എക്സിറ്റ് വിസ കിട്ടിയിട്ടും യാത്രാവിലക്ക്; അശോകൻ നാടണഞ്ഞത് ആറ് വർഷത്തിന് ശേഷം
text_fieldsഅശോകന് പ്രവാസി സാംസ്കാരിക വേദി പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു
റിയാദ്: ഫൈനൽ എക്സിറ്റ് വിസ കിട്ടിയിട്ടും മലയാളിക്ക് സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായത് ആറു വർഷത്തിന് ശേഷം. ഒരു സാമ്പത്തിക ഇടപാട് മൂലം യാത്രാവിലക്ക് നിലനിന്നതിനാൽ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശി അശോകൻ വാസുദേവനാണ് പ്രവാസി സാംസ്കാരിക വേദി റിയാദ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ഇടപെടൽ മുഖേന നാടണഞ്ഞത്.
ആറ് വർഷം മുമ്പ് ഫൈനൽ എക്സിറ്റ് കിട്ടിയെങ്കിലും റെൻറ് എ കാർ കമ്പനിയിൽ നിന്ന് വാഹനം എടുത്തതിെൻറ പേരിലുള്ള സാമ്പത്തിക ഇടപാടുകളാണ് യാത്ര വിലക്കായത്. രാജ്യം വിട്ടുപോകാൻ തടസമുണ്ടെന്ന് കണ്ടപ്പോൾ ഫൈനൽ എക്സിറ്റ് റദ്ദാക്കി റെസിഡൻറ് പെർമിറ്റ് (ഇഖാമ) പുതുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. സ്പോൺസറും ൈകയ്യൊഴിഞ്ഞു. ഇതോടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നു. അങ്ങനെ നീണ്ട ആറ് വർഷം ഇയാൾ റിയാദിൽ ദുരിതമയമായ ജീവിതം നയിച്ചു. നാട്ടിലും ഈ സമയം വലിയ ദുരിതങ്ങളാണ് ഉണ്ടായി കൊണ്ടിരുന്നത്. വീടു നിർമിക്കാനെടുത്ത ബാങ്ക് വായ്പ അടവ് മുടങ്ങി ജപ്തി നടപടിയിൽ എത്തി. ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബം കിടപ്പാടം ജപ്തി ചെയ്തുപോകുന്ന അവസ്ഥയിൽ നിസ്സഹായരും ആലംബമറ്റവരുമായി.
വാടകക്ക് വീട് എടുക്കാൻ പോലും സാധിക്കാതിരുന്ന ഘട്ടത്തിലാണ് പ്രവാസി സാംസ്‌കാരിക വേദിയുടെ സഹായം അശോകൻ തേടുന്നത്. ഉടൻ തന്നെ പ്രവാസി പ്രവർത്തകർ അശോകെൻറ റിയാദിലെ താമസ സ്ഥലത്തെത്തി ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുത്തു. റൂമിൽ എയർക്കണ്ടീഷണറും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തികൊടുക്കുകയും ചെയ്തു. ആറ് വർഷം മുമ്പുള്ള ഫൈനൽ എക്സിറ്റ് റദ്ദാക്കാനുള്ള പിഴയും പ്രവർത്തകർ തന്നെ അടച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ നിന്നും എക്സിറ്റ് വിസയും നേടികൊടുത്തു.
പ്രവാസി സാംസ്കാരിക വേദി ഈസ്റ്റ് മേഖല അശോകന് എയർ ഇന്ത്യ ടിക്കറ്റും അത്യാവശ്യങ്ങൾക്കുള്ള പണവും നൽകി റിയാദ് എയർ പോർട്ടിൽ നിന്നും യാത്രയാക്കി. ഇതിന് പുറമെ ഈസ്റ്റ് മേഖല പ്രവർത്തകർ നാട്ടിൽ അശോകെൻറ വീട് ജപ്തി നടപടികൾ ഒഴിവാക്കി കിട്ടുന്നതിനായി ബാങ്ക് മാനേജരുമായി സംസാരിച്ചെങ്കിലും പ്രതീക്ഷക്ക് വകയില്ലെന്ന് ബോധ്യമായതിനാൽ നിയമ വിദഗ്ധരെ ബന്ധപ്പെട്ട് വക്കീലിനെ ഏർപ്പെടുത്തുകയും കുടിശ്ശിക അടക്കുന്നതിലേക്കുള്ള ഒരു വിഹിതമായി പണം സ്വരൂപിച്ച് നാട്ടിൽ എത്തിക്കുകയും ചെയ്തു. ഒറ്റപ്പെട്ട് ആരും സഹായിക്കാനില്ലാതിരുന്ന സാഹചര്യത്തിൽ കൂടെനിന്ന പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരോടുo മേഖല പ്രസിഡൻറ് അഡ്വ. റെജി, ബഷീർ പാണക്കാട് എന്നിവരോടും നന്ദി പറഞ്ഞാണ് അശോകൻ നാട്ടിലേക്ക് മടങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.