടാകും.
അറബ് ലോകത്തെ ഏറ്റവും വലിയ മാധ്യമ മേളക്ക് സൗദി ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന്റെ പ്രാദേശികവും അന്തർദേശീയവുമായ സ്ഥാനം മെച്ചപ്പെടുത്തുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. അറബ്, ഇസ്ലാമിക ലോകത്ത് സൗദി അറേബ്യയുടെ ആഴം സ്ഥിരീകരിക്കുന്നതിനും ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിനും ഇത് സഹായിക്കും.
സൗദി അറേബ്യയുടെ ആതിഥേയത്വം, ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന പ്രഗല്ഭ മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളെ രാജ്യത്തിനായി പ്രയോജനപ്പെടുത്താൻ ഇടയൊരുക്കും. ഇതറിയുന്ന ജനങ്ങളുടെ താൽപര്യം കൂടി കണക്കിലെടുത്താണ് മേള റിയാദിൽ നടത്തുന്നതെന്ന് അറബ് ബ്രോഡ്കാസ്റ്റിങ് യൂനിയൻ പ്രസിഡൻറും റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സി.ഇ.ഒയുമായ മുഹമ്മദ് ബിൻ ഫഹദ് അൽഹാരിത്തി പറഞ്ഞു. ഇത് സ്വദേശി മാധ്യമപ്രവർത്തനം ആഗ്രഹിക്കുന്നവരുടെ കരിയറിനെ മെച്ചപ്പെടുത്താനും വിവിധ മാധ്യമമേഖലകളിൽ മികവ് കൈവരിക്കുന്നതിനും അവരെ പ്രാപ്തരാക്കും.
'വിഷൻ 2030'ന്റെ അഭിലാഷത്തിനും താൽപര്യത്തിനും അനുസൃതമായി ദേശീയ മാധ്യമങ്ങളുടെ പ്രവർത്തനം നവീകരിക്കുന്നതിലും പ്രാദേശിക, ആഗോള രംഗങ്ങളിൽ രാജ്യത്തിന്റെ സാന്നിധ്യവും മത്സരശേഷിയും വർധിപ്പിക്കുന്നതിലും ഫെസ്റ്റിവൽ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.