ബി.ജെ.പി ഭരണകൂടം ചരിത്രത്തെയും സംസ്കാരത്തെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു -എ.കെ.എം. അഷ്റഫ് എം.എൽ.എ
text_fieldsജിദ്ദയിൽ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെയും ജിദ്ദ, മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എക്സ് പ്ലോറിങ് ഐഡിയാസ്- ചാറ്റ് വിത്ത് എം.എൽ.എ’ പരിപാടിയിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ സംസാരിക്കുന്നു
ജിദ്ദ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ ചരിത്രത്തെയും സംസ്കാരത്തെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ബി.ജെ.പി ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരം ശ്രമങ്ങളെന്നും എ.കെ.എം. അഷ്റഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.
ജിദ്ദയിൽ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെയും ജിദ്ദ, മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എക്സ് പ്ലോറിങ് ഐഡിയാസ്- ചാറ്റ് വിത്ത് എം.എൽ.എ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൗരാണിക സ്മാരകങ്ങൾക്കെതിരെയും ചരിത്ര ഗ്രന്ഥങ്ങൾക്കെതിരെയും പ്രദേശങ്ങളുടെ പേരുമാറ്റത്തിനുമൊക്കെ മുതിരുന്നതിലൂടെ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്.
ഏറ്റവും അവസാനം ഇന്ത്യ എന്ന പേരുതന്നെ ഇപ്പോൾ മാറ്റാനുള്ള ശ്രമം നടക്കുന്നു. ഫാഷിസത്തിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയാനും മതേതര മുന്നണികളെ ശക്തിപ്പെടുത്താനും എല്ലാ ജനാധിപത്യ വിശ്വാസികളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു.
കാസർകോട് ജില്ല പ്രസിഡന്റ് ഹസൻ ബത്തേരി അധ്യക്ഷതവഹിച്ചു. കാസർകോട് ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘പ്രവാസിയം മൂന്ന്’ കലാ, സാംസ്കാരിക പരിപാടികളുടെ ലോഗോ പ്രകാശനം ചടങ്ങിൽ നടന്നു. ജിദ്ദയിലെ കൈമുട്ട് പാട്ട് സംഘം ‘പാട്ട് മക്കാനി’ ടീമിന്റെ കലാപ്രകടനവും അരങ്ങേറി.
അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, നസീർ വാവ കുഞ്ഞു, റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, വി.പി. മുസ്തഫ, ഇബ്രാഹീം ഷംനാട്, അബ്ദുല്ല ഹിറ്റാച്ചി, ഇബ്രാഹീം ഇബ്ബു, സമീർ ചെരങ്കൈ തുടങ്ങിയവർ സംസാരിച്ചു, നജീബ് മള്ളങ്കൈ സ്വാഗതം പറഞ്ഞു. കെ.എം. ഇർഷാദ് മോഡറേറ്ററായി. പരിപാടിയിൽ മണ്ഡലത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളും നിർദേശങ്ങളും സദസ്സ് എം.എൽ.എയുമായി പങ്കുവെച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.