സുഡാനിലെ ജോർഡൻ അംബാസഡറുടെ വസതിക്ക് നേരെ ആക്രമണം: സൗദി അറേബ്യ അപലപിച്ചു
text_fieldsറിയാദ്: സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ജോർഡൻ അംബാസഡറുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ.ഹ്രസ്വകാല വെടിനിർത്തൽ കരാർ നിലവിൽവന്ന ശേഷവും സൈനിക വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ കഴിഞ്ഞ ദിവസമാണ് ജോർഡൻ സ്ഥാനപതിയുടെ വസതി ആക്രമിച്ചു നശിപ്പിച്ചത്. ആക്രമണം സ്ഥിരീകരിച്ച ജോർഡൻ വിദേശകാര്യ മന്ത്രാലയം ഈ സമയത്ത് അംബാസഡർ പോർട്ട് സുഡാനിലായിരുന്നതുകൊണ്ട് ജീവാപായമുണ്ടായില്ലെന്ന് വ്യക്തമാക്കി.
നയതന്ത്ര സ്ഥാപനങ്ങൾക്കും ദൗത്യങ്ങൾക്കും നേരെ നടക്കുന്ന എല്ലാവിധ ആക്രമണങ്ങളെയും അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സൈനികമേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ ആംഡ് ഫോഴ്സും മുഹമ്മദ് ഹംദാന്റെ അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും കഴിഞ്ഞ മാസം 15 ന് ആരംഭിച്ച ഏറ്റുമുട്ടലിനെ തുടർന്ന് രണ്ടര ലക്ഷത്തിലധികം പേരാണ് രാജ്യത്തുനിന്ന് പലായനം ചെയ്തത്. 11 ലക്ഷത്തോളം ജനങ്ങൾ വീടുപേക്ഷിച്ച് മാറിത്താമസിക്കേണ്ടിവന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതും സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതും മുൻനിർത്തി സൗദി, യു.എസ് മുൻകൈയിൽ ഇരു കക്ഷികളുടെയും പ്രതിനിധികൾ ജിദ്ദയിൽ ഹ്രസ്വകാല വെടിനിർത്തൽ കരാറിൽ ഒപ്പ് വെച്ചെങ്കിലും വേണ്ടത്ര നടപ്പായിട്ടില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.